ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ ക്രിമിനല്‍ കേസ്; മരടില്‍ നിയമം ലംഘിച്ച് ഫ്ലാറ്റുകള്‍ നിര്‍മിച്ച കമ്പനികള്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം

മരടില്‍ നിയമം ലംഘിച്ച് ഫ്ലാറ്റുകള്‍ നിര്‍മിച്ച കമ്പനികള്‍ക്കെതിരെ ക്രിമിനല്‍ നടപടി സ്വീകരിക്കാന്‍ മന്ത്രിസഭായോഗ തീരുമാനം. ഫ്ലാറ്റ് നിര്‍മാതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡിജിപി ലോക്നാഥ് ബഹ്റയ്ക്ക് നിര്‍ദേശം നല്‍കി. താമസക്കാര്‍ക്കുണ്ടാകുന്ന നഷ്ടം ഫ്ലാറ്റ് നിര്‍മാതാക്കളില്‍നിന്ന് ഈടാക്കാനാണ് സര്‍ക്കാര്‍ ശ്രമം.
മരട് വിഷയത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ ചീഫ് സെക്രട്ടറി ടോം ജോസ് മന്ത്രിസഭാ യോഗത്തില്‍ വിശദീകരിച്ചു. നിയമപരമായി ഇനി സാധ്യതകളില്ലെന്നും സുപ്രീംകോടതി വിധി നടപ്പിലാക്കാതിരിക്കാന്‍ കഴിയില്ലെന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. കോടതിവിധി നടപ്പിലാക്കാന്‍ കാലതാമസമുണ്ടായാല്‍ നിയമ നടപടികള്‍ നേരിടേണ്ട സാഹചര്യമുണ്ടാകും.
ഒക്ടോബര്‍ ആദ്യവാരത്തോടെ ഫ്ലാറ്റുകള്‍ പൊളിക്കുന്ന നടപടികള്‍ ആരംഭിച്ച് രണ്ടു മാസത്തിനുള്ളില്‍ പൊളിക്കല്‍ പൂര്‍ത്തിയാക്കാനാണ് നിലവിൽ ഉദ്ദേശിക്കുന്നത്. എന്നാൽ ഇതിന് കാലതാമസമുണ്ടാകുമോ എന്ന കാര്യത്തിൽ യാതൊന്നുംതന്നെ പ്രവചിക്കാനാകില്ല. ഇതിനായുള്ള കര്‍മപദ്ധതിയുടെ വിവരങ്ങള്‍ ചീഫ് സെക്രട്ടറി യോഗത്തില്‍ വിശദീകരിച്ചു. പരിസ്ഥിതി പ്രശ്നങ്ങളുണ്ടാകാതെയാകും പൊളിച്ചു നീക്കല്‍ നടപടി. തീരദേശ നിയമം ലംഘിച്ചു മരട് നഗരസഭയില്‍ പണിത കെട്ടിടങ്ങളുടെ പട്ടിക തയാറാക്കാനുള്ള നടപടികള്‍ ആരംഭിച്ചതായും ചീഫ് സെക്രട്ടറി വിശദീകരിച്ചു.
ഫ്ലാറ്റ് ഉടമകള്‍ക്കനുകൂലമായി സര്‍ക്കാര്‍ നിലപാടെടുത്തെങ്കിലും സുപ്രീംകോടതി വിധി എതിരായ സാഹചര്യത്തില്‍ നിയമം അനുസരിക്കാതെ മറ്റു മാര്‍ഗങ്ങളില്ലെന്നു മുഖ്യമന്ത്രിയും വ്യക്തമാക്കി. മരടിലെ ഫ്ലാറ്റ് നിര്‍മിച്ച കമ്പനിക്ക് വിലക്കേര്‍പ്പെടുക്കാന്‍ കഴിയുമോ എന്ന കാര്യവും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനു മുന്നോടിയായി ഫ്ലാറ്റിലേക്കുള്ള വെള്ളം, വൈദ്യുതി കണക്ഷനുകള്‍ വിച്ഛേദിക്കാന്‍ ജല അതോറിറ്റിക്കും കെഎസ്ഇബിക്കും സര്‍ക്കാര്‍ കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. ഇത് 3 ദിവസത്തിനകം നടപ്പിലാക്കാനാണ് മരട് നഗരസഭാ സെക്രട്ടറി നോട്ടിസ് നല്‍കിയിരിക്കുന്നത്. പാചക വാതക കണക്ഷനുകള്‍ വിച്ഛേദിക്കാന്‍ എണ്ണ കമ്പനികള്‍ക്കും സര്‍ക്കാര്‍ നിർദ്ദേശം നൽകി.
നിയമവിരുദ്ധമായി നിര്‍മിച്ച ഫ്ലാറ്റുകള്‍ പൊളിക്കാനുള്ള ഉത്തരവ് നടപ്പിലാക്കുന്നതിനെക്കുറിച്ച് ചീഫ് സെക്രട്ടറി നല്‍കിയ സത്യവാങ്മൂലം സുപ്രീംകോടതി തള്ളിയിരുന്നു. നിയമം ലംഘിച്ചവര്‍ക്കെതിരെ ഉദ്ദേശിക്കുന്ന നടപടി ഉള്‍പ്പെടുന്ന പദ്ധതി വ്യക്തമാക്കി 4 ദിവസത്തിനകം പുതിയ സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. 27ന് കേസ് പരിഗണിക്കും.
https://www.facebook.com/Malayalivartha






















