ഇതൊരു തുടക്കം മാത്രം… കാശ്മീര്‍ പുകയുമ്പോള്‍ ഇമ്രാന്‍ ഖാന്‍ വാക്കുകളില്‍ സൗമ്യത വരുത്തണമെന്ന് ട്രംപ്; സംഘര്‍ഷം ലഘൂകരിക്കാന്‍ സംയമനം പാലിക്കണം; നിര്‍ണായകമായ മോദിയുടെ ഗള്‍ഫ് സന്ദര്‍ശനം ശ്രദ്ധിച്ച് അമ്പരന്ന് പാകിസ്ഥാനും; ഒറ്റപ്പെടാതിരിക്കാന്‍ ഇമ്രാന്‍ഖാന്‍
കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം കാശ്മീരി ജനത അംഗീകരിച്ച മട്ടാണ്. എന്നാല്‍ ഇതുള്‍ക്കാനാവാതെ പാകിസ്ഥാന്‍ വിരളി പിടിക്കുകയാണ്. ഇന്ത്യയെ പ്രകോപിപ്പിക്കാനുള്ള ശ്രമങ്ങളാണ് പാകിസ്ഥാന്‍ നടത്തുന്നത്. എന്നാല്‍ ശക്തമായി തിരിച്ചടിക്കുമെന്ന ഇന്ത്യയുടെ മുന്നറിയിപ്പ് പാകിസ്ഥാനെ ഞെട്ടിച്ചിട്ടുണ്ട്. ഇതുകൂടാതെ മോദിയുടെ നേതൃത്വത്തില്‍ മറ്റ് രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കുകയാണ്. ഇതിനിടെ ഇന്ത്യയ്ക്ക് അനുകൂലമായ നിലപാടാണ് അമേരിക്കയും സ്വീകരിക്കുന്നത്. അതേസമയം മോദിയുടെ ഗള്‍ഫ് സന്ദര്‍ശനവും പാകിസ്ഥാനെ അങ്കലാപ്പിലാക്കുന്നുണ്ട്.
കശ്മീരില്‍ സങ്കീര്‍ണമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രതികരിച്ചു. സംഘര്‍ഷം ലഘൂകരിക്കാന്‍ ഇന്ത്യയും പാകിസ്താനും ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യപാക് പ്രധാനമന്ത്രിമാരുമായി ടെലിഫോണ്‍ സംഭാഷണം നടത്തിയതിന് ശേഷം ട്വിറ്ററിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.
എന്റെ രണ്ട് നല്ല സുഹൃത്തുക്കളായ ഇന്ത്യന്‍ പ്രധാനമന്ത്രിയോടും പാകിസ്താന്‍ പ്രധാനമന്ത്രിയോടും സംസാരിച്ചു. വ്യാപാരം, നയന്ത്ര ബന്ധം എന്നീ കാര്യങ്ങള്‍ക്കൊപ്പം ഏറ്റവും പ്രധാനപ്പെട്ട കശ്മീര്‍ വിഷയവും ചര്‍ച്ച ചെയ്തു. സങ്കീര്‍ണമായ സ്ഥിതിവിശേഷമാണ് കശ്മീരിലുള്ളത്. സംഘര്‍ഷം ലഘൂകരിക്കുന്നതിന് ഇരുരാജ്യങ്ങളും പ്രവര്‍ത്തിക്കണമെന്നും ട്രംപ് ട്വീറ്റ് ചെയ്തു.
തിങ്കളാഴ്ച രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രംപുമായി ഫോണില്‍ സംഭാഷണം നടത്തിയത്. കശ്മീര്‍ വിഷയത്തിനൊപ്പം ഇന്ത്യഅമേരിക്ക വ്യാപാര തര്‍ക്കവും ചര്‍ച്ച ചെയ്തു. പാകിസ്താന്‍ ഇന്ത്യാ വിരുദ്ധ പ്രസ്താവനകള്‍ നടത്തുന്നത് മേഖലയില്‍ സമാധാനം നിലനിര്‍ത്തുന്നതിന് ചേര്‍ന്നതല്ലെന്ന് ട്രംപിനോട് പ്രധാനമന്ത്രി മോദി പറഞ്ഞു. 30 മിനിറ്റാണ് സംഭാഷണം നീണ്ടു നിന്നത്.
ഇതിന് പിന്നാലെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ ട്രംപ് ടെലിഫോണില്‍ വിളിച്ചു. ജമ്മുകശ്മീരിലെ പ്രശ്‌നങ്ങള്‍ തീര്‍ക്കുന്നതിന് സൗമ്യമായ രീതിയില്‍ പ്രസ്താവനകളും വാക്കുകളും ഉപയോഗിക്കാന്‍ ട്രംപ് ആവശ്യപ്പെട്ടു. ഒരാഴ്ചക്കിടെ ഇത് രണ്ടാം തവണയാണ് ഇമ്രാന്‍ ഖാന്‍ട്രംപ് ചര്‍ച്ച. കശ്മീര്‍ വിഷയം യുഎന്‍ രക്ഷാ സമിതിയില്‍ ചര്‍ച്ച ചെയ്യുന്നതിന് തൊട്ടുമുമ്പായിരുന്നു ആദ്യ ചര്‍ച്ച.
സ്ഥിതിഗതികള്‍ വഷളാകുന്നത് ഒഴിവാക്കേണ്ടതിന്റെ ആവശ്യകത ഇരുരാജ്യങ്ങളേയും ബോധ്യപ്പെടുത്തുകയും സംയമനം പാലിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തെന്ന് വൈറ്റ് ഹൗസ് വൃത്തങ്ങളും അറിയിച്ചു.
അതേസമയം അന്താരാഷ്ട്ര തലത്തിലും പാകിസ്ഥാന്‍ ഒറ്റപ്പെടുകയാണ്. ജമ്മുകശ്മീരിന്റെ പ്രത്യേകപദവി ഇന്ത്യ റദ്ദാക്കിയതുസംബന്ധിച്ച വിഷയം ചര്‍ച്ചചെയ്യാന്‍ വെള്ളിയാഴ്ച ചേര്‍ന്ന ഐക്യരാഷ്ട്രസഭ രക്ഷാസമിതിയുടെ യോഗത്തില്‍ പാകിസ്താന് തിരിച്ചടി ഉണ്ടായത് ഇന്ത്യയുടെ നേട്ടമാണ്. രക്ഷാസമിതി അംഗങ്ങളായ ബ്രിട്ടന്‍, ഫ്രാന്‍സ്, റഷ്യ, യു.എസ്. എന്നീ രാജ്യങ്ങള്‍ ഇന്ത്യയെ പിന്തുണയ്ക്കുന്ന നിലപാടെടുത്തുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ചൈന മാത്രമാണ് പാകിസ്താനെ അനുകൂലിച്ചത്.
കശ്മീര്‍ പൂര്‍ണമായും ഇന്ത്യയുടെ ആഭ്യന്തരവിഷയമാണെന്ന് യോഗത്തിനുശേഷം യു.എന്നിലെ ഇന്ത്യയുടെ സ്ഥിരംപ്രതിനിധി സയ്യീദ് അക്ബറുദ്ദീന്‍ പറഞ്ഞു. കശ്മീരിലേര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ പതിയെ എടുത്തുമാറ്റി സാധാരണനിലയിലേക്കെത്തിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചുവരുകയാണ്. ഒരു രാജ്യം ഇന്ത്യയ്‌ക്കെതിരേ വിശുദ്ധയുദ്ധം പ്രഖ്യാപിക്കുകയും സംഘര്‍ഷമുണ്ടാക്കുകയും ചെയ്യുന്നതാണ് പ്രധാനപ്പെട്ട ആശങ്കയെന്നും അക്ബറുദ്ദീന്‍ പറഞ്ഞു.
കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയും പാകിസ്താനും ഏകപക്ഷീയമായ നടപടികളെടുക്കുന്നതില്‍നിന്ന് പിന്മാറണമെന്നാണ് രക്ഷാസമിതിയിലുയര്‍ന്ന പൊതു അഭിപ്രായമെന്ന് യു.എന്നിലെ ചൈനീസ് പ്രതിനിധി ഴാങ് ജുന്‍ പറഞ്ഞു.
കശ്മീരിലെ ഇന്ത്യന്‍നടപടി ചോദ്യംചെയ്തും വിഷയത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ടും പാകിസ്താന്‍ രക്ഷാസമിതിക്ക് കത്തെഴുതിയതിന്റെ അടിസ്ഥാനത്തിലായിരുന്നു ചര്‍ച്ച. ചര്‍ച്ചവേണമെന്ന് ചൈനയും ആവശ്യപ്പെട്ടതായി യു.എന്നിലെ വാര്‍ത്താ ഏജന്‍സികളും റിപ്പോര്‍ട്ടുചെയ്തു.
https://www.facebook.com/Malayalivartha