ഒഴിപ്പിക്കുന്നവർ വഴിയാധാരമാകില്ല; മരടിലെ ഫ്ളാറ്റുകളില്‍നിന്ന് ഒഴിയേണ്ടി വരുന്ന കുടുംബങ്ങളെ താമസിപ്പിക്കാൻ മരട് നഗരസഭയുമായി സഹകരിച്ച് ആവശ്യമായ സൗകര്യങ്ങളൊരുക്കിയതായി ജില്ലാ ഭരണകൂടം

മരടിലെ ഫ്ളാറ്റുകളില്‍നിന്ന് ഒഴിയേണ്ടി വരുന്ന കുടുംബങ്ങളെ താമസിപ്പിക്കാൻ മരട് നഗരസഭയുമായി സഹകരിച്ച് ആവശ്യമായ സൗകര്യങ്ങളൊരുക്കിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. ആരും ഭവനരഹിതരായി തെരുവിലിറങ്ങേണ്ട സാഹചര്യമുണ്ടാകില്ല.
ഫ്ളാറ്റുകളില്‍ താമസിക്കുന്ന പ്രായം ചെന്നവരെയും രോഗികളെയും എത്രയും വേഗം അവിടെനിന്നു മാറ്റുന്നതിനു ബന്ധുക്കള്‍ സഹകരിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. വൈദ്യസഹായമടക്കം ആവശ്യമായ എല്ലാ പിന്തുണയും നഗരസഭയും ജില്ലാ ഭരണകൂടവും നല്‍കും. ഫ്ളാറ്റുകളില്‍നിന്ന് ഒഴിയുന്നവരില്‍ പുനരധിവാസം ആവശ്യമുള്ളവര്‍ നഗരസഭാ സെക്രട്ടറിക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷ നല്‍കിയാല്‍ ഉടൻ ഇതിനുള്ള നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
അതേസമയം മരടിലെ ഫ്ലാറ്റുകളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കനത്ത പൊലീസ് സുരക്ഷയില്‍ ഇന്ന് പുലര്‍ച്ചെയായിരുന്നു കെഎസ്ഇബി അധികൃതരുടെ നടപടി. രാവിലെ ഫ്ലാറ്റുകളിലേക്കുള്ള ജലവിതരണവും നിര്‍ത്തിവച്ചു. പ്രായമായവരെയും കുട്ടികളെയും പോലും പരിഗണിക്കാതെയുള്ള നടപടി കടുത്ത മനുഷ്യാവകാശ ലംഘനമാണെന്ന് ഫ്ലാറ്റ് ഉടമകള്‍ പ്രതികരിച്ചു. ഫ്ലാറ്റിനു മുന്നില്‍ പ്രതിഷേധം തുടരുകയാണ്.
ഇതിനിടെ ചീഫ് ജസ്റ്റിസിനും മനുഷ്യാവകാശ കമ്മിഷനും ഫ്ലാറ്റ് ഉടമകൾ പരാതി നല്‍കി. ടാങ്കര്‍ ലോറികളില്‍ വെള്ളം എത്തിച്ച് ഫ്ലാറ്റ് ഉടമകള്‍ ചെറുത്തുനില്‍പ്പ് തുടരുകയാണ്.ടാങ്കറിൽ വെള്ളമെത്തിക്കുന്ന നടപടി തടയുമെന്നു നഗരസഭ അറിയിച്ചു. പാചകവാതകവിതരണവും ഇന്ന് വൈകിട്ടോടെ നിർത്തി വയ്ക്കും. 29ന് ഫ്ലാറ്റ് ഒഴിപ്പിക്കൽ നടപടി ആരംഭിക്കും.
https://www.facebook.com/Malayalivartha





















