വ്യാജന്മാരെക്കൊണ്ട് രക്ഷയില്ലെന്റയ്യപ്പാ...; പ്രസിദ്ധമായ വഴിപാട് പ്രസാദങ്ങള്‍ക്ക് പേറ്റന്റിനായി തിരുവിതാകൂർ ദേവസ്വം ബോർഡ്

കാലാകാലങ്ങളായി ക്ഷേത്രങ്ങളിൽ നിന്നും ലഭ്യമാകുന്ന പ്രസിദ്ധമായ വഴിപാട് പ്രസാദങ്ങള്‍ക്ക് പേറ്റന്റിനായി തിരുവിതാകൂർ ദേവസ്വം ബോർഡ് രംഗത്ത്. ക്ഷേത്രപ്രസാദങ്ങൾ വ്യാജമായി ഉണ്ടാക്കുന്നതും വിൽക്കുന്നതും തടയുന്നത് ലക്ഷ്യമിട്ടാണ് ദേവസ്വം ബോർഡിന്റെ തീരുമാനം. ദേവസ്വംബോർഡിനു കീഴിലുള്ള ശബരിമല ക്ഷേത്രത്തിലെ അരവണ, ഉണ്ണിയപ്പം, കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പം, അമ്പലപ്പുഴ ക്ഷേത്രത്തിലെ പാൽപ്പായസം, തിരുവാർപ്പ് ക്ഷേത്രത്തിലെ പായസം എന്നിവയ്ക്കാണ് പേറ്റന്റിന് ശ്രമിക്കുന്നത്.
വഴിപാട് പ്രസാദങ്ങള്‍ക്ക് പേറ്റന്റ് നേടാന്‍ നടപടി തുടങ്ങിയതായി ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന ബോര്‍ഡിന്റെ സമ്പൂർണ യോഗത്തിലാണ് തീരുമാനമെടുത്തത്.
അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ നിത്യനിവേദ്യമായ പാൽപ്പായസം വ്യാജമായി നിർമിച്ച് ചില ബേക്കറികളിൽ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ദേവസ്വംബോർഡ് അത്തരം സ്ഥാപനങ്ങൾക്കെതിരേ നിയമനടപടി സ്വീകരിച്ചുവരികയാണ്. വഴിപാട് പ്രസാദങ്ങൾക്ക് പേറ്റന്റ് നേടാൻ നടപടി തുടങ്ങിയതായി ദേവസ്വംബോർഡ് പ്രസിഡന്റ് അറിയിച്ചു.
ബേക്കറികൾക്ക് പുറമേ കേറ്ററിങ് സ്ഥാപനങ്ങളും പാചകക്കാരും അമ്പലപ്പുഴ പാൽപ്പായസം എന്നു തെറ്റിദ്ധരിപ്പിച്ച് പായസം വിൽക്കുന്നുണ്ട്. ഇവർക്കെതിരേയും നിയമനടപടി സ്വീകരിക്കും. ഇതേപ്പറ്റി റിപ്പോർട്ട് നൽകാൻ ദേവസ്വം ഉന്നതോദ്യോഗസ്ഥരെ നിയമിച്ചതായും പ്രസിഡന്റ് അറിയിച്ചു. നിയമവകുപ്പിന്റെ സഹായത്തോടെ തുടർനടപടി സ്വീകരിക്കാൻ ദേവസ്വം കമ്മീഷണർ എം. ഹർഷനെ ചുമതലപ്പെടുത്തി.
പേറ്റന്റ് നേടുന്നതിനുള്ള അപേക്ഷ ഉൾപ്പടുത്തിയുള്ള റിപ്പോർട്ട് ദേവസ്വം കമ്മീഷണർ ചൊവ്വാഴ്ച ബോർഡിന് സമർപ്പിക്കും. ചൊവ്വാഴ്ചത്തെ ബോർഡ് യോഗം തുടർകാര്യങ്ങൾ തീരുമാനിക്കും.
തിരുവല്ല കടപ്പറ ജോളി ഫുഡ് പ്രോഡക്ട്സ് ആണ് തങ്ങളുടെ ഉടമസ്ഥതയിലുള്ള തോംസണ്‍ ബേക്കറിയില്‍ ദിവസങ്ങളായി അമ്പലപ്പുഴ പാല്‍പ്പായസം വിറ്റു വന്നത്. ഇത് സംബന്ധിച്ച പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറുടെ നിര്‍ദ്ദേശപ്രകാരം അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഉദ്ദ്യോഗസ്ഥര്‍ ബേക്കറിയിലെത്തി പാല്‍പ്പായസം ആവശ്യപ്പെട്ടിരുന്നു. ആദ്യം പാല്‍പ്പായസം നല്‍കാന്‍ വിസമ്മതിച്ച ബേക്കറി ജീവനക്കാര്‍ പിന്നീട് 175 രൂപ വില ഈടാക്കി പായസം നല്‍കി.
വിജിലന്‍സ് വിഭാഗവും പരിശോധന നടത്തി തട്ടിപ്പ് മനസ്സിലാക്കിയ ശേഷം വിഷയം ദേവസ്വം ബോര്‍ഡിന്‍റെ ശ്രദ്ധയില്‍പ്പെടുത്തി. അമ്പലപ്പുഴ ക്ഷേത്രത്തില്‍ തയ്യാറാക്കി ക്ഷേത്രത്തിലെ കൗണ്ടറിലൂടെ മാത്രം ഭക്തര്‍ക്ക് വിതരണം ചെയ്ത് വരുന്നതാണ് അമ്പലപ്പുഴ പാല്‍പായസം. ബേക്കറി ഉടമക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമ്മീഷണറെ ചുമതലപ്പെടുത്തിയതായി ദേവസ്വം പ്രസിഡന്‍റ് എ.പത്മകുമാര്‍ അറിയിച്ചു.
500 മില്ലിലിറ്റര്‍ അമ്പലപ്പുഴ പാല്‍പ്പായസം എന്ന പേരില്‍ 175 രൂപ വാങ്ങിയാണ് ബേക്കറി ജീവനക്കാര്‍ പായസം വിറ്റിരുന്നത്. കൂടാതെ സ്വകാര്യ ബേക്കറിയില്‍ അമ്പലപ്പുഴ പാല്‍പ്പായസ വില്‍പ്പന എന്ന് തരത്തില്‍ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയിലൂടെയും വാട്സ് അപ് സന്ദേശങ്ങള്‍ വഴിയും വ്യാപകമായ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha






















