അമൃത ആശുപത്രിക്ക് മുകളില്‍ നിന്ന് ചാടി വിദ്യാർത്ഥിനി ജീവനൊടുക്കാൻ കാരണം പുനര്‍മൂല്യ നിര്‍ണയത്തിൽ പരാജിതയായതിൽ മനംനൊന്ത്; വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ കൂടുതല്‍ അന്വേഷണത്തിന് ഒരുങ്ങി പൊലീസ്

ഇടപ്പള്ളി അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം കൊച്ചി പൊലീസ് ഊര്‍ജ്ജിതമാക്കി. ഡല്‍ഹി സ്വദേശിനി വിയൊള റസ്‌തോഗി(20)യാണ് കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ചത്. ചൊവ്വാഴ്ച് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. താഴെവീണയുടന്‍ വിയോളയ്ക്ക് മരണം സംഭവിച്ചതായി ചേരാനല്ലൂര്‍ പൊലീസ് സ്ഥിരീകരിച്ചിരുന്നു.
ഇന്നലെ വീഴ്ചയില്‍ തന്നെ മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് വിയോളയുടെ മൃതദേഹം അമൃത ആശുപത്രിയുടെ മോര്‍ച്ചറിയിലേക്ക് ഇന്നലെ തന്നെ മാറ്റിയിരുന്നു. എംബിബിഎസ് ഒന്നാം വര്‍ഷ പരീക്ഷയില്‍ ഒരു പേപ്പറിന് തോല്‍വി സംഭവിച്ചതിനെ തുടര്‍ന്നുള്ള നിരാശയാണ് വിയോള ജീവനൊടുക്കിയതിന് പിന്നില്‍ എന്നാണ് സൂചന. പുനര്‍മൂല്യ നിര്‍ണയ ഫലം പുറത്ത് വന്നിരുന്നെന്നും ഇതേത്തുടര്‍ന്ന് വിയൊള അസ്വസ്ഥയായിരുന്നെന്നും സഹപാഠികള്‍ പറയുന്നു.
അനാട്ടമി പേപ്പറിലാണ് വിയോള പരാജയപ്പെട്ടത്. ആ പേപ്പര്‍ റിവാല്വെഷന് നല്‍കിയിരുന്നു. ആ പേപ്പറിന്റെ റിസള്‍ട്ട് വന്നത് ഇന്നലെയായിരുന്നു. ഈ റിസള്‍ട്ട് കണ്ടയുടന്‍ തന്നെയാണ് വിയോള ജീവനൊടുക്കിയതും. ഈ പരാജയം വിയോളയെ ഉലച്ചിരുന്നു. റീ വാല്വേഷനില്‍ വിജയം വരും എന്നാണ് വിയോള പ്രതീക്ഷിച്ചിരുന്നത്.
പരീക്ഷയിലെ തോല്‍വി തന്നെയാണ് വിയോളയുടെ മരണ കാരണം എന്നാണ് പ്രാഥമിക നിഗമനം-ചേരാനെല്ലൂര്‍ പൊലീസ് പറയുന്നു. വിയോളയുടെ മാതാപിതാക്കള്‍ ഇന്നലെ രാത്രി തന്നെ എത്തിയിരുന്നെങ്കിലും മരണത്തെക്കുറിച്ച് ഒരു പ്രതികരണവും നടത്തിയിട്ടില്ല. പൊലീസിനോടും ഇവര്‍ ഒന്നും സംസാരിച്ചിട്ടില്ല. മാതാപിതാക്കള്‍ മാത്രമാണ് എത്തിയത്. കൂടുതല്‍ ബന്ധുക്കള്‍ ഇന്നു എത്തിയേക്കും എന്ന സൂചന പൊലീസ് നല്‍കുന്നുണ്ട്. വിയോളയുടെ മരണം മാതാപിതാക്കളെ വല്ലാതെ ഉലച്ചിട്ടുണ്ട് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha






















