ഒക്ടോബര്‍ 31 നു മുൻപ് റോഡുകൾ നന്നാക്കിയില്ലെങ്കിൽ പണിപോകുമെന്നു ഉദ്യോഗസ്ഥർക്ക് പൊതുമരാമത്ത് മന്ത്രിയുടെ അന്ത്യ ശാസനം

സംസ്ഥാനത്തെ റോഡുകൾ കണ്ടാൽ ആരും മൂക്കത്തു വിരൽ വെക്കുന്ന സ്ഥിതിയാണ്. ഏതാണ്ട് എല്ലാ റോഡുകളും കുണ്ടും കുഴിയുമായി കഴിഞ്ഞിരിക്കുന്നു. റോഡുകളുടെ ഈ ശോച്യാവസ്ഥയില്‍ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പുമായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍.
കേരളത്തിലെ തകര്‍ന്ന റോഡുകള്‍ ഓക്ടോബര്‍ 31 നകം പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം. അല്ലാത്തപക്ഷം ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യുമെന്നും മന്ത്രി മുന്നറിയിപ്പു നല്‍കി.റോഡുകളുടെ അറ്റകുറ്റപ്പണി വീഴ്ചകൂടാതെ നടക്കുന്നുവെന്ന് ഉറപ്പുവരുത്തുന്നതിൽ മാറി മാറി വരുന്ന സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അലംഭാവമാണ് കേരളത്തിലെ റോഡുകൾ ഇങ്ങനെ മോശമാകാൻ കാരണം
കൊച്ചിയില്‍ വാഹനം ഓടിക്കാന്‍ പോലും സാധിക്കാത്ത വിധം പ്രധാന റോഡുകള്‍ പലതും തകര്‍ന്ന സാഹചര്യം മുന്‍നിറുത്തി ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. സര്‍ക്കാരിന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും അലംഭാവമാണ് ഇതിനു പിന്നിലെന്ന് കോടതി രൂക്ഷവിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. കലൂര്‍-കടവന്ത്ര റോഡ്, വൈറ്റില- കുണ്ടന്നൂര്‍ റോഡ്, തമ്മനം -പുല്ലേപ്പടി റോഡ് എന്നിവയെ പേരെടുത്ത് പറഞ്ഞായിരുന്നു കോടതി വിമര്‍ശനം.
ഇതേതുടര്‍ന്നാണ് മന്ത്രി ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരിക്കുന്നത്. 1400 എന്‍ജിനീയര്‍മാര്‍ ഉണ്ടായിട്ടും റോഡിന്റെ ശോച്യാവസ്ഥയ്ക്ക് പരിഹാരമാകാത്തത് ഇനിയും അംഗീകരിക്കാനാവില്ല. റോഡുകള്‍ കോടുപാടില്ലാതെ സൂക്ഷിക്കാന്‍ സെക്ഷന്‍ എന്‍ജിനീയര്‍മാര്‍ വിചാരിച്ചാല്‍ സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു
പൊട്ടിപ്പൊളിഞ്ഞ റോഡുകൾ കാരണം സാധാരണ ജനങ്ങൾക്കുള്ള ബുദ്ധിമുട്ടുകൾ പറഞ്ഞറിയിക്കാനാവില്ല. . മഴക്കാറുകണ്ടാൽ തകരുന്ന റോഡുകൾ. അവയിൽ വർഷാവർഷം കോടികൾ കുഴിച്ചുമൂടുന്ന സർക്കാരുകൾ. ഇതാണ് കേരളത്തിലെ അവസ്ഥ
റോഡിലെ കുഴികളിൽവീണ് പൊലിയുന്ന ആയിരക്കണക്കിന് ജീവനുകൾക്കോ എല്ലാകാലവും നടുവൊടിഞ്ഞ് യാത്രചെയ്യേണ്ടിവരുന്ന പൊതുജനങ്ങൾക്കോ യാതൊരു വിലയുമില്ല. റോഡുപണിക്കായി നീക്കി വെക്കുന്ന പണം മുഴുവൻ ആരുടെയൊക്കെയോ കീശ വീർപ്പിക്കാൻ മാത്രം തികയും... പിന്നെ റോഡ് പണി എന്നത് വെറും ഒരു പ്രഹസനത്തിൽ ഒതുങ്ങും
ശാസ്ത്രീയമായി നിർമിച്ച റോഡുകൾപോലും ഒരു മഴക്കാലംകൊണ്ട് നശിച്ചുപോവുന്നതാന് കേരളത്തിൽ കാണുന്നത് ..പലപ്പോഴും റോഡുകൾ നന്നാക്കിയതിനു പിന്നാലെ മറ്റ് പണികൾക്കായി സർക്കാർ വകുപ്പുകൾതന്നെ റോഡ് കുത്തിക്കുഴിക്കും..ഫലത്തിൽ റോഡുകൾ എന്നും കുളമായിത്തന്നെ കിടക്കും..
ആറുമാസം തുടർച്ചയായ മഴക്കാലമുള്ള കേരളത്തിൽ രണ്ടോ മൂന്നോ വർഷത്തിനപ്പുറം ആയുസ്സുള്ള റോഡുകളുണ്ടാക്കുക എന്ന സ്വപ്നം ഇനിയും യാഥാർഥ്യമായിട്ടില്ല.. തുടർച്ചയായി മഴ പെയ്യുന്ന പല വിദേശരാജ്യങ്ങളും കാലാവസ്ഥയെ അതിജീവിക്കുന്ന റോഡുകളുണ്ടാക്കുന്നതിൽ വിജയിച്ചിട്ടുള്ളവയാണ്. എന്തിനും ഏതിനും വിദേശീയർ കണ്ണുമടച്ച് അനുകരിക്കുന്ന നമ്മൾ കേരളീയർ എന്തേ ഇതുവരെ റോഡുകളുടെ കാര്യത്തിൽ ആ മാതൃക പിന്തുടരാത്തത് ?
വർഷം മുന്നൂറും നാന്നൂറും കോടി രൂപയാണ് റോഡ് നന്നാക്കാൻ ചെലവിടേണ്ടിവരുന്നുണ്ട്.. എന്നാലും അശാസ്ത്രീയമായ റോഡുകളിൽ അപകടത്തിൽപ്പെട്ട് നിത്യേനയെന്നോണം ജീവനുകൾ പൊലിയുന്നുമുണ്ട്
ഈ അവസ്ഥക്ക് മാറ്റം വരേണ്ടതുണ്ട്.. ഇരുപതാം നൂറ്റാണ്ടിലും കുണ്ടും കുഴിയും നിറഞ്ഞ റോഡിനു മുന്നില്‍ ഓഫീസും തുറന്ന് എന്‍ജിനീയറാണെന്ന് പറഞ്ഞ് ഇരിക്കാമെന്ന് ഇനി ആരും കരുതണ്ടയെന്നും ഉത്തരവ് ലംഘിക്കുന്ന ഒരു പൊതുമരാമത്ത് എന്‍ജിനീയറും സര്‍വീസില്‍ ഉണ്ടാകില്ലെന്നും ജി. സുധാകരന്‍ നൽകിയ താക്കീത് നല്ലതുതന്നെ ..
മാനദണ്ഡങ്ങൾ പാലിക്കാതെ റോഡ് നിർമിച്ച് പൊതു പണം പാഴാക്കുന്ന കരാറുകാരെ ശിക്ഷിക്കാൻ, നിലവിലുള്ള പൊതുമരാമത്ത് ചട്ടങ്ങൾ പോരെന്നുണ്ടെങ്കിൽ അവയിൽ മാറ്റം വരുത്തേണ്ടതുണ്ട്...അതേസമയം കുടിശ്ശിക കിട്ടാതെ കരാറുകാർ ആത്മഹത്യ ചെയ്യുന്നതും കേരളം കണ്ടു. കരാറുകാരെ കുറ്റപ്പെടുത്തുമ്പോൾ അവർക്ക് നൽകേണ്ട പണം നൽകാനും സർക്കാരിന് ബാധ്യതയുണ്ട്
കേരളത്തിൽ കൂടുതൽ കാലം നിലനിൽക്കുന്ന റബ്ബറൈസ്ഡ് റോഡുകൾ നിർമിക്കാനുള്ള ശ്രമങ്ങളാണ് തുടങ്ങേണ്ടത് ..റബ്ബർ ബിറ്റുമെൻ ഉപയോഗിച്ചുമാത്രമേ ഇനി റോഡുകൾ പണിയാവൂ എന്ന് സംസ്ഥാനം തീരുമാനിച്ചിട്ടുള്ളതുമാണ് . ഇതിനു സാധാരണ റോഡുകൾ ഉണ്ടാക്കുന്നതിന്റെ മൂന്നിരട്ടി ചെലവുണ്ട്.
ശാസ്ത്രീയമായി രൂപകല്പന ചെയ്ത റോഡുകൾ നിർമിക്കുക മാത്രമാണ് ആവർത്തിക്കുന്ന പാഴ്‌ച്ചെലവ് ഒഴിവാക്കാനും റോഡുകളുടെ ഇന്ന് കാണുന്ന ശോച്യാവസ്ഥ പരിഹരിക്കുന്നതിനുമുള്ള ഏക പോം വഴി
https://www.facebook.com/Malayalivartha





















