വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്നതില്‍ തന്റെ പേര് വെട്ടിമാറ്റിയത് വി മുരളീധരനല്ലെന്ന് കുമ്മനം രാജശേഖരന്‍; മുരളീധരന്‍ എന്റെ പേര് വെട്ടി എന്ന് പറയുന്നവര്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കി മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നവരാണ്:- അവരൊക്കെ നിരാശരാകും ഫലം- തുറന്നടിച്ച് കുമ്മനം

വട്ടിയൂര്‍ക്കാവ് ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുന്നതില്‍ തന്റെ പേര് വെട്ടിമാറ്റിയത് വി മുരളീധരനല്ലെന്ന് തുറന്നടിച്ച് കുമ്മനം രാജശേഖരന്‍. സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്ന് കുമ്മനത്തിന്റെ പേര് വെട്ടിയതിന് പിന്നില്‍ ഇടപെട്ടത് വി.മുരളീധരനാണെന്ന രീതിയില്‍ വാര്‍ത്തകള്‍ വൻതോതിൽ പ്രചരിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാര്‍ഥി പട്ടിക കേന്ദ്ര നേതൃത്വം പുറത്തിറക്കുമ്പോള്‍ മുരളീധരന്‍ വിദേശത്തായിരുന്നുവെന്നും കുമ്മനം പറഞ്ഞു. സീറ്റും,സ്ഥാനവും ലഭിച്ചില്ലെങ്കിലും പാര്‍ട്ടിക്കൊപ്പം അടിയുറച്ച് നില്‍ക്കും. മൂന്ന് പേരുടെ പട്ടികയാണ് കേന്ദ്ര നേതൃത്വത്തിന് നല്‍കിയത്. അതില്‍ ഒരാളെ തിരഞ്ഞെടുക്കുന്നത് സ്വാഭാവികമാണ്. ദേശീയ നേതൃത്വം എന്ത് തീരുമാനമെടുത്താലും അത് അംഗീകരിക്കുമെന്ന് താന്‍ നേരത്തെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
മുരളീധരന്‍ എന്റെ പേര് വെട്ടി എന്ന് പറയുന്നവര്‍ പാര്‍ട്ടിയില്‍ പിളര്‍പ്പുണ്ടാക്കി മുതലെടുപ്പ് നടത്താന്‍ ശ്രമിക്കുന്നവരാണ്. അവരൊക്കെ നിരാശരാകുമെന്നും കുമ്മനം തുറന്നടിച്ചു. വി.മുരളീധരന്‍ എന്റെ അടുത്ത സുഹൃത്താണ്. അദ്ദേഹം ഇങ്ങനെയുള്ള കാര്യങ്ങളിലൊന്നും ഇടപെടുന്നയാളല്ല. പാര്‍ട്ടി തീരുമാനമെന്നത് ഞങ്ങളുടെ ജീവനാണ്. നിരുപാധിക രാഷ്ട്രീയ പ്രവര്‍ത്തകരാണ് തന്നെ പോലുള്ളവര്‍. സീറ്റിലെങ്കിലും സ്ഥാനമില്ലെങ്കിലും എന്നും പാര്‍ട്ടിയോടൊപ്പമുണ്ട്. വട്ടിയൂര്‍ക്കാവിലെ വിജയത്തിനായി മുന്നില്‍ നിന്ന് പ്രവര്‍ത്തിക്കുമെന്നും കുമ്മനം പറഞ്ഞു. വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മുന്‍ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കുമെന്ന രീതിയില്‍ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ത്ഥിയായി തിരുവനന്തപുരം ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. സുരേഷ് മത്സരിക്കാനെത്തിയതോടെ പാര്‍ട്ടിക്കുള്ളില്‍ പിളര്‍പ്പാണെന്നും കേന്ദ്രമന്ത്രി വി. മുരളീധരന്റെ ഇടപെടലാണ് കുമ്മനത്തെ വെട്ടാന്‍ കാരണമെന്നുമായിരുന്നു അഭ്യൂഹങ്ങൾ പരന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ മിസോറാം ഗവര്‍ണര്‍ സ്ഥാനം രാജി വെപ്പിച്ചാണ് കുമ്മനം രാജശേഖരനെ ബിജെപി എത്തിച്ചത്. കുമ്മനത്തെ മത്സരിപ്പിക്കാന്‍ കേന്ദ്ര നേതൃത്വത്തിന് താല്‍പര്യം ഇല്ലാതിരുന്നിട്ടും സംസ്ഥാന ഘടകത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു. എന്നാല്‍ കുമ്മനം കോണ്‍ഗ്രസിന്റെ ശശി തരൂരിനോട് ഒരു ലക്ഷത്തിലധികം വോട്ടുകള്‍ക്ക് എട്ട് നിലയില്‍പ്പൊട്ടുകയായിരുന്നു.
വട്ടിയൂര്‍ക്കാവില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോഴും ആദ്യം ഉയര്‍ന്ന പേര് കുമ്മനം രാജശേഖരന്റേത് തന്നെയായിരുന്നു. ഒരു മാസത്തെ അമേരിക്കന്‍ യാത്രയില്‍ ആയിരുന്നു കുമ്മനം. ഈ സമയത്താണ് കുമ്മനം സ്ഥാനാര്‍ത്ഥിയാകും എന്ന തരത്തിലുളള പ്രചരണം നടന്നത്. എന്നാല്‍ സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യമില്ലെന്നും പുതിയ ആളുകള്‍ വരട്ടെ എന്നുമായിരുന്നു കുമ്മനം നിലപാടെടുത്തത്. എന്നാല്‍ കുമ്മനം തന്നെ മത്സരിക്കണമെങ്കിലും എങ്കിലേ വിജയ സാധ്യതയുളളൂ എന്നും സമ്മര്‍ദ്ദം ഉയര്‍ന്നതോടെ കുമ്മനം നിലപാട് മാറ്റി. ആര്‍എസ്എസ് കൂടി ഇടപെട്ടതോടെ പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാം എന്നായി കുമ്മനം. എന്നാല്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നതോടെ കുമ്മനവും പാര്‍ട്ടി അണികളും ഒരുപോലെ ഞെട്ടുകയായിരുന്നു.
അതേസമയം കുമ്മനത്തെ വട്ടിയൂര്‍ക്കാവില്‍ നിന്ന് ഒഴിവാക്കിയതില്‍ ആര്‍എസ്എസ് നേതൃത്വത്തിനും അതൃപ്തിയുണ്ട്. കുമ്മനത്തിന് പാര്‍ട്ടിയില്‍ പുതിയ പദവി നല്‍കി അനുനയിപ്പിച്ചേക്കും എന്നും അഭ്യൂഹങ്ങളുണ്ട്. കുമ്മനമായിരുന്നുവെങ്കില്‍ ലഭിക്കുമായിരുന്ന പിന്തുണ ആര്‍എസ്എസില്‍ നിന്ന് സുരേഷിന് ലഭിക്കുമോ എന്നതാണ് ബിജെപിയെ ഇപ്പോൾ ആശങ്കപ്പെടുത്തുന്നത്.
https://www.facebook.com/Malayalivartha





















