വയനാട്ടിലെ ബന്ദിപ്പുര്‍ രാത്രിയാത്രാ നിരോധനം സംബന്ധിച്ച് വയനാട് എം.പി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി; വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി

വയനാട്ടിലെ ബന്ദിപ്പുര്‍ രാത്രിയാത്രാ നിരോധനം സംബന്ധിച്ച് വയനാട് എം.പി രാഹുല്‍ ഗാന്ധി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തി. രാത്രി യാത്രാനിരോധനം ജനങ്ങൾക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്നും ഇതിന് എത്രയും വേഗം പരിഹാരം കാണണമെന്നുംരാഹുൽ ഗാന്ധി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്താമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിട്ടുണ്ടെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേർത്തു. രണ്ട് ദിവസത്തിനുള്ളിൽ വയനാട് സന്ദർശിക്കുമെന്നും രാഹുൽ അറിയിച്ചു. പ്രധാനമന്ത്രി സ്ഥാനത്ത് രാജ്യം ഉറ്റുനോക്കിയിരുന്ന രാഹുൽ ഗാന്ധി ഇപ്പോൾ വയനാടിന്റെ മാത്രം എംപിയായി ഒതുങ്ങി പോയിരിക്കുകയാണ്. എല്ലാവിധ പ്രോട്ടോകോളുകളും അനുസരിച്ചാണ് രാഹുൽ ഗാന്ധി പിണറായിയുമായി കൂടി കാഴ്ച നടത്തിയത്.
"ദുരിതാശ്വാസ സഹായ വിതരണം, പ്രളയബാധിതരുടെ പുനരധിവാസം തുടങ്ങിയ വിഷയങ്ങളും മുഖ്യമന്ത്രിയുമായി ചർച്ച ചെയ്‌തു. രാത്രിയാത്രാ നിരോധനം സംബന്ധിച്ച് സംസ്ഥാന സർക്കാർ കേന്ദ്രസർക്കാരുമായി വിഷയം ചർച്ചചെയ്യുന്നുണ്ടെന്നും പ്രശ്‌നത്തിന് എത്രയും വേഗം പ്രശ്‌നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെ"ന്നും മുഖ്യമന്ത്രി പറഞ്ഞതായി രാഹുൽ വ്യക്തമാക്കി.
കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. നിലവിലുള്ള പാതയില്‍ വന്യമൃഗങ്ങള്‍ റോഡ് മുറിച്ചുകടക്കുന്ന ഇടങ്ങളില്‍ മേല്‍പ്പാതയോ അല്ലെങ്കില്‍ സമാന്തരപാത നിര്‍മിക്കുകയോ വേണമെന്ന നിര്‍ദേശം സംസ്ഥാനം മുന്നോട്ടുവയ്ക്കും. കേന്ദ്ര ഉപരിതലഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുമായും മുഖ്യമന്ത്രി വിഷയം ചര്‍ച്ച ചെയ്യും.
അതേസമയം, ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം നീക്കണമെന്നാവശ്യപ്പെട്ടുള്ള സംയുക്ത സമരസമിതിയുടെ അനിശ്ചിതകാല നിരാഹാര സമരം തുടരുകയാണ്. ദേശീയ പാതയിൽ കഴിഞ്ഞ 10 വർഷമായി നിലനിൽക്കുന്ന രാത്രി യാത്രാ നിരോധനത്തിനെതിരെ കേരളം നല്‍കിയ ഹർജി പരിഗണിക്കവേ പകൽകൂടി പാത അടയ്ക്കുന്നതിനെ കുറിച്ച് സുപ്രീംകോടതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തോട് അഭിപ്രായം തേടിയിരുന്നു.
രാത്രിയിലെ ഗതാഗത നിരോധനം പകലും കൂടി നീട്ടാനുള്ള ശ്രമത്തെ ചെറുക്കാൻ കൂടിയാണ് വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ വയനാട്ടില്‍ പ്രതിഷേധം ആരംഭിച്ചത്. അഞ്ച് യുവനേതാക്കളാണ് ഉപവാസം ആരംഭിച്ചത്. നിലവില്‍ രാത്രി കാലത്ത് ഉപയോഗിക്കുന്ന മാനന്തവാടി- കുടക് വഴിയുള്ള ബദല്‍ റോഡ് ദേശീയ പാതയാക്കിയ ശേഷം ബന്ദിപ്പൂര്‍ വഴിയുള്ള പാത പൂര്‍ണമായും അടയ്ക്കുന്നതിനെ കുറിച്ചും സുപ്രീംകോടതി നിർദ്ദേശം തേടിയിരുന്നു. റോഡ് പൂര്‍ണമായും അടയ്ക്കാനുള്ള നീക്കം വയനാടിനെ കടുത്ത ആശങ്കയിലാക്കിയിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് കഴിഞ്ഞ ബുധനാഴ്ച മുതൽ സംയുക്ത സമരസമിതി സമരം ആരംഭിച്ചത്. 2010 ലാണ് ബന്ദിപ്പൂർ വനമേഖലയിലൂടെ കടന്നുപോകുന്ന ദേശീയപാതയിൽ രാത്രി ഗതാഗതത്തിന് നിയന്ത്രണമേർപ്പെടുത്തി കൊണ്ട് കർണാടക ഹൈക്കോടതി ഉത്തരവിറക്കിയത്. വന്യജീവികൾക്ക് കനത്ത ഭീഷണി ഉയർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോതിയുടെ ഉത്തരവ്. മൈസൂർ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാനസര്‍ക്കാര്‍, എന്‍എച്ച്- എന്‍ഡ് റയില്‍വേ ആക്ഷന്‍ കമ്മിറ്റി എന്നിവരായിരുന്നു സുപ്രീംകോടതിയില്‍ പ്രത്യേക അനുമതി ഹര്‍ജി നല്‍കിയത്. ഒക്ടോബർ 14 നാകും രാത്രിയാത്രാ നിരോധനം സംബന്ധിച്ച കേസ് സുപ്രീം കോടതി ഇനി പരിഗണിക്കുക.
https://www.facebook.com/Malayalivartha





















