അറിയാന്‍മേലാഞ്ഞിട്ട് ചോദിക്കുവാ... കേരളത്തിലെ ഇന്റലിജെന്‍സിന് എന്തുപറ്റിയെന്ന ചോദ്യം ശക്തമാകുന്നു; മുഖ്യമന്ത്രിയുടെ ഓഫീസിലും വീട്ടിലും വരെ കെ.എസ്.യു. യുവതികള്‍ തള്ളിക്കയറിയത് രഹസ്യ പോലീസുകാര്‍ അറിഞ്ഞത് അവസാന നിമിഷം; മുഖ്യമന്ത്രിയുടെ വീട്ടില്‍ തടയാന്‍ മരുന്നിന് വേണ്ടി ഒരു ഗണ്‍മാന്‍ മാത്രം
കൊട്ടി ഘോഷിച്ച മുഖ്യമന്ത്രിയുടെ സുരക്ഷ അപ്പാടെ പാളുന്ന കാഴ്ചകളാണ് തലസ്ഥാനത്ത് നിന്നും വരുന്നത്. ഇതിന് ഏറ്റവും വലിയ ഉദാഹരണമാണ് യൂണിവേഴ്‌സിറ്റി കോളേജ് സമരവുമായി ബന്ധപ്പെട്ട് യുവതികള്‍ മുഖ്യമന്ത്രിയുടെ ഓഫീസിലും വീട്ടിലും പ്രതിഷേധവുമായി തള്ളിക്കയറിയത്. ഓഫീസിലെ കാര്യം പോകട്ടെ പെട്ടെന്ന് സുരക്ഷാ ജീവനക്കാര്‍ ഇടപെട്ട് ഗേറ്റടച്ചു എന്നു വയ്ക്കാം. പക്ഷെ ഇന്നലെ മുഖ്യമന്ത്രിയുടെ വീട്ടില്‍ നടന്ന സംഭവം ആരേയും ഞെട്ടിപ്പിക്കുന്നതാണ്. യുവതികള്‍ മുദ്രാവാക്യം വിളിച്ച് വീട്ടിലെത്തിയപ്പോള്‍ ആദ്യം തടയാനുണ്ടായിരുന്നത് ഗണ്‍മാന്‍ മാത്രം. എന്നാല്‍ ചാനലുകാര്‍ അവിടെയുണ്ടും താനും. ബാക്കി പോലീസുകാര്‍ എത്തിയിട്ടും വനിത പോലീസ് ഒരാള്‍ മാത്രമാണ് എത്തിയത്.
യുവതികളെ പുരുഷ പോലീസ് നേരിട്ടാല്‍ പ്രശ്‌നമാക്കും. അതിനാല്‍ അവര്‍ ഷീല്‍ഡ് ഉപയോഗിച്ച് യുവതികളെ തള്ളി തള്ളിയാണ് ജീപ്പില്‍ കയറ്റിയത്. ഒരു വനിത പോലീസുകാരി യുവതികളെ പിടിച്ചു മാറ്റാന്‍ ശ്രമിച്ച ശ്രമം ചാനലിലൂടെ എല്ലാവരും കണ്ടതാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലും ഇതേ അവസ്ഥയായിരുന്നു. മരുന്നിന് പോലും വനിതാ പോലീസ് ഇല്ല. ശില്‍പയെ നിലക്ക് നിര്‍ത്തിയത് വനിത പോലീസ് അല്ല. സെക്രട്ടറിയേറ്റിലെ ഒരു ജീവനക്കാരിയാണ് ശില്‍പ്പയെ പൂണ്ടടുങ്ങി പിടിച്ച് നിര്‍ത്തിയത്. എല്ലാ സംഭവങ്ങളിലും ചാനലുകാര്‍ അറിയുന്നുണ്ടെങ്കിലും രഹസ്യ പോലീസ് അറിയുന്നില്ലെന്ന് മാത്രം.
അതേസമയം അതീവ സുരക്ഷാ മേഖലകളില്‍ വരെ സമരവുമായി കെഎസ്‌യു പ്രവര്‍ത്തകര്‍ കടന്നു കയറുന്നത് കണ്ടെത്തുന്നതില്‍ ഇന്റലിജന്‍സ് വിഭാഗത്തിനു വീഴ്ച സംഭവിക്കുന്നതില്‍ മുഖ്യമന്ത്രിക്ക് അതൃപ്തി. സെക്രട്ടേറിയറ്റ് മതില്‍ ചാടിക്കടന്നതിനു പിന്നാലെ ക്ലിഫ് ഹൗസിന്റെ ഗേറ്റുവരെ സമരക്കാരെത്തിയതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്റലിജന്‍സ് ഉന്നതരെ അതൃപ്തിയറിയിച്ചു. സമരങ്ങള്‍ കണ്ടെത്തുന്നതില്‍ രഹസ്യാന്വേഷണ വിഭാഗത്തിനു വരുന്ന വീഴ്ചയെപ്പറ്റി മുഖ്യമന്ത്രി ഡിജിപിയില്‍ നിന്നു റിപ്പോര്‍ട്ട് തേടി.
കര്‍ശന നിയന്ത്രണങ്ങളോടെ പ്രവേശനമുള്ള മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് കെഎസ്‌യുവിന്റെ വനിതാപ്രവര്‍ത്തക ഇരച്ചെത്തിയപ്പോള്‍ പിടിച്ചുമാറ്റാന്‍ ഒരു വനിതാ പൊലീസ് പോലും അവിടെയില്ലായിരുന്നു. മന്ത്രിസഭാ യോഗം നടക്കുന്ന ദിവസം അത്തരമൊരു സമരം നടക്കുമെന്നു രഹസ്യാന്വേഷണ വിഭാഗത്തിനു കണ്ടെത്താനാകാത്തതിലും ആവശ്യത്തിനു വനിതാ പൊലീസിനെ വിന്യസിക്കാത്തതിലും മുഖ്യമന്ത്രിക്കു രോക്ഷവും അതൃപ്തിയുമുണ്ട്.
മാധ്യമങ്ങള്‍ കൃത്യമായി സമരങ്ങള്‍ അറിയുകയും തത്സമയ സംപ്രേഷണം നടത്തുകയും ചെയ്യുമ്പോള്‍ പോലും പൊലീസ് സ്ഥലത്ത് ഇല്ലാത്തതു മുഖ്യമന്തിയെ ചൊടിപ്പിച്ചിരിക്കെയാണ്. ഓഫിസിന് പുറമേ ശനിയാഴ്ച ക്ലിഫ് ഹൗസിന്റെ ഗേറ്റില്‍വരെ സമരക്കാരെത്തിയിട്ടും പൊലീസിന് അതെപ്പറ്റി ഒരു സൂചനപോലും ഇല്ലായിരുന്നത് ഗുരുതരമായ സുരക്ഷവീഴ്ചയായാണ് വിലിയരുത്തപ്പെടുന്നത്.
ഇതിനു പുറമേ സുരക്ഷഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് പിഎസ്‌സി ആസ്ഥാനത്തും സര്‍വകലാശാലയ്ക്കു മുകളിലും കെ.ടി.ജലീലിന്റെ ഓഫിസിനു മുന്നിലും സമരക്കാര്‍ നുഴഞ്ഞുകയറി. കേരള സര്‍വകലാശാല വൈസ് ചാന്‍സലറെ അതീവ സുരക്ഷാമേഖലയായ രാജ്ഭവനു മുന്നില്‍ പോലും കെഎസ്‌യു പ്രവര്‍ത്തകര്‍ തടഞ്ഞത് പൊലീസിന് നാണക്കേടായി.
രഹസ്യന്വേഷണ വിഭാഗങ്ങളുടെ പരാജയമാണ് സുരക്ഷാമേഖലകളിലെ സമരങ്ങള്‍ മുന്‍കൂട്ടി അറിയുന്നതിലുള്ള വീഴ്ചയെന്ന വിലയിരുത്തലാണ് മുഖ്യമന്ത്രിക്കുള്ളത്. ഇതേത്തുടര്‍ന്നാണ് ഡിജിപിയോട് മുഖ്യമന്ത്രി റിപ്പോര്‍ട്ട് തേടിയത്. എന്നാല്‍ സമരങ്ങളുടെ സാധ്യകളെപ്പറ്റി റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ടെന്ന് ഇന്റലിജന്‍സ് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഒന്നു രണ്ടു പേരു കൂടിചേര്‍ന്നു നടത്തുന്ന സമരങ്ങള്‍ കണ്ടെത്തുക ഒരു സംസ്ഥാനത്തും സാധ്യമല്ലെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ വിശദീകരണം.
https://www.facebook.com/Malayalivartha