ശബരിമലയെന്ന് കേട്ടാൽ സർക്കാരിന് ചോര തിളയ്ക്കുമത്രേ; ലോക്സഭാ തെരഞ്ഞടുപ്പിന്റെ ഫലം പുറത്തുവന്നതോടെ ശബരിമല എന്നു കേൾക്കുമ്പോൾ തന്നെ മുഖ്യമന്ത്രിമാർക്കും മന്ത്രിമാർക്കും നെഞ്ചിടിപ്പ്

ലോക്സഭാ തെരഞ്ഞടുപ്പിന്റെ ഫലം പുറത്തുവന്നതോടെ ശബരിമല എന്നു കേൾക്കുമ്പോൾ തന്നെ മുഖ്യമന്ത്രിമാർക്കും മന്ത്രിമാർക്കും നെഞ്ചിടിപ്പ് അനുഭവപ്പെടുന്നു. ശരണമന്ത്രജപം ശബ്ദമലിനീകരണമുണ്ടാക്കുന്നതായി വനംവകുപ്പ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്ന് ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണ് സർക്കാരിനെ പ്രതിസന്ധിയിലാക്കിയത്. വാർത്തയെ കുറിച്ച് സർക്കാർ അന്വേഷണം തുടങ്ങി. വാർത്ത എവിടെ നിന്ന് എങ്ങനെ വന്നു എന്നാണ് രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കുന്നത് .
സര്‍ക്കാരിനെയും വനംവകുപ്പിനെയും പ്രതിക്കൂട്ടിലാക്കി സംസ്ഥാനത്ത് വര്‍ഗീയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ഗൂഢാലോചനയാണ് ഇതിനു പിന്നിലെന്ന് സംശയിച്ച് വനംമന്ത്രി നൽകിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. വാർത്തയെ കുറിച്ച് അന്വേഷണം നടത്തുമെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഓണ്‍ലൈനിലും ചില പത്രങ്ങളിലുമാണ് വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്. ശബരിമല തീര്‍ത്ഥാടകര്‍ പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി വനം വകുപ്പ് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചെന്നായിരുന്നു വാര്‍ത്തകളിലെ ആരോപണം. വനംവകുപ്പ് ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് തയ്യാറാക്കുകയോ കേന്ദ്രസര്‍ക്കാരിനോ ഏതെങ്കിലും ഏജന്‍സികള്‍ക്കോ സമര്‍പ്പിക്കുകയോ ചെയ്തിട്ടില്ലെന്നാണ് മന്ത്രിയുടെ വിശദീകരണം . വനം വകുപ്പ് സ്വന്തമായി മാത്രമല്ല മറ്റേതെങ്കിലും ഏജന്‍സികള്‍ മുഖേനയോ ഇത്തരത്തില്‍ ഒരു പഠനം നടത്തിയിട്ടില്ല.
ഇതു സംബന്ധിച്ച് വ്യക്തമായ അന്വേഷണത്തിന് ശേഷം വാര്‍ത്ത വ്യാജമാണെന്ന് മാധ്യമങ്ങള്‍ക്ക് അറിയിപ്പ് നല്കിയിരുന്നെങ്കിലും വനംവകുപ്പിന്റേതെന്ന വ്യാജേന ഒരു പഠന റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സഹിതം മന്ത്രിയുടെ വാദം തെറ്റെന്ന് ഒരു ദിനപത്രം വാർത്ത നൽകി.
പോണ്ടിച്ചേരി യൂണിവേഴ്‌സിറ്റിയില്‍ 2014 ല്‍ ഒരു ഗവേഷക വിദ്യാര്‍ത്ഥി പെരിയാര്‍ ടൈഗര്‍ റിസര്‍വിലെ ഇക്കോ ടൂറിസം ( ഇക്കോ ടൂറിസം - ഇവാല്യുവേറ്റീവ് സ്റ്റഡി ഓണ്‍ പെരിയാര്‍ ടൈഗര്‍ റിസര്‍വ് കേരള ) എന്ന പേരില്‍ സമര്‍പ്പിച്ച പ്രബന്ധത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത പേജാണ് വനംവകുപ്പിന്റെ റിപ്പോര്‍ട്ട് എന്ന വ്യാജേന വാര്‍ത്തയ്ക്ക് അനുബന്ധമായി ചേര്‍ത്തിരിക്കുന്നത്.
ഇതിലെ മൂന്നാം അധ്യായത്തിലെ 89-മത്തെ പേജില്‍, പെരിയാര്‍ കടുവാ സങ്കേതത്തിലെ ഇക്കോ ടൂറിസം പരിപാടികളുടെ സൂക്ഷ്മാവലോകനത്തിലാണ് ആത്മീയ മന്ത്രങ്ങൾ ഉരുവിടുന്നത് വഴിയുണ്ടാകുന്ന ശബ്ദമലിനീകരണം എന്ന നിരീക്ഷണമുള്ളത്. പ്രബന്ധത്തിലെ തീരെ ചെറിയ ഒരു വരിമാത്രമെടുത്ത് ഇക്കാര്യം വിവാദമാക്കുയാണ് ചെയ്തിരിക്കുന്നതെന്നാണ് മന്ത്രിയുടെ പരാതി.
പ്രബന്ധം എഴുതിയ കാലത്ത് തങ്ങളുടെ സര്‍ക്കാരായിരുന്നില്ല ഉണ്ടായിരുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് നിലവിലുള്ള സാഹചര്യം മുതലെടുത്ത് ശബരിമല വിഷയം വിവാദമാക്കി വര്‍ഗീയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണെന്ന് സംശയത്തിലാണ് സർക്കാർ .
അതേസമയം ഇത്തരമൊരു റിപ്പോർട്ട് നൽകിയെങ്കിൽ അത് ശരിയല്ലെന്ന് കേന്ദ്ര സർക്കാരിനെ അറിയിക്കാൻ സംസ്ഥാനം തയാറായിട്ടില്ല. ഇതിൽ നിന്നും സർക്കാരിന്റെ ആത്മാർത്ഥത മനസിലാക്കാവുന്നതേയുള്ളു.
https://www.facebook.com/Malayalivartha



























