കുമ്മനത്തിന് സീറ്റ് ഉറപ്പായി; വട്ടിയൂർക്കാവിൽ കുമ്മനത്തെ രംഗത്തിറക്കാൻ ബി ജെ പി തീരുമാനിച്ചത് ക്രൈസ്തവ വോട്ടുകൾ കൂടി ലക്ഷ്യമിട്ട്

വട്ടിയൂർക്കാവിൽ ക്രൈസ്തവ വോട്ടുകൾ കൂടി ലക്ഷ്യമിട്ടാണ് കുമ്മനത്തെ രംഗത്തിറക്കാൻ ബി ജെ പി തീരുമാനിച്ചത്. കുമ്മനത്തെ മത്സരിപ്പിച്ചാൽ മലങ്കര സഭയുടെ വോട്ടുകൾ സമാഹരിക്കാൻ കഴിയുമെന്ന് ബി ജെപിയുടെ സംസ്ഥാന നേതൃത്വം കരുതുന്നു.
വടകരയിൽ തന്നെ സഹായിച്ച ബി ജെ പിയെ വട്ടിയൂർക്കാവിൽ മുരളി കൈവിടില്ലെന്ന ഉറപ്പും ബി ജെ പിക്കുണ്ട്. ബിജെപിയുടെ പിന്തുണയില്ലായിരുന്നെങ്കിൽ മുരളി വട്ടിയൂർക്കാവിൽ തോൽക്കുമായിരുന്നു.
ക്ലിമിസ് കാതോലിക്കാ ബാവയുമായി ഏറ്റവുമധികം ബന്ധം പുലർത്തുന്ന നേതാവാണ് കുമ്മനം രാജശേഖരൻ. വട്ടിയൂർക്കാവിൽ താൻ മത്സരിക്കാനില്ലെന്ന് കുമ്മനം ബിജെപി നേതൃത്വത്തെ അറിയിച്ചിരുന്നു. എന്നാൽ ബി ജെ പി സ്ഥാനാർത്ഥിയായി ആരു മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് പ്രവർത്തകരും നേതാക്കളും അല്ലെന്ന് എം ടി രമേശ് വ്യക്തമാക്കി കഴിഞ്ഞു. കുമ്മനത്തിന് കേന്ദ്രമന്ത്രി സ്ഥാനം പോലും നൽകാത്തത് അദ്ദേഹത്തെ വട്ടിയൂർക്കാവിൽ മത്സരിപ്പിക്കാൻ വേണ്ടിയായിരുന്നു.
ക്ലിമിസ് കാതോലിക്കാ ബാവയുമായി കുമ്മനത്തിന് വളരെ മുമ്പേ ബന്ധമുണ്ടായിരുന്നു. ബി ജെ പി സംസ്ഥാന അധ്യക്ഷനായിരിക്കുമ്പോൾ മലങ്കര സഭയുടെ ആവശ്യങ്ങൾ കൃത്യമായി കേന്ദ്രസർക്കാരിൽ എത്തിക്കാൻ കുമ്മനം ശ്രമിച്ചിരുന്നു. തിരുവനന്തപുരത്തെ മാർ ഇവാനിയോസ് കോളേജ് ഡീംഡ് സർവകലാശാലയാക്കണമെന്ന മലങ്കര സഭയുടെ ആവശ്യം കുമ്മനം ജയിച്ചാൽ നിഷ്പ്രയാസം നേടിയെടുക്കാം. ഡീംഡ് സർവകലാശാല അനുവദിക്കുന്നത് കേന്ദ്ര സർക്കാരാണ്. അതുകൊണ്ട് തന്നെ കുമ്മനത്തെ മലങ്കര സഭ നെഞ്ചിലേറ്റും എന്ന കാര്യത്തിൽ സംശയമില്ല.
ഹിന്ദു വോട്ടുകൾ കുമ്മനത്തിന് തന്നെ കിട്ടും. എൻ എസ് എസിന്റെ പിന്തുണയും കുമ്മനത്തിന് ലഭിക്കും. ജി സുകുമാരൻ നായർക്ക് ഏറ്റവും അടുപ്പമുള്ള ബി ജെ പി നേതാവാണ് കുമ്മനം. കെ. സുരേന്ദ്രനാണ് സുകുമാരൻ നായർക്ക് വേണ്ടപ്പെട്ട മറ്റൊരു നേതാവ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പിൽ കുമ്മനത്തെയാണ് നേമം, വട്ടിയൂർക്കാവ് മണ്ഡലങ്ങളിൽ എൻ എസ് എസ് പിന്തുണച്ചത്. അതിന്റെ പ്രതിഫലനം തെരഞ്ഞടുപ്പ് ഫലത്തിൽ ഉണ്ടായിരുന്നു. രണ്ടിടത്തും കുമ്മനമാണ് മുന്നിൽ വന്നത്.
ശശി തരൂരിന് വോട്ടു നൽകി ജയിപ്പിച്ചതിന്റെ ഫലം തിരുവനന്തപുരം അനുഭവിച്ചു കൊണ്ടിരിക്കുകയാണ്. ജയിച്ച് പോയ തരൂരിനെ പിന്നീട് തിരുവനന്തപുരത്ത് കണ്ടിട്ടില്ല. കുമ്മനത്തെ ജയിപ്പിക്കേണ്ടതായിരുന്നു എന്ന ചിന്ത തിരുവനന്തപുരത്തിനുണ്ട്. അതിന്റെ സഹതാപം കുമ്മനത്തിന് ലഭിക്കും എന്നു തന്നെയാണ് ബി ജെ പിയുടെ വിശ്വാസം. ഒ. രാജഗോപാൽ നേമത്ത് ജയിച്ചത് ഇങ്ങനെയാണ്.
വട്ടിയൂർക്കാവ് മാന്യൻമാരുടെ മണ്ഡലമാണ്. അവിടെ കുമ്മനത്തെ പോലൊരു മാന്യനുള്ള സാധ്യത വളരെ വലുതാണ്. അങ്ങനെ സംഭവിച്ചാൽ ബി ജെ പിയുടെ രണ്ടാമത്തെ നിയമസഭാംഗമായി കുമ്മനം ചുതലയേൽക്കും. കുമ്മനം ജയിച്ചാൽ വട്ടിയൂർക്കാവിൽ വർഷങ്ങളോളം തുടരുക ബി ജെ പി യായിരിക്കും.
https://www.facebook.com/Malayalivartha






















