പാലാ വലത്തോട്ട് തിരിയുമെന്ന് ഇടതുപക്ഷം കണക്കുകൂട്ടുന്നു; കെ.എം. മാണിയും രണ്ടിലയുമില്ലാതെ പാലാ വോട്ട് രേഖപ്പെടുത്തിയതോടെ യു ഡി എഫിന് വിജയസാധ്യത; പാലായിൽ യു ഡിഎഫ് ജയിച്ചാൽ അത് ജോസ് കെ മാണിയുടെ വിജയം

കെ.എം. മാണിയും രണ്ടിലയുമില്ലാതെ പാലാ വോട്ട് രേഖപ്പെടുത്തിയതോടെ യു ഡി എഫിന് വിജയസാധ്യത. ബാര്‍ കോഴ കേസിന്റെ പശ്ചാത്തലത്തിൽ നടന്ന 2016 ലെ തിരഞ്ഞെടുപ്പില്‍ 77 ശതമാനയിരുന്നു പോളിംഗ്. ഇത്തവണ അത് 78 ശതമാനത്തിലും അധികമാകുമെന്ന് എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ അവകാശപ്പെട്ടിരുന്നു. തെരഞ്ഞടുപ്പ് കഴിഞ്ഞതോടെ യുഡിഎഫിന് സാധ്യതയേറിയതായി ഇടതുപക്ഷം പോലും വിലയിരുത്തുന്നു. പാലായിൽ യു ഡിഎഫ് ജയിച്ചാൽ അത് ജോസ് കെ മാണിയുടെ വിജയമായിരിക്കും.
യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമും ഇടതു സ്ഥാനാര്‍ത്ഥി മാണി സി. കാപ്പനും ഉയര്‍ന്ന പോളിംഗ് ശതമാനം തങ്ങള്‍ക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലിലാണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കെ.എം. മാണിക്കു ലഭിച്ചത് 42.13 ശതമാനം വോട്ടാണ്. ഇടതു സ്ഥാനാര്‍ത്ഥി ആയിരുന്ന മാണി സി. കാപ്പന് 38.76 ശതമാനവും ബി.ജെ.പിയിലെ എന്‍. ഹരിക്ക് 17.76 ശതമാനവും വോട്ട് വിഹിതം ലഭിച്ചു. കെ.എം. മാണി വിജയിച്ചത് 4703 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് .
പാലായില്‍ മാണി സി. കാപ്പന്റെ നാലാം മത്സരമാണ്. മൂന്നു തവണയും കെ.എം. മാണിയോടു തോറ്റതിന്റെ പേരില്‍ തന്നോട് വോട്ടര്‍മാര്‍ക്ക് സഹതാപമുണ്ടാകുമെന്ന് കാപ്പന്‍ തന്നെ അവകാശവാദമെന്നോണം പറയുന്നുണ്ട്. ഇടതുപക്ഷ സ്ഥാനാര്‍ത്ഥി മുന്‍ തോല്‍വികളുടെ പേരില്‍ സഹതാപം സൃഷ്ടിക്കാന്‍ ശ്രമിക്കുകയും അതിന്റെ പേരില്‍ വോട്ട് കിട്ടുമെന്നു പ്രതീക്ഷിക്കുകയും ചെയ്യുന്നതിന്റെ നാണക്കേട് സി.പി.എമ്മിനും മുന്നണിക്ക് മുഴുവനായും ഉണ്ട്.
എക്കാലവും യു.ഡി.എഫ് ശക്തികേന്ദ്രമായ പാലായില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് വിഹിതം നാലു മടങ്ങ് വര്‍ദ്ധിപ്പിച്ച ഇരുമുന്നണികളെയും ഞെട്ടിച്ച ബി.ജെ.പിക്ക് സ്വാഭാവികമായും പ്രകടനം മെച്ചപ്പെടുമെന്ന് വിശ്വസിക്കാനുള്ള എല്ലാ സാഹചര്യങ്ങളുമുണ്ട്. 6359 വോട്ടുകളില്‍ നിന്നാണ് സ്ഥാനാര്‍ത്ഥി എന്‍. ഹരി അത് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 24,821 വോട്ടിലേക്ക് ഉയര്‍ത്തിയത്. മോദി തകര്‍ത്തവാരിയ കഴിഞ്ഞ രാത്രിയിലെ അമേരിക്കന്‍ ഹൗഡി മോദി പരിപാടി വരെ ഇന്നത്തെ പാലാ വോട്ടെടുപ്പില്‍ സമ്മതിദായകരെ സ്വാധീനിക്കുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
മൂന്നര വര്‍ഷത്തിനു ശേഷം നടക്കുന്ന തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ സാഹചര്യങ്ങൾ പാടേ മാറി. വ്യക്തമായ രാഷ്ട്രീയ കാരണങ്ങളാണ് പാലാ ഉപതിരഞ്ഞെടുപ്പില്‍ ഇക്കുറി പ്രതിഫലിച്ചത് .
ശബരിമല വിഷയം എല്‍.ഡി.എഫും യു.ഡി.എഫും പാലായില്‍ മിണ്ടിയില്ലെങ്കിലും ബി.ജെ.പി അത് വേണ്ടുവോളം ഉപയോഗിച്ചിട്ടുണ്ട്. ബി.ജെ.പിയുടെ തന്ത്രങ്ങള്‍ ആർക്ക് ഗുണം ചെയ്യുമെന്നാണ് കണ്ടറിയേണ്ടത് . അതറിയാവുന്നതുകൊണ്ടുതന്നെ യു.ഡി.എഫും ബി.ജെ.പിയുമായി പാലായില്‍ വോട്ട്കച്ചവടം നടന്നെന്ന ആരോപണങ്ങളും ശക്തമാണ്.
ബി.ജെ.പിക്ക് ജയസാധ്യത പ്രതീക്ഷിക്കാനാകാത്ത പാലായില്‍ ഇന്ന് യു.ഡി.എഫിന് വോട്ട് മറിച്ചാല്‍, ഒരു മാസം കഴിഞ്ഞ് മറ്റ് അഞ്ച് ഉപതിരഞ്ഞെടുപ്പുകള്‍ക്കൊപ്പം മഞ്ചേശ്വരത്ത് നടക്കാനിരിക്കുന്ന പരീക്ഷണത്തില്‍ ബി.ജെ.പിയെ തുണയ്ക്കാം എന്നാണ് യു.ഡി.എഫ് ഉറപ്പു നല്‍കിയിരിക്കുന്നതായി ഇടതുപക്ഷം ആരോപിക്കുന്നു . 2016 ലെ തിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ പരാജയപ്പെട്ടത് വെറും 87 വോട്ടുകളുടെ വ്യത്യാസത്തിലാണ്.
തരംഗങ്ങള്‍ ഒന്നുമില്ലെങ്കിലും പാലാ ഉപതിരഞ്ഞെടുപ്പില്‍ ആകാംക്ഷയും കൗതുകവും ജനിപ്പിക്കുന്നത് ഈ ഘടകങ്ങളാണ്. മാത്രമല്ല, 27 ന് പുറത്തുവരുന്ന പാലാ ഫലം ബാക്കി ഉപതിരഞ്ഞെടുപ്പുകളിലെ വോട്ടിംഗ് സ്വഭാവത്തെ സ്വാധീനിക്കുകയും ചെയ്യും. അഞ്ചിടത്തേക്കുള്ള ടെസ്റ്റ് ഡോസ് ആയി പാലായെ കരുതാനാകില്ലെങ്കിലും, ഒന്നര വര്‍ഷം കഴിഞ്ഞ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ടെസ്റ്റ് ഡോസ് തന്നെയാണ് അഞ്ചിടത്തെ ഉപതിരഞ്ഞെടുപ്പ്. മുന്നണികളുടെ നെഞ്ചിടിക്കുന്നതും അതുകൊണ്ടുതന്നെ.
https://www.facebook.com/Malayalivartha






















