പോലീസുക്കാർക്ക് മക്കളുടെ പി ടി എ യോഗത്തിൽ പങ്കെടുക്കാൻ അനുമതി നൽകി ഡി.ജി.പി ഉത്തരവ് ഇറക്കി

ഇനി മുതൽ പൊലീസുക്കാർക്ക് സ്കൂളിൽ പോകാം. പോലീസ് ആയിട്ടല്ല മക്കളുടെ സ്‌കൂൾ കാര്യങ്ങൾ നോക്കാനും പി.ടി.എ. യോഗങ്ങളിൽ പങ്കെടുക്കാനും. ഇത് സംബന്ധിച്ചുള്ള ഉത്തരവ് പോലീസ് ഇറക്കി. സംസ്ഥാനത്തെ പൊലീസുകാർക്ക് പി.ടി.എ. യോഗങ്ങളിൽ പങ്കെടുക്കാൻ അനുമതി നൽകികൊണ്ടുള്ള ഡി.ജി.പി ലോക്‌നാഥ് ബെഹറയുടെ ഉത്തരവ് വന്നിരിക്കുന്നു. മക്കളുടെ സ്‌കൂൾ കാര്യങ്ങൾ പോലും നോക്കാൻ കഴിയുന്നില്ല എന്ന പൊലീസുകാരുടെ പരാതിക്ക് പരിഹാരമായിരിക്കുന്നു. ഇത്തരം ആവശ്യങ്ങളുമായി സമീപിക്കുന്ന പൊലീസുകാർക്ക് അടിയന്തര ഘട്ടങ്ങളിലല്ലാതെ അവധി നൽകാതിരിക്കരുത് എന്നാണ് ലോക്‌നാഥ് ബെഹ്റ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ഇത്തരം സന്ദർഭങ്ങളിൽ പൊലീസുകാർക്ക് അവധി അനുവദിക്കാൻ കൺട്രോളിംഗ് ഓഫീസർമാർ ശ്രദ്ധിക്കണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു. പക്ഷേ ക്രമസമാധാന പ്രശ്നങ്ങളിൽ ഏറ്റവും അത്യാവശ്യമായ ഘട്ടത്തിലോ വി.വി.ഐ.പി. സന്ദർശനസമയത്തോ ഈ ആവശ്യം നിയന്ത്രണ പരിധിയിലായിരിക്കും.
മകനെ പഠിപ്പിക്കുന്ന അദ്ധ്യാപകന്റെ പേരു പോലും അറിയില്ലെന്നും മകന്റെ സ്കൂളിൽ ഒരു പി.ടി.എ. യോഗത്തിനും ഇത് വരെ പങ്കെടുക്കാൻ കഴിഞ്ഞില്ല എന്ന സങ്കടം ഉൾപ്പെടുത്തി 'മകനേ മാപ്പ്' എന്ന ഒരു സി.ഐ.യുടെ ഫേസ്ബുക്ക് പോസ്റ്റ് അടുത്തിടെ വന്നിരുന്നു. ഈ പോസ്റ്റ് പുതിയ ഉത്തരവിന് കാരണമായി എന്ന് കരുതുന്നു. പൊലീസുകാരിലെ മാനസിക സമ്മർദങ്ങൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിക്കുക എന്ന കാര്യം ചർച്ച ചെയ്യവെ മക്കളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും ചർച്ചയാവുകയായിരുന്നു. പൊലീസുകാർക്ക് വിവാഹവാർഷികത്തിനും ജന്മദിനത്തിനും അവധി നൽകണമെന്ന ഉത്തരവിന് പിന്നാലെയാണ് ഈ ഉത്തരവ് വന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha






















