എറണാകുളത്ത് മനുറോയ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി; എല്‍ഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായിട്ടാകും മത്സരിക്കുക

എറണാകുളത്ത് അഡ്വ മനു റോയ് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയാകും. എല്‍ഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായിട്ടാകും മത്സരിക്കുക. മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ കെ.എം. റോയിയുടെ മകനായ മനു റോയി, സെയ്ന്റ് പോള്‍സ് കോളേജില്‍ പഠിക്കുമ്പോള്‍ എസ്‌എഫ്‌ഐ. പാനലില്‍ മത്സരിച്ചിട്ടുണ്ട്.
ഇടതു സ്ഥാനാര്‍ത്ഥിയായി ലത്തീന്‍ സമുദായത്തില്‍നിന്നുള്ള ഒരാളെയാണ് സിപിഎം ആദ്യം മുതല്‍തന്നെ അന്വേഷിച്ചിരുന്നത്. എറണാകുളം ബാര്‍ അസോസിയേഷനില്‍ മൂന്നുതവണ ഭാരവാഹിയായിരുന്നു മനു. ലോയേഴ്സ് യൂണിയന്‍ അംഗമാണ്.
അരൂരില്‍ മാത്രമാണ് ഇനി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാനുള്ളത്. മഞ്ചേശ്വരത്ത് സിപിഎം സംസ്ഥാന കമ്മറ്റി അംഗമായി സിഎച്ച് കുഞ്ഞമ്പുവും വട്ടിയൂര്‍ കാവില്‍ മേയര്‍ വികെ പ്രശാന്തും, കോന്നിയില്‍ ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ്പ്രസിഡന്റ് ജനീഷ് കുമാറും സ്ഥാനാര്‍ഥികളാവും.
കേരളത്തിലെ അഞ്ച് മണ്ഡലങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ 64 മണ്ഡലങ്ങളിലും ഒക്‌ടോബര്‍ 21ന് ഉപതിരഞ്ഞെടുപ്പ് നടക്കും. മഞ്ചേശ്വരം, കോന്നി, എറണാകുളം, അരൂര്‍, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
എംഎൽഎമാരായിരുന്ന ഹൈബി ഈഡൻ എറണാകുളത്തു നിന്നും അടൂർ പ്രകാശ് ആറ്റിങ്ങലിൽ നിന്നും കെ മുരളീധരൻ വടകരയിൽ നിന്നും എഎം ആരിഫ് ആലപ്പുഴയിൽ നിന്നും ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ നിയമസഭാ അംഗത്വം രാജിവച്ചിരുന്നു. പാല നിയോജക മണ്ഡലത്തിലെ അംഗമായിരുന്ന കെഎം മാണിയും മഞ്ചശ്വരം എംഎൽഎ ആയിരുന്ന പി.ബി അബ്ദുൾ റസാഖും അന്തരിച്ച ഒഴിവിലേയ്ക്കാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ്.
https://www.facebook.com/Malayalivartha





















