ബാങ്കുകളുടെ ക്രൂരതയ്ക്ക് തലസ്ഥാനത്ത് വീണ്ടും ഒരു കുടുംബം കൂടി ഇരയായി; പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ജപ്തി നടപടികൾ പാടില്ലെന്ന സർക്കാർ നിർദ്ദേശത്തെ കാറ്റിൽ പറത്തിയ കാനറാ ബാങ്കിന്റെ കൊടും ക്രൂരതയിൽ പൊലിഞ്ഞത് പത്തൊൻപതു കാരിയുടെ ജീവൻ; അമ്മ ഗുരുതവസ്ഥയിൽ

പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ജപ്തി നടപടികൾ പാടില്ലെന്ന സർക്കാർ നിർദ്ദേശത്തിന് പുല്ലുവിലയെന്ന് തെളിയിച്ചിരിക്കുകയാണ് കാനറാ ബാങ്കിന്റെ നെയ്യാറ്റിൻകര ശാഖ. സർക്കാർ പറഞ്ഞിട്ടും കേൾക്കാത്ത ബാങ്കുകളുടെ ക്രൂരതയ്ക്ക് തലസ്ഥാനത്ത് വീണ്ടും ഒരു കുടുംബം ഇരയായി.
മൂന്ന് മണിയോടെയാണ് സംഭവം നടക്കുന്നത്. വൈഷ്ണവി സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. അമ്മ ലേഖ ഗുരുതര പരിക്കുകളോടെ ആശുപത്രിയിലായെങ്കിലും പിന്നീട് മരിക്കുകയായിരുന്നു. വീടും വസ്തുവകകളും ജപ്തിയിലൂടെ നഷ്ടപ്പെടും എന്ന ആശങ്കയാണ് ഈ കടുംകൈക്ക് ഇടയാക്കിയതെന്നാണ് വിവരം.
നെയ്യാറ്റിൻകര കാനറാ ബാങ്കിൽ നിന്നാണ് ഇവർ അഞ്ചു ലക്ഷം രൂപ വായ്പയെടുത്തത്. തവണ മുടങ്ങിയതിനെ തുടർന്ന് ബാങ്ക് നടപടികളിലേക്ക് പ്രവേശിച്ചു. സർഫാസി നിയമത്തിന്റെ പേരിലാണ് ബാങ്കുകൾ ജപ്തി നടപടികളുമായി മുന്നോട്ടു പോകുന്നത്. ബാങ്കുകൾക്ക് ചെറിയ കടക്കാരോട് പണ്ടേ വിവേചനമാണ്. കോടി കണക്കിനു രൂപ വായ്പയെടുക്കുന്നവരെ ബാങ്കുകൾ വെറുതെ വിടാറാണ് പതിവ്. സർക്കാർ പറഞ്ഞാൽ പോലും അംഗീകരിക്കാത്ത ബാങ്കുകളാണ് കേരളത്തിലുള്ളത്.
സാമ്പത്തികമായും സാമൂഹികവുമായി ദുർബലാവസ്ഥയിലുള്ള കുടുംബമാണ് ലേഖയുടേത്. ദാരിദ്രവും വിഷമവും നിറഞ്ഞ ജീവിതത്തിൽ ബാങ്കിന്റെ വിരട്ടലിനോട് ഇവർക്ക് പിടിച്ചു നിൽക്കാനാവാത്തതിനെ തുടർന്നാണ് അമ്മയും മകളും ആത്മഹത്യ ചെയ്യാൻ തീരുമാനിച്ചത്. എന്നാൽ തങ്ങൾ ഇവരെ ഉപദ്രവിക്കുന്നതിനായി തുക അടയ്ക്കാൻ നിർബന്ധിച്ചിട്ടില്ലെന്നാണ് കാനറാ ബാങ്ക് നൽകുന്ന വിശദീകരണം. അമ്മക്ക് 90 ശതമാനം പൊള്ളലേറ്റിരുന്നു. അതു കൊണ്ടു തന്നെ രക്ഷപ്പെടാനുള്ള സാധ്യത വിരളമാണെന്ന് ആശുപത്രി അധികൃതർ മുൻപ് അറിയിച്ചിരുന്നു. ബാങ്ക് മാനേജരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ റോഡ് ഉപരോധിച്ചു. ബാങ്ക് മാനേജർ ഭീഷണിപ്പെടുത്തിയെന്ന് നാട്ടുകാരും ബന്ധുക്കളും പറയുന്നു.
വീട് വയ്ക്കാനാണ് 5 ലക്ഷം രൂപ കുടുംബം വായ്പയെടുത്തത് . 8 ലക്ഷം രൂപ തിരിച്ചടച്ചു. വൈഷ്ണവിയുടെ അഛൻ വിദേശത്തായിരുന്നു. നാട്ടിൽ തിരിച്ചെത്തിയ ശേഷം കൂലിപണി ചെയ്താണ് ജീവിച്ചിരുന്നത്. ബാങ്ക് അധികൃതർക്ക് ഒപ്പം ജപ്തി നടപടികളുമായി തങ്ങൾ സഹകരിച്ചിട്ടില്ലെന്നാണ് റവന്യു അധികൃതർ പറയുന്നത്. വായ്പ തിരിച്ചടക്കാത്തതു കാരണം വൈഷ്ണവിയുടെ വിദ്യാഭ്യാസം മുടങ്ങിയിരുന്നു. വനിതാ പോലീസിന്റെ സഹായത്തോടെയാണ് ബാങ്ക് ജപ്തിക്ക് എത്തിയതെന്ന് വൈഷ്ണവിയുടെ പിതാവ് പറയുന്നു.
6, 80,000 രൂപ അടയ്ക്കാനുണ്ടെന്ന് വൈഷ്ണവിയുടെ കുടുംബം ബാങ്കിന് എഴുതി നൽകിയിരുന്നത്രേ. പഞ്ചായത്ത് പ്രസിഡന്റു ഇടപെട്ട് ബാങ്കിനോട് സാവകാശം ചോദിച്ചെങ്കിലും ബാങ്ക് സമ്മതിച്ചില്ലെന്ന് സി.കെ. ഹരീന്ദ്രൻ എം എൽ എ പറഞ്ഞു. ജനാധിപത്യപരമായ പ്രവർത്തനമല്ല ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടായതെന്ന് എം എൽ എ പറഞ്ഞു.
ബാങ്കുകളുടെ അതിക്രമങ്ങളിൽ മനംനൊന്ത് നൂറ് കണക്കിനാളുകളാണ് കേരളത്തിൽ ജീവനൊടുക്കിയിട്ടുള്ളത് . പണത്തിന് അത്യാവശ്യം വരുമ്പോൾ മുൻപിൻ ആലോചിക്കാതെ വായ്പയെടുക്കുന്നവരാണ് ഇത്തരം ക്രൂരതകളിൽ അകപ്പെടാറുള്ളത്. നിർദ്ധനരായ സ്ത്രീകളാണ് ഇത്തരത്തിൽ വായ്പകൾ എടുക്കുന്നത്. വായ്പ എടുക്കുന്നതിന് പാവപ്പെട്ടവരിൽ സമ്മർദ്ദം ചെലുത്തുന്ന ബാങ്ക് മാനേജർമാരും നിരവധിയുണ്ട്. വായ്പയുടെ പരിധി തികയ്ക്കാനാണ് ഇത്തരം ശ്രമങ്ങൾ.
സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റിയാണ് ജപ്തി നടപടികൾ നിയന്ത്രിക്കുന്നത്. തെരഞ്ഞടുപ്പിന് മുമ്പ് മുഖ്യമന്ത്രി കമ്മിറ്റി വിളിച്ചു കൂട്ടി ജപ്തി നടപടി നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. സർക്കാർ ഇത് സംബന്ധിച്ച് സർക്കുലറും ഇറങ്ങി. എന്നാൽ ഒരു ഫലവുമുണ്ടായില്ലെന്നാണ് പുതിയ സംഭവം തെളിയിക്കുന്നത്.
https://www.facebook.com/Malayalivartha























