തങ്ങളാല്‍ കഴിയുന്ന വിധത്തിലെല്ലാം ബാങ്കിലെ കടം തിരിച്ചടക്കാന്‍ ശ്രമം നടത്തി, പക്ഷെ... ജീവനോളം സ്‌നേഹിച്ച ഭാര്യയുടെയും മകളുടെയും വിയോഗം താങ്ങാനാകാതെ ചന്ദ്രന്‍ വീട്ടിനുള്ളിലിരുന്ന് വിങ്ങിപ്പൊട്ടിയത് അയല്‍വാസികളെയും ബന്ധുക്കളെയും കണ്ണീരിലാഴ്ത്തി

തങ്ങളാല്‍ കഴിയുന്ന വിധത്തിലെല്ലാം ബാങ്കിലെ കടം തിരിച്ചടക്കാന്‍ ശ്രമം നടത്തി, പക്ഷേ... വാക്കുകള്‍ പൂര്‍ത്തിയാക്കും മുമ്പ് ഗൃഹനാഥനായ ചന്ദ്രന്റെ തൊണ്ടയിടറി. കണ്ണ് നിറഞ്ഞു.. പുതിയ വീടുപണിത് സന്തോഷത്തോടെ ജീവിക്കാമെന്നാണ് കരുതിയത്. എന്നാല്‍ വിധി ഇങ്ങനെയായിത്തീരുമെന്ന് പ്രതീക്ഷിച്ചില്ല മുറിയുന്ന വാക്കുകളില്‍ ഹൃദയവേദന ഉള്ളിലൊതുക്കി ചന്ദ്രന്‍ കൂട്ടിച്ചേര്‍ക്കുന്നു. എങ്ങനെയും കടംവീട്ടാമെന്ന ധൈര്യമുണ്ടായിരുന്നു.
എന്നാല്‍ ജോലിനഷ്ടപ്പെട്ട് നാട്ടില്‍ തിരികെ എത്തിയതോടെ ജീവിതം തന്നെ ബുദ്ധിമുട്ടിലായി. കാര്‍പന്റെര്‍ ജോലിചെയ്താണ് വീട്ടുകാര്യങ്ങള്‍ നടത്തിയിരുന്നത്. വീട്ടുചെലവിനും മകളുടെ പഠനത്തിനുമൊപ്പമാണ് വായ്പയടയ്ക്കാനുള്ള തുക കൂടി കണ്ടെത്തേണ്ടിയിരുന്നത്. ഇടക്ക് അതിന് കഴിയാതെ വന്നപ്പോള്‍ ജപ്തി ഭീഷണി ഉണ്ടായി.
അഞ്ചുലക്ഷം രൂപ 15 വര്‍ഷം മുമ്പ് ലോണ്‍ എടുത്തെങ്കിലും എട്ടുലക്ഷത്തോളം ബാങ്കിലടച്ചു. ഇനിയും ഏഴുലക്ഷം കൂടി അടയ്ക്കണമെന്നാണ് ബാങ്ക് അധികൃതര്‍ പറയുന്നത്. പണം അടയ്‌ക്കേണ്ട അവസാന തീയതി ചൊവ്വാഴ്ചയായിരുന്നു. സി.കെ. ഹരീന്ദ്രന്‍ എം.എല്‍.എ ഇടപെട്ട് സ്‌റ്റേ വാങ്ങിയത് ആശ്വാസകരമായിരുന്നു. പക്ഷേ, എല്ലാം തകിടമറിഞ്ഞുവെന്ന് ചന്ദ്രന്‍ കൂട്ടിച്ചേര്‍ക്കുന്നു. മോഹിച്ച് വെച്ച വീട് നഷ്ടപ്പെടുമെന്ന ഭയവും കിടപ്പാടം പോകുമെന്ന വേദനയും ഭാര്യയെയും മകളെയും നിരന്തരം അലട്ടിയിരുന്നു.
ജപ്തി തടയുന്നതിനായി ഹൈകോടതിയില്‍നിന്ന് സ്‌റ്റേ വാങ്ങാന്‍ അഭിഭാഷകനെ ചുമതലപ്പെടുത്തിയെങ്കിലും അനുകൂല തീരുമാനമുണ്ടായില്ല. ജീവനോളം സ്‌നേഹിച്ച് താമസിച്ച വീട് ജപ്തി ചെയ്ത് കൊണ്ടുപോകുന്നത് കാണാനാകാതെ അമ്മയും മകളും യാത്രയായി. ജപ്തിയാകാത്ത വീട് കണ്ണീര്‍വീടായി. ജീവനോളം സ്‌നേഹിച്ച ഭാര്യയുടെയും മകളുടെയും വിയോഗം താങ്ങാനാകാതെ ചന്ദ്രന്‍ വീട്ടിനുള്ളിലിരുന്ന് വിങ്ങിപ്പൊട്ടിയത് അയല്‍വാസികളെയും ബന്ധുക്കളെയും കണ്ണീരിലാഴ്ത്തി.
മകളുടെ പഠനത്തിനുശേഷം ജോലി കിട്ടുമ്പോള്‍ എല്ലാ ബുദ്ധിമുട്ടുകളും മാറുമെന്ന വലിയ പ്രതീക്ഷയിലായിരുന്നു കുടുംബം. വീട് ജപ്തിയില്‍നിന്ന് ഒഴിവാക്കുന്നതിനായി അവര്‍ പലരെയും സമീപിച്ചെങ്കിലും നിരാശമാത്രമായിരുന്നു. കിടപ്പാടം നഷ്ടമാകുന്നതിലെ മനോവിഷമത്തിലായിരുന്നു കുടുംബം. പാറശ്ശാല എം.എല്‍.എയെ സമീപിച്ച് ജപ്തിയില്‍നിന്ന് ഒഴിവാക്കണമെന്ന് അറിയിച്ചതോടെ എം.എല്‍.എയും ബാങ്കിനോട് ജപ്തിയില്‍നിന്ന് കുടുംബത്തെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. ബാങ്ക് ചെവിക്കൊണ്ടില്ലെന്നും ആക്ഷേപമുണ്ട്.
പഠിക്കുന്നതിനും മിടുക്കിയായിരുന്നു വൈഷ്ണവി. സഹപാഠികള്‍ക്കും നാട്ടുകാര്‍ക്കും ഇവരെക്കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളൂ. ഞെട്ടലോടെയാണ് നാടും ദുരന്തവാര്‍ത്ത കേട്ടത്. അയല്‍വാസികള്‍ പലര്‍ക്കും വിശ്വസിക്കാന്‍പോലും കഴിഞ്ഞില്ല. ആംബുലന്‍സിന്റെയും പൊലീസ് വാഹനങ്ങളുടെയുമെല്ലാം ഒച്ച കേട്ട് നാടൊന്നാകെ വിഭ്രാന്തിയിലായിരുന്നു.കുടുംബത്തിന്റെ നിസ്സഹായാവസ്ഥ നാട്ടുകാരില്‍ പലര്‍ക്കും അറിയുമായിരുന്നു. വീട് വില്‍പനക്കടക്കം ചന്ദ്രന്‍ നാട്ടുകാരുടെ സഹായവും തേടിയിരുന്നു.
സുഹൃത്തുക്കളടക്കം പണം സമാഹരിക്കുന്നതിനുള്ള തയാറെടുപ്പിലുമായിരുന്നു. ഇതിനിടെയിലാണ് നാടിനെ ഞെട്ടിച്ച ദാരുണസംഭവം. ജപ്തിയുടെ നാണക്കേട് ഭയന്ന് വീട് വിറ്റ് തിരിച്ചടയ്ക്കാന്‍ ചന്ദ്രനും കുടുംബവും ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. കിടപ്പാടം നഷ്ടപ്പെടുമെന്ന ഭയത്താലാണ് ആത്മഹത്യയില്‍ അഭയം തേടാന്‍ പ്രേരിപ്പിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. വീട്ടില്‍നിന്ന് ഉയര്‍ന്ന പുകമാത്രമാണ് കണ്ടതെന്നും കൊച്ചുമകളും മരുമകളും ആത്മഹത്യ ചെയ്യുമെന്ന് കരുതിയിരുന്നില്ലെന്നും ചന്ദ്രന്റെ മാതാവ് കൃഷ്ണമ്മ. മകന്‍ കടം വീട്ടാനായി ഓട്ടത്തിലായിരുന്നപ്പോഴും ദയവില്ലാതെ ബാങ്ക് അധികൃതര്‍ മരുമകള്‍ ലേഖയുടെ ഫോണിലേക്ക് വിളിക്കുന്നുണ്ടായിരുന്നെന്നും കൃഷ്ണമ്മ പറഞ്ഞു. ഒന്നരയോടെ പൊള്ളലേറ്റ് വീണ വൈഷ്ണവിയെയും ലേഖയെയും അഗ്‌നിശമന വിഭാഗവും മാരായമുട്ടം പൊലീസും ചേര്‍ന്നാണ് നെയ്യാറ്റിന്‍കര ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍, ആശുപത്രിയില്‍ എത്തുമ്പോള്‍തന്നെ മരിച്ചിരുന്നതിനാല്‍മോര്‍ച്ചറിയിലേക്ക് വൈഷ്ണവിയുടെ മൃതദേഹം മാറ്റി .
https://www.facebook.com/Malayalivartha























