മെഡിക്കൽ കോളജിലെ വിദഗ്ധ ഡോക്ടർമാരുടെ വഴിവിട്ട ഇടപാടുകൾക്കെതതിരെ പൊട്ടിത്തെറിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ:- സർക്കാർ ഡോക്ടർമാരുടെ സ്വകാര്യ ആശുപത്രിയിലെ പ്രാക്ടീസിനെക്കുറിച്ചും, മരുന്നു കമ്പനികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടുകളെക്കുറിച്ചും കിട്ടിയ പരാതികൾ അക്കമിട്ട് നിരത്തി രൂക്ഷമായി വിമർശിച്ച മന്ത്രി തെറ്റ് ആവർത്തിച്ചാൽ ശക്തമായ നടപടി എടുക്കുമെന്ന് താക്കീത് ചെയ്തു...

മെഡിക്കൽ കോളജിലെ വിദഗ്ധ ഡോക്ടർമാരുടെ സ്വകാര്യ ആശുപത്രിയിലെ പ്രാക്ടീസിനെക്കുറിച്ചും, മരുന്നു കമ്പനികളുമായുള്ള അവിശുദ്ധ കൂട്ടുകെട്ടുകളെക്കുറിച്ചും കിട്ടിയ പരാതികൾ അക്കമിട്ട് നിരത്തി രൂക്ഷമായി വിമർശിച്ച് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചർ. മെഡിക്കൽ കോളജിൽ കഴിഞ്ഞ ദിവസം പ്രത്യേകം വിളിച്ച യോഗത്തിലാണ് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഈ അനീതിക്കെതിരെ പൊട്ടിത്തെറിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചില ഡോക്ടർമാരുടെ സ്വകാര്യ പ്രാക്ടീസ് വർദ്ധിച്ചിരിക്കുകയാണെന്നാണ് രഹസ്യ വിവരത്തെ തുടർന്നായിരുന്നു മന്ത്രിയുടെ ഇടപെടൽ ഉണ്ടായത്. സ്വകാര്യ പ്രാക്ടീസ് മാത്രമല്ലാതെ, മരുന്ന് കച്ചവടം നടത്തുന്ന ഡോക്ടറെക്കുറിച്ചും പരാതി കിട്ടിയതിനെത്തുടർന്ന് സ്വകാര്യ കമ്പനികൾ നൽകിയ 12 ലക്ഷത്തിലധികം വിലവരുന്ന മരുന്നുകൾ ഡോക്ടറുടെ വീട്ടിൽ നിന്ന് ഡ്രഗ്‌സ് കൺട്രോളർ വിജിലൻസ് വിങ് പരിശോധന നടത്തി പിടിച്ചെടുത്തിരുന്നു. ഇതിന്റെ റിപ്പോർട്ടും മന്ത്രിക്ക് ലഭിച്ചിട്ടുണ്ട്.
ഇദ്ദേഹം സ്വകാര്യ പ്രാക്ടീസ് നടത്തുന്ന വിഡിയോ വാട്‌സാപ്പിൽ പ്രചരിക്കുന്നുണ്ടെന്നും അധികൃതർ പറഞ്ഞു. മറ്റൊരു ഡോക്ടർ ഇപ്പോൾ സസ്‌പെൻഷനിലാണ്. ഒരു രോഗിയെ ശസ്ത്രക്രിയ ചെയ്ത ശേഷം തിരിഞ്ഞു നോക്കിയിട്ടില്ലെന്നാണ് ഇദ്ദേഹത്തിനെതിരായ പരാതി. ശസ്ത്രക്രിയ ചെയ്ത് ദിവസങ്ങൾക്കുളിൽ രോഗി മരിച്ചു. പ്രാഥമിക അന്വേഷണത്തിൽ പോലും ഡോക്ടറുടെ ഭാഗത്തുനിന്ന് കുറ്റകരമായ അനാസ്ഥയാണ് ഉണ്ടായിട്ടുള്ളതെന്നാണ് സൂചന. മറ്റൊരു പരാതിയെക്കുറിച്ച് മന്ത്രി എടുത്തു പറഞ്ഞു.
ഒരു സ്വകാര്യ ആശുപത്രിയിൽ സർജറി ചെയ്തപ്പോൾ അനസ്‌തീസിയ നൽകിയതിലെ പിഴവ് കാരണം രോഗിക്ക് വലിയ തകരാർ സംഭവിച്ചു. അതിന് നഷ്ടപരിഹാരം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്നാണ് പരാതി. പരാതിയുടെ ഉള്ളടക്കത്തിലേക്കു ചെന്നപ്പോഴാണ് സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയത് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടറാണെന്ന വിവരം കിട്ടിയത്. മെഡിക്കൽ കോളജിൽ ബ്ലഡ് ബാങ്കിനെക്കുറിച്ച് പരാതികൾ ഉണ്ടാകുന്നുണ്ട്.
മോശമായ പെരുമാറ്റമാണ് പ്രധാന പരാതി. സ്വമേധയാ രക്തം കൊടുക്കാൻ വരുന്നവരോട് സൗമ്യമായി പെരുമാറാൻ കഴിയണമെന്ന് മന്ത്രി നിർദേശിച്ചു. നല്ല ഡോക്ടർമാരെ അഭിനന്ദിക്കുന്നതിനോടൊപ്പം കുറ്റക്കാർക്കെതിരെ നടപടികളും സ്വീകരിക്കുന്നതാണെന്ന് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. വകുപ്പു മേധാവികൾ പങ്കെടുത്ത യോഗത്തിൽ ഡോക്ടർമാരെക്കുറിച്ചുള്ള പരാതികൾ അക്കമിട്ടു നിരത്തിയ മന്ത്രി, തെറ്റ് ആവർത്തിച്ചാൽ ശക്തമായ നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും നൽകി. മന്ത്രിയുടെ ഓഫിസിലേക്ക് ഫോൺ വിളികളായും കത്തുകളായുമാണ് ഡോക്ടർമാരെക്കുറിച്ചുള്ള പരാതികൾ എത്തിയിട്ടുള്ളത്.
https://www.facebook.com/Malayalivartha






















