അബ്ദുള്ളക്കുട്ടി ഔട്ട്; കൊച്ചിയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി അബ്ദുള്ളക്കുട്ടിയുടെ പേര് പരിഗണിച്ചില്ല; കേരളത്തിലെ അഞ്ച് മണ്ഡലങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ 64 മണ്ഡലങ്ങളിലും ഒക്‌ടോബര്‍ 21ന് ഉപതിരഞ്ഞെടുപ്പ്

കേരളത്തിലെ അഞ്ച് മണ്ഡലങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ 64 മണ്ഡലങ്ങളിലും ഒക്‌ടോബര്‍ 21ന് ഉപതിരഞ്ഞെടുപ്പ് നടക്കും. മഞ്ചേശ്വരം, കോന്നി, എറണാകുളം, അരൂര്‍, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ ഏറ്റവും വിജയസാധ്യതയുണ്ടെന്ന് ബിജെപി വിലയിരുത്തുന്ന മഞ്ചേശ്വരത്ത് സ്ഥാനാര്‍ഥികളായി പരിഗണിക്കുന്നത് ദേശീയ നിര്‍വാഹക സമിതി അംഗം പികെ കൃഷ്ണദാസിനെയും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍ക്കോട് മത്സരിച്ച രവീശ തന്ത്രിയെയും ആണെന്നാണ് നിലവിൽ പുറത്തു വരുന്ന വിവരം.
മോദി സ്തുതിയെ തുടർന്ന് ബിജെപിയില്‍ എത്തിയ എപി അബ്ദുള്ളക്കുട്ടി സ്ഥാനാര്‍ഥിയാവുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി അബ്ദുള്ളക്കുട്ടിയുടെ പേര് പരിഗണിച്ചില്ല. കോര്‍ കമ്മിറ്റി യോഗത്തില്‍ എപി അബ്ദുല്ലക്കുട്ടിയുടെ പേര് ഉയര്‍ന്നുവന്നിട്ടില്ലെന്ന് ഉന്നത ബിജെപി വൃത്തങ്ങള്‍ പറഞ്ഞു.
2016ല്‍ മുസ്‌ലീം ലീഗ് സ്ഥാനാര്‍ഥിയായിരുന്ന പി.ബി.അബ്ദുള്‍ റസാക്കിനോട് വെറും 89 വോട്ടിനാണ് സുരേന്ദ്രന്‍ പരാജയപ്പെട്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രവീശതന്ത്രി രാജ്‌മോഹന്‍ ഉണ്ണിത്താനോട് പതിനൊന്നായിരത്തിലേറെ വോട്ടിനു പിന്നില്‍പ്പോയി. എന്നിട്ടും രവീശ തന്ത്രിയെ മത്സരിപ്പിക്കാമെന്ന നിര്‍ദേശമാണ് കോര്‍ കമ്മിറ്റി യോഗത്തില്‍ ഉയര്‍ന്നത്. സ്ഥാനാര്‍ഥികളായി പരിഗണിക്കാവുന്ന മൂന്നു പേരുകളാണ് സംസ്ഥാനത്തു നിന്ന് തെരഞ്ഞെടുപ്പു സമിതിക്കു നല്‍കുക. ഇതില്‍ മഞ്ചേശ്വരത്ത് ആദ്യ പേരായി പികെ കൃഷ്ണദാസിനെയും രണ്ടാമതായി രവീശതന്ത്രിയെയും നിര്‍ദേശിക്കാനാണ് ധാരണ. മൂന്നാം പേരായി ജില്ലാ പ്രസിഡന്റ് ശ്രീകാന്തിനെയും ഉള്‍പ്പെടുത്തും.
വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരനെത്തന്നെ സ്ഥാനാര്‍ഥിയാക്കാനാണ് ബിജെപി നേതൃത്വത്തില്‍ ഉണ്ടായിട്ടുള്ള ധാരണ. സംസ്ഥാന പ്രസിഡന്റ് പിഎസ് ശ്രീധരന്‍ പിള്ളയുടെയും ജില്ലാ പ്രസിഡന്റ് എസ് സുരേഷിന്റെയും പേരുകള്‍ ചര്‍ച്ചയായെങ്കിലും കുമ്മനത്തിന്റെ പേരില്‍ ഏകാഭിപ്രായമാണുള്ളത്.
കോന്നിയില്‍ ശോഭാ സുരേന്ദ്രന്റെയും കെ സുരേന്ദ്രന്റെയും പേരുകളാണ് പട്ടികയില്‍ ഉണ്ടാവുക. ശോഭാ സുരേന്ദ്രനാണ് ഇവിടെ സാധ്യത കൂടുതലെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു. മണ്ഡലത്തില്‍ ശബരിമല ഒരിക്കല്‍ക്കൂടി ചര്‍ച്ചയാക്കാമെന്ന വിലയിരുത്തലിലാണ് ബിജെപി ഇരുവരെയും പരിഗണിക്കുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല ഉയര്‍ത്തിക്കാട്ടി പത്തനംതിട്ടയില്‍ കെ സുരേന്ദ്രനും ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രനും മുന്നേറ്റമുണ്ടാക്കിയിരുന്നു. എന്നാല്‍ കോന്നി നിയമസഭാ മണ്ഡലത്തില്‍ കെ സുരേന്ദ്രന്‍ മൂന്നാം സ്ഥാനത്തേക്കു പോയതു കണക്കിലെടുത്താണ്, ഇവിടെ ശോഭാ സുരേന്ദ്രനെ ഒന്നാമതായി പരിഗണിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത്. എറണാകുളത്ത് ബി ഗോപാലകൃഷ്ണന്‍, മണ്ഡലം പ്രസിഡന്റ് സിജി രാജഗോപാല്‍, പദ്മജ മേനോന്‍ എന്നിവരുടെ പേരാണ് പരിഗണനയ്ക്കു വന്നത്.
2016ല്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് സുരേന്ദ്രന്‍ പിന്നീട് ഹൈകോടതിയെ സമീപിച്ചിരുന്നു. മരിച്ചവരും വിദേശത്തുള്ളവരുമായ 259 പേരുടെ പേരില്‍ കള്ളവോട്ട് നേടിയിട്ടുണ്ടെന്നും 89 വോട്ടുകള്‍ക്ക് പരാജയപ്പെട്ട സുരേന്ദ്രന്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ഇതിനിടെയാണ് എതിര്‍കക്ഷിയായ എംഎല്‍എ അബ്ദുള്‍ റസാഖ് മരിച്ചത്. എന്നാല്‍, അബ്ദുള്‍ റസാക്കിന്‍റെ മരണത്തേത്തുടര്‍ന്ന് കേസ് പിന്‍വലിക്കാന്‍ തയാറാണെന്ന് സുരേന്ദ്രന്‍ കോടതിയെ അറിയിക്കുകയും ഇതിന്‍പ്രകാരം കോടതി കേസ് നടപടികള്‍ അവസാനിപ്പിക്കുകയുമായിരുന്നു. തെരഞ്ഞെടുപ്പ് കേസ് പിൻവലിച്ചതിനെ തുടർന്നാണ് ഇവിടേയും ഉപതെരഞ്ഞെടുപ്പ് സാധ്യമായത്.
എംഎൽഎമാരായിരുന്ന ഹൈബി ഈഡൻ എറണാകുളത്തു നിന്നും അടൂർ പ്രകാശ് ആറ്റിങ്ങലിൽ നിന്നും കെ മുരളീധരൻ വടകരയിൽ നിന്നും എഎം ആരിഫ് ആലപ്പുഴയിൽ നിന്നും ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ നിയമസഭാ അംഗത്വം രാജിവച്ചിരുന്നു. പാല നിയോജക മണ്ഡലത്തിലെ അംഗമായിരുന്ന കെഎം മാണിയും മഞ്ചശ്വരം എംഎൽഎ ആയിരുന്ന പി.ബി അബ്ദുൾ റസാഖും അന്തരിച്ച ഒഴിവിലേയ്ക്കാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ്.
https://www.facebook.com/Malayalivartha






















