ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ
പന്തീരാങ്കാവിൽ കാറിൽനിന്ന് ഒരു കിലോ എംഡിഎംഎ പിടികൂടിയ കേസിന്റെ തുടരന്വേഷണത്തിൽ രണ്ട് പേർ കൂടി പൊലീസിന്റെ പിടിയിൽ. മലപ്പുറം നിലമ്പൂർ സ്വദേശി സി. അജ്മൽ (32), തിരുവനന്തപുരം മലയിൻകീഴ് സ്വദേശിനിയും നഴ്‌സിങ് വിദ്യാർഥിയുമായ പി. സൂര്യ (23) എന്നിവരെയാണ് കോഴിക്കോട് നിന്നുള്ള പ്രത്യേക അന്വേഷണ സംഘം നോയിഡയിലെ ആഡംബര ഫ്ലാറ്റിൽനിന്ന് അറസ്റ്റ് ചെയ്തത്.
മേയ് ഒൻപതിനാണ് പന്തീരാങ്കാവ് കാപ്കോൺ സിറ്റിക്ക് സമീപം സർവീസ് റോഡിൽ നിർത്തിയിട്ട കാറിൽനിന്ന് ഒരു കിലോ എംഡിഎംഎ പൊലീസ് പിടികൂടുന്നത്. സംഭവവുമായി ബന്ധപ്പെട്ട് മലപ്പുറം സ്വദേശികളായ പള്ളിക്കൽ ബസാർ മുഹമ്മദ് അർശലാൽ (25), ചേലേമ്പ്ര ആദിൽഷാ (20), ഐക്കരപ്പടി മുഹമ്മദ് ഫർഹാൻ (22) എന്നിവരെ അന്ന് തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇവരെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ലഹരിമരുന്ന് ഡൽഹി കേന്ദ്രീകരിച്ചാണ് കേരളത്തിലേക്ക് എത്തിക്കുന്നതെന്ന നിർണായക വിവരം ലഭിച്ചത്.
തുടർന്ന് പൊലീസ് സംഘം ഡൽഹി കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിക്കുകയും നോയിഡയിലെ സൂര്യയുടെ പേരിലുള്ള ആഡംബര ഫ്ലാറ്റ് വളഞ്ഞ് പ്രതികളെ പിടികൂടുകയുമായിരുന്നു. ലഹരിമരുന്ന് പാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന ഡിജിറ്റൽ സ്കെയിൽ, പാക്കിങ് മെറ്റീരിയൽ, 5000-ൽ അധികം സിപ് ലോക്ക് കവറുകൾ, കറൻസി നോട്ട് എണ്ണുന്ന മെഷീൻ, നിരവധി എടിഎം കാർഡുകൾ, പാക്കിങ് സീലർ എന്നിവയും ഫ്ലാറ്റിൽനിന്ന് പൊലീസ് കണ്ടെടുത്തു.
സൂര്യ താമസിച്ചിരുന്ന ഫ്ലാറ്റിൽ വെച്ച് ഓരോ ആഴ്ചയും പത്തു കിലോയിലധികം എംഡിഎംഎ പാക്ക് ചെയ്ത് കേരളത്തിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും അയച്ചിരുന്നതായി ചോദ്യം ചെയ്യലിൽ വ്യക്തമായി. ഡൽഹിയിൽനിന്ന് സെക്കൻഡ് ഹാൻഡ് കാറുകൾ വാങ്ങി അതിൽ രഹസ്യ അറകൾ നിർമിച്ചാണ് ലഹരി കടത്തിയിരുന്നത്. മലപ്പുറത്ത് കഴിഞ്ഞ മാസം പിടികൂടിയ 13 കിലോ എംഡിഎംഎയും ഈ സംഘം അയച്ചതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. കഴിഞ്ഞ നാലു മാസത്തിനിടെ അഞ്ചു കോടിയിലധികം രൂപയുടെ ലഹരി ഇടപാടുകൾ ഇവർ നടത്തിയിട്ടുണ്ട്. അറസ്റ്റിലായ അജ്മലിനെതിരെ മലപ്പുറത്തെ വിവിധ സ്റ്റേഷനുകളിലും കേസുകൾ നിലവിലുണ്ട്.
പന്തീരാങ്കാവ് ഇൻസ്െപക്ടർ എ.നിതിൻ, എസ്ഐ അർജുൻ അജിത്, ഫറോക്ക് എസിപി സ്ക്വാഡ് അംഗങ്ങളായ സബീഷ്, അഖിൽ ബാബു, ഡാൻസാഫ് അംഗങ്ങളായ അതുൽ, ലതീഷ്, നല്ലളം പൊലീസ് സ്റ്റേഷനിലെ ഷമാന എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
https://www.facebook.com/Malayalivartha























