കയ്യടിച്ച് ലോകരാഷ്ട്രങ്ങൾ; ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി; യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് മെഡല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു
ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎഇയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് മെഡല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു. പ്രസിഡന്‍ഷ്യല്‍ പാലസില്‍ നടന്ന പ്രൗഢഗംഭീരമായ ചടങ്ങില്‍ വെച്ച് അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനയുടെ ഉപസൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‍യാനാണ് പുരസ്കാരം സമ്മാനിച്ചത്. ഈ പുരസ്കാരം ഏറ്റുവാങ്ങുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി.
രാഷ്ട്രത്തലവന്മാർക്കും പ്രമുഖവ്യക്തികൾക്കും യു.എ.ഇ. നൽകുന്ന പരമോന്നത സിവിലിയൻ ബഹുമതിയാണ് ഓർഡർ ഓഫ് സായിദ്. യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ പേരിലാണ് ഈ ബഹുമതി സമ്മാനിക്കുന്നത്. രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിന് നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് പുരസ്കാരം പ്രഖ്യാപിക്കുക പതിവ്.
യു.എ.ഇ.യുടെ പരമോന്നത സിവിലിയൻ ബഹുമതി സ്വീകരിക്കുന്ന പതിനേഴാമത് വ്യക്തിയാണ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഉന്നത രാഷ്ട്രനേതാക്കൾക്കും ഭരണാധികാരികൾക്കും നൽകിയ ബഹുമതിയാണ് ഇപ്പോൾ ഇന്ത്യൻ പ്രധാനമന്ത്രിക്കും യു.എ.ഇ. സമ്മാനിക്കുന്നത്. യു.എ.ഇ. രാഷ്ട്രപിതാവ് ശൈഖ് സായിദിെന്റ ജന്മശതാബ്ദി വർഷം കൂടിയാണിത്.
ജപ്പാനായിരുന്നു ആദ്യമായി യു.എ.ഇ.യുടെ പരമോന്നത സിവിലിയൻ ബഹുമതി സ്വീകരിച്ച രാജ്യം. 995-ൽ ജപ്പാൻ കിരീടാവകാശിയായിരുന്ന നാരുഹിതോ ആണ് ഓർഡർ ഓഫ് സായിദ് പുരസ്കാരം ഏറ്റുവാങ്ങുന്ന ആദ്യവ്യക്തി.
യു.എ.ഇ.യിലെ വൈവിധ്യവത്കരണത്തിലും പരിഷ്കരണത്തിലും ജപ്പാൻ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സാമ്പത്തികബന്ധം ശാക്തീകരിക്കുന്നതിലും മികച്ച പ്രവർത്തനങ്ങളാണ് ദീർഘകാലമായി ഇരുരാജ്യങ്ങളും കാഴ്ചവെക്കുന്നത്. ജപ്പാന് പിറകെ ഖത്തർ, ബഹ്‌റൈൻ, കുവൈത്ത്, തുർക്ക്‌മെനിസ്ഥാൻ, പാകിസ്താൻ, റഷ്യ, ബ്രിട്ടൻ, ലെബനൻ, നെതർലൻഡ്സ്, മൊറോക്കോ, സൗദി അറേബ്യ, ചൈന, എത്യോപ്യ, എറിത്രിയ തുടങ്ങിയ രാജ്യങ്ങളും സായിദ് ബഹുമതി നേടി.
ഫെഡറേഷൻ ഇന്റർനാഷണൽ ഫുട്‌ബോൾ അസോസിയേഷന്റെ (ഫിഫ) എട്ടാമത്തെ പ്രസിഡന്റും സ്വിസ് ഫുട്‌ബോൾ അഡ്മിനിസ്‌ട്രേറ്ററുമായിരുന്ന ജോസഫ് സെപ് ബ്ലാറ്ററാണ് ഓർഡർ ഓഫ് സായിദ് പുരസ്കാരം ഏറ്റുവാങ്ങുന്ന രണ്ടാമത്തെ വ്യക്തി.
ശൈഖ് തമീം ബിൻ ഹമദ് അൽ താനി, ശൈഖ് ഹമദ് ബിൻ ഇസ അൽ ഖലീഫ, ശൈഖ് സബ അൽ അഹ്മദ് അൽ ജാബർ അൽ സബ, പർവേസ് മുഷറഫ്, ഗുർബാംഗുലി ബെർഡിമുഹമദോ, വ്‌ളാഡിമിർ പുടിൻ, മൈക്കൽ സുലൈമാൻ, എലിസബത്ത് രാജ്ഞി, ബിയാട്രിക്‌സ് ഓഫ് നെതർലൻഡ്സ്, മൊറോക്കോ ഭരണാധികാരി മുഹമ്മദ് ആറാമൻ, സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ്, ഷീ ചിൻപിങ്, അബി അഹമ്മദ് അലി,ഇസയാസ് അഫ്‌വെർകി, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരാണ് യു.എ.ഇ.യുടെ പരമോന്നത സിവിലിയൻ ബഹുമതി സ്വീകരിച്ച വ്യക്തികൾ.
രണ്ടുദിവസത്തെ ഗള്‍ഫ് സന്ദര്‍ശനത്തിനായി അബുദാബിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി രാവിലെ അബുദാബി എമിറേറ്റ്സ് പാലസിൽ നടന്ന ചടങ്ങിൽ ഇന്ത്യയുടെ റുപേ കാർഡിന്‍റെ ഉദ്ഘാടനം നിർവഹിച്ചു. തുടർന്ന് പ്രസിഡന്‍ഷ്യൽ പാലസിൽ എത്തിയ പ്രധാനമന്ത്രിയെ ഗാർഡ് ഓഫ് ഓണർ നല്‍കി സ്വീകരിച്ചു.
വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ച കരാറുകളും ഇതോടനുബന്ധിച്ച് ഒപ്പുവയ്ക്കും. പ്രസിഡൻഷ്യൽ പാലസിലെ ഉച്ചവിരുന്നിന് ശേഷം യുഎഇ പര്യടനം പൂർത്തിയാക്കി പ്രധാനമന്ത്രി ബഹ്റൈനിലേക്ക് യാത്ര തിരിക്കും. ഇന്ത്യാ-യുഎഇ ബന്ധത്തിലെ സുവർണ അധ്യായമാണ് മോദിയുടെ മൂന്നാമത് സന്ദർശനവും പരമോന്നത പുരസ്കാര സ്വീകരണവും. കശ്മീർവിഷയത്തിൽ ഇന്ത്യൻ നിലപാടിനെ പിന്തുണച്ച ആദ്യ അറബ് രാജ്യമാണ് യുഎഇ എന്നതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്‍റെ തിളക്കം കൂട്ടുന്നു.
https://www.facebook.com/Malayalivartha