അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടെ നിർമിച്ച നാവികസേനയുടെ സ്കോർപീൻ ക്ലാസ്സ് മുങ്ങിക്കപ്പൽ ‘വേല നീറ്റിലിറക്കി

അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടെ നിർമിച്ച നാവികസേനയുടെ സ്കോർപീൻ ക്ലാസ്സ് മുങ്ങിക്കപ്പൽ ‘വേല നീറ്റിലിറക്കി. പരീക്ഷണങ്ങൾക്കും പരിശീലന യാത്രകൾക്കും ശേഷം കമ്മിഷൻ ചെയ്യും. മുംബൈ മസ്ഗാവ് ഡോക് കപ്പൽ നിർമാണ ശാലയിൽ നിർമിച്ച നാലാമത്തെ മുങ്ങിക്കപ്പലാണ് ‘വേല. ഫ്രഞ്ച് സഹകരണത്തോടെ ആറു സ്കോർപീൻ ക്ലാസ് മുങ്ങിക്കപ്പൽ നിർമിക്കാനുള്ള കരാറിന്റെ ഭാഗമായാണിത്. 1973ൽ കമ്മിഷൻ ചെയ്ത മുങ്ങിക്കപ്പൽ ഐഎൻഎസ് വേല 2010ൽ ഡീകമ്മിഷൻ ചെയ്തിരിക്കെയാണു കൂടുതൽ കരുത്തുമായി ഇപ്പോൾ ‘വേല’ നീറ്റിലിറക്കിയത്.
ഗോവയിലെ മസഗോൺ ഡോക്‌യാർഡിലാണ് ഇതിന്റെ ഭാഗമായുള്ള പരീക്ഷണ യാത്രകൾ നടത്തുക. ഫ്രഞ്ച് കമ്പനിയായ ഡി.സി.എൻ.എസ് ആണ് നാവികസേനയ്‌ക്കായി അന്തർവാഹിനികൾ നിർമിക്കുന്നത്. ആറ് അന്തർവാഹിനികൾ നിർമിക്കാനാണ് കമ്പനിയുമായുള്ള കരാർ.
2005 ലാണ് ഇതുസംബന്ധിച്ച കരാർ യാഥാർത്ഥ്യമായത്. പ്രോജക്ട് 75 എന്ന പേരിൽ തുടങ്ങിയ പദ്ധതി പ്രകാരം ആദ്യത്തെ അന്തർവാഹിനി ഐ.എൻ.എസ് കൽവാരി കഴിഞ്ഞ വർഷം സേനയുടെ ഭാഗമായി. ഐ.എൻ.എസ് ഖണ്ഡേരി,ഐ.എൻ.എസ് കരഞ്ച് എന്നിവയെ സേനയുടെ ഭാഗമാകുന്നതിനുള്ള അവസാനവട്ട ഒരുക്കങ്ങളിലാണ്. ഐ.എൻ.എസ് വസീർ, ഐ.എൻ.എസ് വാഗ്ഷീർ എന്നീ അന്തർവാഹിനികളുടെ നിർമാണം പുരോഗമിക്കുകയാണ്. ജലോപരിതല ആക്രമണം, ജലാന്തര ആക്രമണം, അന്തർ വാഹിനികളെ തകർക്കൽ, രഹസ്യ വിവരങ്ങൾ ചോർത്തൽ, മൈനുകൾ നിക്ഷേപിക്കൽ, നിരീക്ഷണം തുടങ്ങിയ ദൗത്യങ്ങൾക്കായി സ്‌കോർപീൻ ക്ലാസ് അന്തർവാഹിനികളെ നിയോഗിക്കാനാകും.
https://www.facebook.com/Malayalivartha


























