നിര്‍ണായകം... ശബരിമലയില്‍ കോടതി വിധിയില്‍ സമവായമില്ല; മരട് ഫ്‌ളാറ്റ് വിഷയത്തിലും പള്ളിത്തര്‍ക്കത്തിലും സമവായത്തിന് നോക്കിയെങ്കിലും കോടതി ശക്തമായി ഇടപെട്ടു; കാര്യങ്ങള്‍ ഇങ്ങനെയിരിക്കെ ലാവ്‌ലിന്‍ കേസ് ഇന്ന് സുപ്രിം കോടതിയില്‍; സിബിഐക്ക് വേണ്ടി ശക്തമായി വാദിക്കാന്‍ തുഷാര്‍മേത്ത എത്തുന്നു

മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ച് നിര്‍ണായകമാണ് ലാവ്‌ലിന്‍ കേസ്. ശബരിമലയില്‍ സുപ്രീംകോടതി വിധി അതിവേഗം നടപ്പിലാക്കാന്‍ ശ്രമിച്ചതിന് ഏറെ വിമര്‍ശനം നേരിട്ടയാള്‍ കൂടിയാണ് പിണറായി വിജയന്‍. അതേസമയം മരട് ഫ്‌ളാറ്റ് വിഷയത്തിലും പള്ളിത്തര്‍ക്കത്തിലും സമവായത്തിനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇതിന്റെ ഇരട്ടത്താപ്പ് അയ്യപ്പ വിശ്വാസികള്‍ പലതവണ തുറന്ന് പറഞ്ഞതാണ്. അതിന് പിന്നാലെയാണ് ഏറെ നിര്‍ണായകമായ എസ്എന്‍സി ലാവ്‌ലിന്‍ കേസ് വരുന്നത്. ഹൈക്കോടതി കുറ്റവിമുക്തനാക്കിയ കേസാണ് വീണ്ടും ഉയര്‍ന്ന് വരുന്നത്. ഉപ തെരഞ്ഞെടുപ്പിന്റെ സമയമായതിനാല്‍ കോടതിയുടെ ചെറിയ പരാമര്‍ശം പോലും രാഷ്ട്രീയമായി വലിയ പ്രത്യാഘാതങ്ങളുണ്ടാക്കും.
ലാവലിന്‍ കേസ് ഇന്ന് സുപ്രിംകോടതി പരിഗണിച്ചേക്കുമെന്നാണറിയുന്നത്. സിബിഐക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍മേത്ത ഹാജരാകും. പിണറായി വിജയന് വേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ആയിരിക്കും ഹാജരാകുക. കശ്മീര്‍ കേസുകള്‍ പരിഗണിക്കുന്ന ഭരണഘടന ബെഞ്ചിലെ നടപടികള്‍ തീര്‍ന്നാലെ ലാവലിന്‍ കേസ് പരിഗണിക്കാന്‍ സാധ്യതയുള്ളൂ.
ജസ്റ്റിസ് എന്‍വി രമണ അദ്ധ്യക്ഷനായ മൂന്നാം നമ്പര്‍ കോടതിയിലെ പരിഗണന പട്ടികയില്‍ ആദ്യത്തെ കേസായാണ് എസ്എന്‍സി ലാവലിന്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഇതേ കോടതിയില്‍ ജസ്റ്റിസ് എന്‍വി രമണ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് രാവിലെ പത്തര മണിമുതല്‍ ജമ്മുകശ്മീര്‍ ഹരജികളാകും ആദ്യം പരിഗണിക്കുക.
2017 ആഗസ്ത് 23ന് പിണറായി വിജയനേയും ഉദ്യോഗസ്ഥരമായ കെ മോഹന ചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെയും കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കി. ഇത് ചോദ്യം ചെയ്താണ് സിബിഐ സുപ്രീംകോടതിയില്‍ എത്തിയത്. ഉദ്യോഗസ്ഥരായിരുന്ന കസ്തൂരി രങ്ക അയ്യര്‍, ആര്‍ ശിവദാസന്‍, കെ ജി രാജശേഖരന്‍ എന്നിവര്‍ വിചാരണ നേരിടണമെന്നും ഹൈക്കോടതി വിധിച്ചു. അതിനെതിരേ ഈ ഉദ്യോഗസ്ഥര്‍ നല്‍കിയ ഹരജിയും സുപ്രീംകോടതിക്ക് മുമ്പിലുണ്ട്.
കേസില്‍ സിബിഐക്ക് വേണ്ടി തുഷാര്‍മേത്ത എത്തുന്നു എന്നത് പ്രധാനമാണ്. രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെട്ട അഴിമതി കേസുകളിലെല്ലാം സിബിഐക്ക് വേണ്ടി ഇപ്പോള്‍ ഹാജരാകുന്നത് തുഷാര്‍ മേത്തയാണ്. ചിദംബരം ഉള്‍പ്പെട്ട ഐഎന്‍എക്‌സ് മീഡിയ കേസ്, ഡി കെ ശിവകുമാറിനെതിരായ ഇഡി കേസ് തുടങ്ങി എല്ലാ പ്രധാന കേസുകളിലും തുഷാര്‍മേത്തയാണ് സിബിഐയുടെ അഭിഭാഷകന്‍. ഇതുവരെ ഹാജരായിരുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദിനെ മാറ്റിയാണ് തുഷാര്‍ മേത്ത എത്തുന്നത്.
കേരളത്തിലെ ഇടുക്കി ജില്ലയിലുള്ള പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിന്‍ കേസിന് നിദാനം . പ്രസ്തുത കരാര്‍ ലാവലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടായിരിക്കാമെന്നാണ് ലാവലിന്‍ കേസിലെ പ്രധാന ആരോപണം.
1995 ഓഗസ്റ്റ് 10ആം തീയതി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതൃത്വം വഹിച്ചിരുന്ന അന്നത്തെ ഐക്യ ജനാധിപത്യ മുന്നണി സര്‍ക്കാരിലെ വൈദ്യുത മന്ത്രി ആയിരുന്ന ജി. കാര്‍ത്തികേയനാണ് എസ്.എന്‍.സി. ലാവലിനുമായിട്ടുള്ള ആദ്യ ധാരണാപത്രം ഒപ്പ് വയ്ക്കുന്നത്. പിന്നീട് എസ്.എന്‍.സി. ലാവലിനെ പദ്ധതി നടത്തിപ്പിന് കണ്‍സള്‍ട്ടന്റായി നിയമിച്ചു കൊണ്ടുള്ള കരാര്‍ 1996 ഫെബ്രുവരി 24ന് ഒപ്പിടുന്നതും ജി. കാര്‍ത്തികേയന്‍ വൈദ്യുത വകുപ്പ് മന്ത്രി ആയിരിക്കുന്ന കാലയളവിലാണ്. ലാവലിന്‍ കമ്പനിയുമായി അന്തിമ കരാര്‍ ഒപ്പിട്ടത് പിന്നീട് വന്ന ഇ.കെ. നായനാര്‍ മന്ത്രിസഭയിലെ വൈദ്യുത മന്ത്രി ആയിരുന്ന പിണറായി വിജയനായിരുന്നു. ഇതാണ് പിണറായി വിജയനെതിരെ ഉന്നയിക്കുന്ന ആരോപണം. കോടതി കുറ്റവിമുക്തനാക്കിയ ഈ കേസ് വീണ്ടും ഉയര്‍ന്നു വരുമ്പോള്‍ പിണറായി ഇപ്പോള്‍ മുഖ്യമന്ത്രിയാണ് എന്നതാണ് ഏറെ ശ്രദ്ധ നേടുന്നത്.
https://www.facebook.com/Malayalivartha





















