അടൂർ പ്രകാശ് സമുദായ സ്‌നേഹമില്ലാത്ത കുലംകുത്തി; കോന്നി സീറ്റിലെ സ്ഥാനാർത്ഥി വിഷയത്തിൽ അടൂർ പ്രകാശ് എം.പിക്കെതിരെ രൂക്ഷവിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ

ഉപതിരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തി നിൽക്കെ കോന്നി സീറ്റിലെ സ്ഥാനാർത്ഥി വിഷയത്തിൽ അടൂർ പ്രകാശ് എം.പിക്കെതിരെ രൂക്ഷവിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. സ്വന്തം കാര്യം വരുമ്പോൾ മതേതരത്വം മടിയിൽ വയ്‌ക്കുന്ന അടൂർ പ്രകാശ് സമുദായ സ്‌നേഹമില്ലാത്ത കുലംകുത്തിയാണെന്ന് വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. കപടമുഖമാണ് അടൂർ പ്രകാശിന്റേതെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
സമുദായത്തിലെ ഒരു കുലംകുത്തിയായി അടൂർ പ്രകാശ് മാറി. സ്വന്തം ഉയർച്ചയ്‌ക്ക് വേണ്ടി സമുദായത്തിന്റെ താത്പര്യങ്ങൾ ബലികൊടുത്തയാളാണ് അദ്ദേഹം. സ്വന്തം കാര്യം വരുമ്പോൾ അദ്ദേഹം മതേതരത്വം പറയില്ല. കോൺഗ്രസിൽ ഒരൊറ്റ ഈഴവ എം.എൽ.എ എങ്കിലും ഉണ്ടോയെന്ന് അടൂർ പ്രകാശ് സ്വയം ചോദിക്കണം. സ്വന്തം കാര്യം വരുമ്പോൾ മതവും മറ്റുള്ളവരുടെ കാര്യത്തിൽ മതേതരത്വവും പറയുന്ന കടപമുഖമാണ് അദ്ദേഹത്തിന്റേതെന്നും രൂക്ഷ ഭാഷയിലാണ് വെള്ളാപ്പള്ളിയുടെ കുറ്റപ്പെടുത്തൽ.
സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഏറെക്കുറെ ധാരണയായെങ്കിലും കോന്നിയില്‍ ഡിസിസിയും അടൂര്‍ പ്രകാശും തമ്മിലുള്ള ഭിന്നതയാണ് നേതൃത്വത്തെ അലട്ടുകയാണ്.
പത്തനംതിട്ട ഡി.സി.സിയും അടൂര്‍ പ്രകാശും രണ്ടു തട്ടിലായതോടെ കെ.പി.സി.സി നേതൃത്വം കോന്നിയില്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. അടൂര്‍പ്രകാശിനെ പിണക്കി ഒരു തീരുമാനമെടുക്കാന്‍ നേതൃത്വം തയാറായേക്കില്ല. അങ്ങനെ വന്നാല്‍ റോബിന്‍ പീറ്റര്‍ തന്നെ സ്ഥാനാര്‍ഥിയാകും എന്നാണ് സൂചന. എന്നാൽ ഈഴവ സ്ഥാനാര്‍ഥി തന്നെ വേണമെന്ന ഡി.സി.സി നിലപാടിന് നേതൃത്വം വഴങ്ങിയാല്‍ മറ്റ് പേരുകള്‍ പരിഗണിക്കേണ്ടിവരും.
കോന്നിയില്‍ സാമുദായ സമവാക്യങ്ങള്‍ പരിഗണിച്ച് ഈഴവ സ്ഥാനാര്‍ത്ഥി തന്നെ വേണമെന്നാണ് ഡിസിസി അധ്യക്ഷന്‍ ബാബു ജോര്‍ജ്ജിന്‍റെ ആവശ്യം. എന്നാല്‍ ജാതിയല്ല ജയ സാധ്യത മാത്രമാണ് പരിഗണിക്കേണ്ടതെന്ന ഉറച്ച നിലപാടിലാണ് അടൂര്‍ പ്രകാശ്. തന്‍റെ പിന്‍ഗാമിയായി വിശ്വസ്തനായ പ്രമാടം പഞ്ചായത്ത് റോബിന്‍ പീറ്ററുടെ പേരാണ് അടൂര്‍ പ്രകാശ് മുന്നോട്ട് വെച്ചിരിക്കുന്നത്.
കോന്നിയില്‍ റോബിന്‍ പീറ്ററാണെങ്കില്‍ അരൂരില്‍ ഈഴവ സ്ഥാനാര്‍ഥിയായിരിക്കും. അവിടെ ഈഴവ സ്ഥാനാര്‍ഥിയായാല്‍ അരൂരില്‍ ഷാനിമോള്‍ ഉസ്മാന്റ പേരു പിന്നെയും ഉയര്‍ന്നേക്കാം. അടൂർ പ്രകാശിന്റെ നീക്കത്തെ പഴകുളം മധുവും ശക്തമായി എതിർക്കുന്നുണ്ട്.റോബിൻപീറ്റർ കഴിഞ്ഞാൽ അടൂർ പ്രകാശ് രണ്ടാമതായി മുന്നോട്ട് വയ്ക്കുന്ന പേര് ജില്ലാപഞ്ചായത്തംഗം എലിസബത്ത് അബുവിന്റേതാണ്. എന്നാൽ, ഈ രണ്ട് സ്ഥാനാർത്ഥികളേയും എ ഗ്രൂപ്പും പാർട്ടിയിലെ സീനിയർ നേതാക്കളും ശക്തമായി എതിർക്കുന്നു. എ ഗ്രൂപ്പിൽ നിന്ന് സ്ഥാനാർത്ഥി മോഹികളായി ഡി.സി.സി പ്രസിഡന്റ് ബാബു ജോർജിന് പുറമെ പി.മോഹൻരാജുമുണ്ട്. എന്നാൽ, മണ്ഡലം എ ഗ്രൂപ്പിന് കിട്ടില്ലെന്ന് ഉറപ്പായതോടെ എെ ഗ്രൂപ്പിലെ സീനിയർ നേതാക്കളെ നിറുത്താനാണ് എ ഗ്രൂപ്പ് പറയുന്നത്. ഇതു സംബന്ധിച്ച കത്ത് കെ.പി.സി.സിക്ക് എ ഗ്രൂപ്പ് കെെമാറി.
തിങ്കളാഴ്ചയ്ക്കകം നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കണമെന്നിരിക്കെ തിരഞ്ഞെടുപ്പ് സമിതിയോഗത്തില്‍ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് അന്തിമധാരണയിലെത്തിയേക്കും. തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളും കണ്‍വെന്‍ഷനുകളുമാണ് ഉച്ചയ്ക്ക്ശേഷമുള്ള യു.ഡി.എഫ് യോഗത്തിന്റ പ്രധാന അജണ്ട.
https://www.facebook.com/Malayalivartha





















