യുവത്വത്തിന്റെ നിറവിൽ സി.പി.എം; സംസ്ഥാനത്ത് അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു; ലോക്സഭാ തിരഞ്ഞെടുപ്പു സമയത്തുണ്ടായിരുന്ന രാഷ്ട്രീയ സാഹചര്യം മാറിയെന്നും കോടിയേരി

സംസ്ഥാനത്ത് അഞ്ചു നിയമസഭാ മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പിനുള്ള എൽഡിഎഫ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തിരുവനന്തപുരം മേയർ വി.കെ. പ്രശാന്ത് വട്ടിയൂർക്കാവിലും ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മനു സി.പുളിക്കൽ അരൂരും മറ്റൊരു വൈസ് പ്രസിഡന്റ് കെ.യു. ജനീഷ്കുമാർ കോന്നിയിലും മത്സരിക്കും. ഇടതുസ്വതന്ത്രനായ മനു റോയിയാണ് (എറണാകുളം) സ്ഥാനാർഥി. മുതിർന്ന പത്രപ്രവർത്തകൻ കെ.എം. റോയിയുടെ മകനാണ് മനു റോയ്. മഞ്ചേശ്വരത്തു സിപിഎം കാസർകോട് ജില്ലാ കമ്മിറ്റിയംഗം ശങ്കർ റൈ മത്സരിക്കും. മുൻ എംഎൽഎയും സിപിഎം സംസ്ഥാന കമ്മിറ്റി അംഗവുമായ സി.എച്ച്. കുഞ്ഞമ്പുവിനെ മഞ്ചേശ്വരത്തു പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം ശങ്കർ റൈയ്ക്ക് നറുക്ക് വീഴുകയായിരുന്നു. അഞ്ച് സീറ്റുകളിലും പുതുമുഖങ്ങളാണ് മത്സരിക്കുന്നത് എന്ന പ്രത്യേകതയും സിപിഎമ്മിന്റെ ഭാഗത്ത് നിന്ന് ഇത്തവണയുണ്ട്.
സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് സ്ഥാനാർഥികളുടെ പേരുകൾ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സാമുദായിക സമവാക്യങ്ങൾ നോക്കിയല്ല സ്ഥാനാർഥികളെ നിർണയിച്ചതെന്നു കോടിയേരി വ്യക്തമാക്കി. ലോക്സഭാ തിരഞ്ഞെടുപ്പു സമയത്തുണ്ടായിരുന്ന രാഷ്ട്രീയ സാഹചര്യം മാറിയെന്നും കോടിയേരി പ്രതികരിച്ചു.
മേയര്‍ എന്ന നിലയില്‍ വികെ പ്രശാന്തിന്റെ പ്രതിച്ഛായ തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന വിലയിരുത്തലാണ് നേതൃത്വത്തിന് ഉള്ളത്. യുവനേതാക്കളില്‍ ജനങ്ങളില്‍ ഏറെ സ്വീകാര്യതയുള്ള പ്രശാന്തിനെ സ്ഥാനാര്‍ഥിയാക്കുക വഴി കാര്യങ്ങള്‍ മെച്ചപ്പെടുത്താനാവുമെന്നാണ് സംസ്ഥാന നേതൃത്വം ചൂണ്ടിക്കാട്ടുന്നത്. മേയര്‍ എന്ന നിലയില്‍ ശ്രദ്ധേയ പ്രവര്‍ത്തനാണ് പ്രശാന്ത് കാഴ്ചവച്ചിട്ടുള്ളത്. തലസ്ഥാനത്തിന് എന്നും തലവേദനയായിരുന്ന മാലിന്യ പ്രശ്‌നം ഒരളവു വരെ പരിഹരിക്കാന്‍ ഇപ്പോഴത്തെ ഭരണസമിതിക്കായി. പ്രശാന്തിന്റെ നേതൃത്വത്തില്‍ നടത്തിയ കൂട്ടായ നീക്കമാണ് അതിനു സാഹചര്യമൊരുക്കിയത്. ഇത്തവണ പ്രളയ ദുരിതാശ്വാസ സാമഗ്രികളുടെ സമാഹരണത്തില്‍ പ്രശാന്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരം നഗരസഭ നടത്തിയ പ്രവര്‍ത്തനം സോഷ്യല്‍ മീഡിയയിലും പുറത്തും ഏറെ കൈയടി നേടിയിരുന്നു. ഇതെല്ലാം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്ന് സിപിഎം വിലിയിരുത്തുന്നു. അതുകൊണ്ടുതന്നെ പ്രശാന്തിലൂടെ മണ്ഡലം പിടിച്ചെടുക്കാനാവുമെന്നും നേതൃത്വം കണക്കുകൂട്ടുന്നു.
യുവനേതാവ്, പഞ്ചായത്ത് അംഗം, അഭിഭാഷകൻ അങ്ങനെ വ്യത്യസ്തമായ മേഖലകളിലൂടെ സഞ്ചരിച്ച വ്യക്തിത്വമാണ് പ്രശാന്തിന്റേത്. കോർപ്പറേഷനിൽ നിന്നും ഏറ്റവും വലിയ ഭൂരിപക്ഷത്തോടെയാണ് പ്രശാന്ത് വിജയിച്ചത് – 3272 വോട്ട്. എസ്.എഫ്.ഐയിലൂടെയായിരുന്നു രാഷ്ട്രീയ പ്രവേശനം. പഠനകാലത്ത് സജീവ രാഷ്ട്രീയ പ്രവർത്തകനായിരുന്നു. തുമ്പ സെന്റ് സേവ്യേഴ്സ് കോളജിലാണ് പ്രീഡിഗ്രി പൂർത്തിയാക്കിയത്. ആ സമയത്ത് മാഗസിൻ എഡിറ്റർ, കോളേജ് യൂണിയൻ ചെയർമാൻ പദവികള്‍ വഹിച്ചു.
പേരൂർക്കട ലോ അക്കാദമിയിൽ ചേർന്ന സമയത്ത് എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗം, എസ്എഫ്ഐ കഴക്കൂട്ടം ഏരിയ സെക്രട്ടറി പദവികളും വഹിച്ചിട്ടുണ്ട്. പിന്നീട് കഴക്കൂട്ടം പഞ്ചായത്തിലെ കരിയിൽ വാർഡിലെ പ്രായം കുറഞ്ഞ മെമ്പറെന്ന പദവിയും പ്രശാന്തിന് സ്വന്തം.
എറണാകുളത്ത് അഡ്വ മനു റോയ് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയാകും. എല്‍ഡിഎഫ് പിന്തുണയുള്ള സ്വതന്ത്രനായിട്ടാകും മത്സരിക്കുക. മുതിര്‍ന്ന പത്രപ്രവര്‍ത്തകനായ കെ.എം. റോയിയുടെ മകനായ മനു റോയി, സെയ്ന്റ് പോള്‍സ് കോളേജില്‍ പഠിക്കുമ്പോള്‍ എസ്‌എഫ്‌ഐ. പാനലില്‍ മത്സരിച്ചിട്ടുണ്ട്.
ഇടതു സ്ഥാനാര്‍ത്ഥിയായി ലത്തീന്‍ സമുദായത്തില്‍നിന്നുള്ള ഒരാളെയാണ് സിപിഎം ആദ്യം മുതല്‍തന്നെ അന്വേഷിച്ചിരുന്നത്. എറണാകുളം ബാര്‍ അസോസിയേഷനില്‍ മൂന്നുതവണ ഭാരവാഹിയായിരുന്നു മനു. ലോയേഴ്സ് യൂണിയന്‍ അംഗമാണ്.
കേരളത്തിലെ അഞ്ച് മണ്ഡലങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തെ 64 മണ്ഡലങ്ങളിലും ഒക്‌ടോബര്‍ 21ന് ഉപതിരഞ്ഞെടുപ്പ് നടക്കും. മഞ്ചേശ്വരം, കോന്നി, എറണാകുളം, അരൂര്‍, വട്ടിയൂര്‍ക്കാവ് മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. എംഎൽഎമാരായിരുന്ന ഹൈബി ഈഡൻ എറണാകുളത്തു നിന്നും അടൂർ പ്രകാശ് ആറ്റിങ്ങലിൽ നിന്നും കെ മുരളീധരൻ വടകരയിൽ നിന്നും എഎം ആരിഫ് ആലപ്പുഴയിൽ നിന്നും ലോക്സഭയിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ നിയമസഭാ അംഗത്വം രാജിവച്ചിരുന്നു. പാല നിയോജക മണ്ഡലത്തിലെ അംഗമായിരുന്ന കെഎം മാണിയും മഞ്ചശ്വരം എംഎൽഎ ആയിരുന്ന പി.ബി അബ്ദുൾ റസാഖും അന്തരിച്ച ഒഴിവിലേയ്ക്കാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ്.
https://www.facebook.com/Malayalivartha





















