മരട് ഫ്ലാറ്റ് പൊളിക്കല്‍; ആറായിരം കുടുംബങ്ങള്‍ ഭീതിയിൽ; ചെറു സ്ഫോടനത്തിലൂടെ ഫ്ലാറ്റുകള്‍ പൊളിച്ചുമാറ്റാനുള്ള നഗരസഭയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്ത്

മരടിലെ ഫ്ലാറ്റുകള്‍ പോളിക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍, ചെറു സ്ഫോടനത്തിലൂടെ ഫ്ലാറ്റുകള്‍ പൊളിച്ചുമാറ്റാനുള്ള നഗരസഭയുടെ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്ത്. സ്ഫോടനത്തിലൂടെ ഈ ഫ്ലാറ്റുകള്‍ പൊളിക്കുമ്പോള്‍ ഇതിനടുത്തായി സ്ഥിതി ചെയ്യുന്ന ആറായിരത്തോളം വീടുകളെ അത് പ്രതികൂലമായി ബാധിക്കുമെന്ന് പരിസരവാസികള്‍ ആശങ്കപ്പെടുന്നു.
ചെറിയൊരു വെടിക്കെട്ട് ഉണ്ടായാല്‍ പോലും ചില്ല് തകരുന്ന വീടുകളാണ് ഫ്ലാറ്റുകള്‍ക്ക് ചുറ്റുമുള്ളതെന്ന് നാട്ടുകാര്‍ പറയുന്നു. ഫ്ലാറ്റുകള്‍ പൊളിക്കാന്‍ തീരുമാനമെടുത്ത ശേഷം പ്രദേശവാസികള്‍ നഗരസഭയിലെത്തി അധികൃതരോട് തങ്ങളുടെ ആശങ്ക പങ്കുവച്ചിരുന്നു. തങ്ങളുടെ വാദം ചെവി കൊള്ളാന്‍ അധികൃതര്‍ തയ്യാറാകാത്തതിനാല്‍, ജനകീയ കണ്‍വെന്‍ഷനും പ്രക്ഷോഭങ്ങളും നടത്താനാണ് ഇവരുടെ തീരുമാനം. വരും ദിവസങ്ങളില്‍ എം.എല്‍.എയേയും സര്‍ക്കാര്‍ പ്രതിനിധികളെയും കണ്ട് ആശങ്ക അറിയിക്കുമെന്നും, സര്‍ക്കാരില്‍ നിന്ന് കൃത്യമായ ഉറപ്പ് ലഭിക്കാതെ ഫ്ലാറ്റ് പൊളിക്കാന്‍ സമ്മതിക്കില്ലെന്നും ഇവര്‍ പറയുന്നു.
അതേസമയം മരടിലെ ഫ്ലാറ്റുകള്‍ക്ക് അനുമതി നല്‍കിയ രേഖകളും മറ്റും പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് ഇന്ന് നഗരസഭ കാര്യാലയത്തില്‍ എത്തിയിരുന്നു. ഫ്ളാറ്റുകളില്‍ നിന്ന് വാടകക്കാര്‍ ഒഴിഞ്ഞുപോയി തുടങ്ങിയെങ്കിലും താമസസ്ഥലം സംബന്ധിച്ചുള്ള ഉറപ്പ് അധികൃതരില്‍ നിന്ന് ലഭിക്കാതെ ഒഴിഞ്ഞുപോകില്ലെന്ന നിലപാടിലാണ് ഫ്ലാറ്റ് ഉടമകള്‍.
90 ദിവസത്തിനുള്ളില്‍ കെട്ടിടങ്ങള്‍ പൊളിക്കുമെന്ന് സര്‍ക്കാരിന് വേണ്ടി ഹാജരായ ഹരീഷ് സാല്‍വെ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. 138 ദിവസത്തിനുള്ളില്‍ എല്ലാ നടപടികളും പൂര്‍ത്തിയാക്കുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു. നാലു ഫ്ളാറ്റുകളുടെയും നിര്‍മ്മാതാക്കളുടെ വസ്തുവകകളും ബാങ്ക് അക്കൗണ്ടുകളും കണ്ടുകെട്ടിക്കൊണ്ട് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു. പോള്‍ രാജ് (ഡയറക്ടര്‍, ആല്‍ഫ വെഞ്ചേഴ്സ്) സാനി ഫ്രാന്‍സിസ് (എം.ഡി,ഹോളി ഫെയ്‌ത്ത്) സന്ദീപ് മാലിക്ക് (എം.ഡി, ജെയിന്‍ ഹൗസിംഗ്), കെ.വി.ജോസ് (എം.ഡി, കെ.പി.വര്‍ക്കി ബില്‍ഡേഴ്സ്) എന്നിവരുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
മരടിൽ അനധികൃതമായി ഫ്ലാറ്റുകൾ നിർമിച്ച സംഭവത്തിൽ കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഇതിന്റെ ഭാഗമായി രേഖകളുടെ പരിശോധന ആരംഭിച്ചു. ഇന്നലെ ക്രൈംബ്രാഞ്ച് എസ്പിയുടെ നേതൃത്വത്തിലുള്ള സംഘം മരട് നഗരസഭയിലെത്തുകയും സെക്രട്ടറിയുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു. ഇവിടെനിന്നു ശേഖരിച്ച രേഖകൾ ഉദ്യോഗസ്ഥർ പരിശോധിക്കുകയാണ്.
ഫ്ളാറ്റുടമകള്‍ക്ക് നഷ്‌ടപരിഹാരം നിശ്ചയിക്കാന്‍ റിട്ട.ഹെെക്കോടതി ജസ്റ്റിസ് കെ. ബാലകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷനായ സമിതിയെയും സുപ്രീംകോടതി നിയോഗിച്ചിട്ടുണ്ട്. ഫ്ളാറ്റുകളുടെ വില കണക്കാക്കി നാലാഴ്‌ചയ്‌ക്കകം ഓരോ ഫ്ളാറ്റ് ഉടമയ്‌ക്കും നല്‍കേണ്ട യഥാര്‍ത്ഥ നഷ്ടപരിഹാരം തീരുമാനിക്കണം. താത്കാലിക നഷ്‌ടപരിഹാരമായി സര്‍ക്കാര്‍ 25 ലക്ഷം രൂപ നല്‍കാനും അത് കെട്ടിട നിര്‍മ്മാതാക്കള്‍, നിര്‍മ്മാണത്തിന് കാരണക്കാരായ ഉദ്യോഗസ്ഥര്‍ തുടങ്ങിയവരില്‍ നിന്ന് ഈടാക്കാനും കോടതി വിധിച്ചിരുന്നു.
https://www.facebook.com/Malayalivartha





















