ലാവ്‌ലിന്‍ തലവേദന മുഖ്യമന്ത്രി പിണറായി വിജയനെ വിട്ടൊഴിയുന്നില്ല, രണ്ടാഴ്ചയ്ക്ക് ശേഷം സുപ്രീംകോടതി വീണ്ടും പരിഗണിക്കും. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി പ്രശസ്ത അഭിഭാഷകന്‍ ഹരീഷ് സാല്‍വെയും ഹാജരായി, കേസ് മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്ന് സി.ബി.ഐ അഭിഭാഷകന്‍ അറിയിച്ചു

ലാവ്‌ലിന്‍ തലവേദന മുഖ്യമന്ത്രി പിണറായി വിജയനെ വിട്ടൊഴിയുന്നില്ല. 16 വര്‍ഷമായി പിണറായി പിന്തുടരുന്ന അഴിമതി ഭൂതം 2017ല്‍ ഹൈക്കോടതി കുറ്റവിമുക്തനാക്കിയതോടെ അവസാനിച്ചെന്നാണ് കരുതിയിരുന്നത്. എന്നാല്‍ കേസ് രണ്ടാഴ്ചയ്ക്ക് ശേഷം സുപ്രീംകോടതി വീണ്ടും പരിഗണിക്കും. കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് വേണ്ടി പ്രശസ്ത അഭിഭാഷകന്‍ ഹരീഷ് സാല്‍വെയും ഹാജരായി. കേസ് മാറ്റുന്നതില്‍ എതിര്‍പ്പില്ലെന്ന് സി.ബി.ഐ അഭിഭാഷകന്‍ അറിയിച്ചതോടെയാണ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് കേസ് മാറ്റിയത്. കേസില്‍ കക്ഷിചേരാനുള്ള ക്രൈം നന്ദകുമാറിന്റെ അപേക്ഷയെ പിണറായിയുടെ അഭിഭാഷകന്‍ എതിര്‍ത്തു. വ്യക്തികളെ കക്ഷിചേര്‍ക്കുന്നത് പരിഗണിക്കരുതെന്നായിരുന്നു പിണറായിയുടെ ആവശ്യം.
മൂന്നാം നമ്പര്‍ കോടതിയില്‍ ഇന്നത്തെ ആദ്യകേസായിരുന്നു ലാവ്്‌ലിന്‍. ജസ്റ്റിസ് എന്‍ വി രമണ അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് രാവിലെ പത്തര മുതല്‍ ജമ്മുകശ്മീര്‍ ഹര്‍ജികള്‍ പരിഗണിച്ചിരുന്നു. ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാന്‍ ഭരണഘടന ബെഞ്ച് തീരുമാനിക്കുകയാണെങ്കില്‍ ലാവലിന്‍ കേസ് മറ്റേതെങ്കിലും ദിവസത്തേക്ക് മാറിവെയ്ക്കുമെന്ന് ഇന്നലയേ സൂചനയുണ്ടായിരുന്നു. ഹൈക്കോടതി മുഖ്യമന്ത്രി പിണറായി വിജയനെയും ഉദ്യോഗസ്ഥരായ കെ മോഹന ചന്ദ്രന്‍, എ ഫ്രാന്‍സിസ് എന്നിവരെയും കുറ്റവിമുക്തരാക്കിയത് ചോദ്യം ചെയ്താണ് സി.ബി.ഐ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. കേസ് പരിഗണിച്ചിരുന്നെങ്കില്‍ അന്തിമവാദം വേഗത്തില്‍ കേള്‍ക്കണമെന്ന് സി.ബി.ഐ ആവശ്യപ്പെടുമായിരുന്നു. എന്നാല്‍ കേസ് നീട്ടിവയ്ക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് അവരുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചതില്‍ ദുരൂഹതയുണ്ടെന്ന് ആക്ഷേപമുണ്ട്.
ഇടുക്കി ജില്ലയിലുള്ള പള്ളിവാസല്‍, ചെങ്കുളം, പന്നിയാര്‍ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയന്‍ കമ്പനിയായ എസ്.എന്‍.സി. ലാവലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ട വ്യവസ്ഥാ ലംഘനങ്ങളാണ് ലാവലിന്‍ കേസിന് ആധാരം. കരാര്‍ ലാവലിന്‍ കമ്പനിക്ക് നല്‍കുന്നതിന് പ്രത്യേക താല്പര്യം കാണിക്കുക വഴി സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് കേസിലെ പ്രധാന ആരോപണം. 2001 ജൂണിലാണ് പദ്ധതിയില്‍ അഴിമതിയുണ്ടെന്ന ആദ്യ ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് 36 യു.ഡി.എഫ്. എം.എല്‍.ഏമാര്‍ അന്വേഷണം വേണമെന്ന് നിയമസഭയില്‍ ആവശ്യപ്പെടുകയും, നിയമസഭ അത് സബ്ജക്റ്റ് കമ്മിറ്റിക്ക് വിടുകയും ചെയ്തു. 2003 മാര്‍ച്ചില്‍ എ.കെ. ആന്റണിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ ലാവലിന്‍ കേസില്‍ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ടു. 2006 ഫെബ്രുവരി 10ന് വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കപ്പെട്ടു. ലാവലിന്‍ കേസില്‍ അഴിമതി കണ്ടെത്തുവാനായിട്ടില്ലായെന്നും, പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ അനര്‍ഹമായ ആനുകൂല്യങ്ങള്‍ നേടുവാനായി കുറ്റകൃത്യങ്ങളില്‍ ആരും ഏര്‍പ്പെട്ടിരുന്നില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു
2006ല്‍ സമര്‍പ്പിച്ച സി.എ.ജി റിപ്പോര്‍ട്ടിലാണ് ലാവലിന്‍ ഇടപാടുകളെ സംബന്ധിച്ച പരാമാര്‍ശനങ്ങള്‍ വന്നത്. സി.എ.ജിയുടെ പ്രധാന കണ്ടെത്തലുകള്‍ ഇവയാണ്...
*) എസ്.എന്‍.സി. ലാവലിന് കരാര്‍ നല്‍കുന്നതിനും, പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി പദ്ധതികള്‍ തിരഞ്ഞെടുക്കുന്നതിലും ആവശ്യമായ നടപടിക്രമങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല.
*) വിദേശ ധനസഹായം ധാരണയാക്കുന്നതില്‍ കാണിച്ച അലംഭാവം വൈദ്യുത ബോര്‍ഡിന്റെ സാമ്പത്തിക താല്പര്യങ്ങളെ ദോഷകരമായി ബാധിച്ചു
*) പലവിധ സാങ്കേതിക തകരാറുകള്‍ മൂലം പുനരുദ്ധാരണത്തിന് ചെലവായ 374.50 കോടി രൂപയ്ക്ക് ആനുപാതികമായ ഉല്പാദനക്ഷമത കൈവരിക്കുവാന്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ മൂലം കഴിഞ്ഞിട്ടില്ല.
*) വൈദ്യുതോല്പാദനത്തില്‍ വര്‍ദ്ധനവില്ലാത്തത് കൊണ്ട് ഉല്പാദന ക്ഷമത എന്ന അടിസ്ഥാന ലക്ഷ്യം കൈവരിക്കുന്നതില്‍ പരാജയപ്പെട്ടു
മലബാര്‍ ക്യാന്‍സര്‍ സെന്ററിന്റെ പേരില്‍ കിട്ടേണ്ട ഗ്രാന്റായ 98.30 കോടി രൂപയില്‍ 89.32 കോടി രൂപ ധാരണാ പത്രം പുതുക്കാത്തതിന്റെ പേരില്‍ കിട്ടിയില്ല.
2006 മാര്‍ച്ച് ഒന്നിന് ലാവലിന്‍ കേസ് അന്വേഷണം സി.ബി.ഐക്ക് കൈമാറുവാന്‍ അന്നത്തെ യു.ഡി.എഫ്. നേതൃത്വത്തിലുള്ള ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ തീരുമാനിച്ചു. 2009 ജനുവരി 22ന് സി.ബി.ഐ. കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ധാരണാ പത്രവും അടിസ്ഥാന കരാറും ഒപ്പിട്ട ജി. കാര്‍ത്തികേയനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയെങ്കിലും അനുബന്ധ കരാര്‍ ഒപ്പിട്ട പിണറായി വിജയനെ ഒമ്പതാം പ്രതിയായി പട്ടിക സമര്‍പ്പിച്ചു. 2013 നവംബര്‍ 5അഞ്ചിന് പിണറായി വിജയന്‍ നല്‍കിയ വിടുതല്‍ ഹര്‍ജിക്ക് മേല്‍ സി.ബി.ഐ. പ്രത്യേക കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കി. തുടര്‍ന്ന് സി.ബി.ഐ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അനുകൂലവിധിയുണ്ടായില്ല.
https://www.facebook.com/Malayalivartha





















