കേരളത്തിന്‍റെ നാരും പായയും ബഹ്റൈനിലേക്ക്; ആവശ്യമായ അസംസ്‌കൃതവസ്തു സ്വന്തമായി ഉല്‍പാദിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്താകെ 1500 ഏക്കറില്‍ മുള നടും

കേരളത്തിലെ നാടൻ മുള ബഹ്‌റൈനിലേക്ക്. കേരളത്തില്‍ നിന്ന് പായയും നാരും ബഹ്റൈനിലേക്ക് കയറ്റുമതി ചെയ്യുന്നു. കേരളത്തിലെ മുളയുടെ ഈടും ഉറപ്പും തിരിച്ചറിഞ്ഞ് ബഹ്റൈനില്‍ നിന്നും നിരവധി ആവശ്യക്കാരാണ് എത്തുന്നത്.
വ്യവസായ വകൂപ്പിന് കീഴിലെ പൊതുമേഖലാ സ്ഥാപനം ബാംബൂ കോര്‍പറേഷനാണ് ബഹ്റൈനിലേക്ക് മുളയുല്‍പന്നങ്ങള്‍ കയറ്റി അയയ്ക്കുന്നത്. കേരളത്തിലെ മുളയില്‍ നിര്‍മിക്കുന്ന നാരും പായയുമാണ് കയറ്റുമതി ചെയ്യുന്നത്. 10 ലക്ഷം രൂപയുടെ ആദ്യ ലോഡ് ഉടന്‍ അയയ്ക്കും. ഉല്‍പന്നങ്ങള്‍ പാക്ക് ചെയ്ത് സീല്‍ ചെയ്യുന്ന പണികള്‍ സ്ഥാപനത്തില്‍ പുരോഗമിക്കുകയാണ്. കൊച്ചി തുറമുഖം വഴിയാണ് ചരക്ക് കൊണ്ടുപോവുക. ബഹ്റൈനിലെ പരിസ്ഥിതി സൗഹൃദ നിര്‍മാണ ആവശ്യങ്ങള്‍ക്കാണ് ഈ മുളയുല്‍പന്നങ്ങള്‍ ഉപയോഗിക്കുക. കേരളത്തിലെ മുളയുടെ ഈടും ഉറപ്പും തിരിച്ചറിഞ്ഞാണ് ബഹ്റൈനില്‍ നിന്നും ആവശ്യക്കാരെത്തിയത്. വരുംദിവസങ്ങളില്‍ കൂടുതല്‍ മുളയുല്‍പ്പന്നങ്ങള്‍ ബഹ്റൈനിലേക്ക് കയറ്റിയയക്കും എന്നാണ് ബാംബൂ കോര്‍പറേഷൻ പ്രതീക്ഷിക്കുന്നത്. നേരത്തെ മാലിയിലേക്കും ദുബായിലേക്കും കയറ്റിയയച്ചിരുന്നു.
ആവശ്യമായ അസംസ്‌കൃതവസ്തു സ്വന്തമായി ഉല്‍പാദിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്താകെ 1500 ഏക്കറില്‍ മുള നടാനും സ്ഥാപനം തുടക്കമിട്ടിട്ടുണ്ട്. കണ്ണൂര്‍ ആറളത്ത് മുന്നൂറേക്കര്‍ വനഭൂമിയില്‍ മുള വച്ചുപിടിപ്പിക്കും. മുള്ളില്ലാത്ത, 80 ശതമാനവും ഉപയോഗിക്കാനാകുന്ന ആനമുള, സ്റ്റോക്ക് സി മുളകളാണ് വച്ചുപിടിപ്പിക്കുന്നത്. പ്രതിസന്ധിയിലായിരുന്ന ബാംബൂ കോര്‍പറേഷന്റെ ഉന്നമനത്തിനാണ് സർക്കാർ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. പതിനൊന്ന് പദ്ധതി ദേശീയ ബാംബൂമിഷന് കോർപറേഷൻ സമർപ്പിച്ചിരുന്നു. കേന്ദ്രവിഹിതമായ മൂന്നരക്കോടിയും സംസ്ഥാനവിഹിതമായ രണ്ടുകോടി മുപ്പത്തഞ്ച് ലക്ഷം രൂപയുടെ ഫണ്ടിനും അംഗീകാരമായി.
മുള ഉൽപ്പന്നങ്ങളുടെ പ്രചാരണവും വിപണനവും ലക്ഷ്യംവച്ച‌് 1971ലാണ‌് കേരള ബാംബൂ കോർപറേഷൻ ലിമിറ്റഡ‌് ആരംഭിക്കുന്നത‌്. 1985 മുതലാണ‌് മൂല്യവർധിത ഉൽപ്പന്നങ്ങൾ വിപണിയിലിറക്കുന്നത‌്. ബാംബൂ പ്ലൈ, ടൈൽ, മാറ്റ‌്, ഫർണിച്ചർ, ബാംബൂ ഹട്ട‌്, കരകൗശലവസ്തുക്കൾ എന്നിവയാണ‌് ഇപ്പോൾ നിർമിക്കുന്നത‌്.
തുച്ഛമായ വിലയിൽ മികച്ച ഗുണമുള്ള ബാംബൂ ടൈലിനും ആവശ്യക്കാർ ഏറെയാണ്. കുറഞ്ഞ ഉൽപ്പാദനക്ഷമതയും വിലക്കൂടുതലുമാണ‌് ഈ ടൈലുകൾ നേരിടുന്ന പ്രധാന വെല്ലുവിളി. അസംസ‌്കൃതവസ്തുവിന്റെ വെറും 40 ശതമാനം മാത്രമാണ‌് ഉൽപ്പന്നമായി മാറ്റാൻ കഴിയുക. 15 മുതൽ 18 മില്ലീ മീറ്റർ കനത്തിലുള്ള ഈ ടൈലുകൾക്ക‌് സ‌്ക്വയർ ഫീറ്റിന‌് 200 മുതൽ 300 രൂപവരെയാണ‌് വില. കണ്ണൂർ വിമാനത്താവളത്തിൽ 12000 സ‌്ക്വയർഫീറ്റുൾപ്പെടെ ഫിഷറീസ‌് സർവകലാശാല, കേരള ഓട്ടോ മൊബൈൽസ‌് ലിമിറ്റഡ‌് എന്നിവിടങ്ങളിൽ ഈ ടൈലുകൾ ഉപയോഗിച്ചിട്ടുണ്ട‌്. ഇന്ത്യൻ പ്ലൈവുഡ‌് റിസർച്ച‌് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അംഗീകാരം ലഭിച്ച പുതിയ ടൈലുകൾ മുള ചതച്ച‌് നാരുകൾ വേർതിരിച്ചെടുത്താണ‌് നിർമിക്കുന്നത‌്. 85 ശതമാനംവരെയാണ‌് ഉൽപ്പാദനക്ഷമത. സ‌്ക്വയർഫീറ്റിന‌് 100 മുതൽ 150 രൂപവരെയാണ‌് വില. വിലക്കുറവിനുപുറമെ ഭംഗിയിലും ഉറപ്പിലും കനത്തിലും പഴയതിനേക്കാൾ മികവ‌് പുതിയ ടൈലുകൾക്കുണ്ട‌്. 20 മില്ലീമീറ്റർ വരെ കനത്തിൽ നിർമിക്കുന്ന ഈ ടൈലുകൾ മരത്തിനുപകരം ഉപയോഗിക്കാം.
ടൈലുകൾക്കുപുറമെ എട്ട‌് അടി നീളത്തിലും നാലടി വീതിയിലും ബോർഡുകളും നിർമിക്കും. വാതിൽ, ഫർണിച്ചർ, വലിയ ഹാൾ മുറികളായി തിരിക്കാനുള്ള പാനലുകൾ എന്നിവയ‌്ക്കുപുറമെ ചെലവുകുറഞ്ഞ വീടുകളുടെ നിർമാണത്തിൽ ഭിത്തിയായിവരെ ദൃഢതയേറിയ ഈ പാനലുകൾ ഉപയോഗിക്കാമെന്നതാണ് പ്രത്യേകത.
https://www.facebook.com/Malayalivartha






















