പാലാരിവട്ടം പാലം നിര്‍മാണത്തെ കുറിച്ച് ആലോചന ആരംഭിച്ചപ്പോള്‍ തന്നെ അഴിമതി നടത്താനുള്ള ഗൂഢാലോചന തുടങ്ങിയിരുന്നെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു

പാലാരിവട്ടം പാലം നിര്‍മാണത്തെ കുറിച്ച് ആലോചന ആരംഭിച്ചപ്പോള്‍ തന്നെ അഴിമതി നടത്താനുള്ള ഗൂഢാലോചന തുടങ്ങിയിരുന്നെന്ന് വിജിലന്‍സ് ഹൈക്കോടതിയെ അറിയിച്ചു. എറണാകുളം നിയമസഭാ ഉപതെരഞ്ഞെടുപ്പ് അടുത്തിരിക്കെ യു.ഡി.എഫ് നേതൃത്വം ഇതോടെ കൂടുതല്‍ പ്രതിസന്ധിയിലായി. പാലത്തിന്റെ നിര്‍മാണത്തിന് കരാര്‍ ഏറ്റെടുത്ത ആര്‍.ഡി.എസ് എന്ന കമ്പനി ആദ്യം 47 കോടി രൂപയാണ് ടെണ്ടറില്‍ രേഖപ്പെടുത്തിയിരുന്നത്. അതിന്റെ രേഖകള്‍ വിജിലന്‍സ് കണ്ടെത്തി. ചെറിയാന്‍ വര്‍ക്കി എന്ന കമ്പനി 42 കോടിയാണ് ടെണ്ടര്‍ തുക നല്‍കിയിരുന്നത്. അതില്‍ 42 കോടിയില്‍ താഴെ ടെണ്ടര്‍ തുക നല്‍കാന്‍ ആര്‍.ഡി.എസിനോട് ആവശ്യപ്പെട്ടു. പിന്നീട് ആര്‍.ഡി.എസ് ടെണ്ടര്‍ രേഖകള്‍ തിരുത്തിയെന്നും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
പാലം നിര്‍മാണത്തിനിടെ കോടികളുടെ കള്ളപ്പണ ഇടപാട് നടന്നെന്ന് വിജിലന്‍സ് ഹൈക്കോടതിയില്‍ ഇന്നലെ സത്യവാങ്മൂലം നല്‍കിയിരുന്നു. അതിലുള്ള കൂടുതല്‍ വിവരങ്ങള്‍ ഇന്നാണ് പുറത്ത് വന്നത്. നിര്‍മാണം നടന്ന സമത്ത് ടി.ഒ സൂരജ് കൊച്ചിയില്‍ കോടികളുടെ സ്വത്ത് വാങ്ങിയതിന്റെ തെളിവുകളും വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. 2012- 2014ല്‍ ടി ഒ സൂരജ് കൊച്ചി ഇടപ്പള്ളിയില്‍ മകന്റെ പേരില്‍ 6.68 ഏക്കര്‍ ഭൂമി വാങ്ങിയെന്നാണ് വിജിലന്‍സ് കണ്ടെത്തിയിരിക്കുന്നത്. മൂന്നു കോടി മുപ്പത് ലക്ഷം രൂപയാണ് ഇതിനന് നല്‍കിയത്. അതില്‍ രണ്ടുകോടി രൂപ കള്ളപ്പണമാണെന്ന് സൂരജ് കുറ്റസമ്മതം നടത്തിയിട്ടുണ്ട്. 2014 ഒക്ടോബര്‍ ഒന്നിന് മകന്റെ പേരില്‍ വാങ്ങിയ ഭൂമിക്ക് പണം എവിടെ നിന്നാണ് സംഘടിപ്പിച്ചതെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നല്‍കുന്നതില്‍ പരാജയപ്പെട്ടതോടെയാണ് ടി.ഒ സൂരജ് കുറ്റസമ്മതം നടത്തിയത്. കരാര്‍ കമ്പനിയില്‍ നിന്ന് സൂരജ് കോഴ വാങ്ങി എന്ന് തെളിയിക്കുന്നതിനായാണ് വിജിലന്‍സ് സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്.
നിര്‍മാണ കമ്പനിക്ക് മുന്‍മന്ത്രി ഇബ്രാഹീംകുഞ്ഞിന്റെ നിര്‍ദ്ദേശപ്രകാരം മുന്‍കൂര്‍ പണം നല്‍കിയ സമയത്ത് തന്നെയാണ് ഈ വസ്തുവകകള്‍ വാങ്ങിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പലിശരഹിതമായി പണം നല്‍കണമെന്നാണ് വി.കെ ഇബ്രാഹീംകുഞ്ഞ് നിര്‍ദ്ദേശിച്ചതെങ്കിലും താന്‍ ഇടപെട്ട് പലിശ വാങ്ങിയെന്നാണ് ടി.ഒ സൂരജ് വിജിലന്‍സിന് മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ ആ സമയം 11 മുതല്‍ 14 ശതമാനം വരെ പലിശ ഈടാക്കിയരുന്നു. പക്ഷെ, സര്‍ക്കാര്‍ ഏഴ് ശതമാനം മാത്രമാണ് നിര്‍മാണകമ്പനിയില്‍ നിന്ന് ഈടാക്കിയത്. അതിലൂടെ പൊതുഖജനാവിന് 56 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായും വിജിലന്‍സ് കണ്ടെത്തിയിരുന്നു. കേസ് അന്വേഷണം രാഷ്ട്രീയനേതാക്കളിലേക്ക് നീങ്ങണമെന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചെങ്കിലും വി കെ ഇബ്രാഹിംകുഞ്ഞിന് അഴിമതിയില്‍ പങ്കുണ്ടോ എന്ന് തെളിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് വിജിലന്‍സ് സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.
പാലം തകര്‍ന്നതിന് ആരാണ് ഉത്തരവാദി? ആര്‍ക്കൊക്കെ എതൊക്കെ ഘട്ടത്തില്‍ പങ്കുണ്ടെന്ന് വ്യക്തമാക്കണമെന്നും അന്വേഷണ പുരോഗതി അപ്പപ്പോള്‍ അറിയിക്കണമെന്നും ഹൈക്കോടതി രണ്ടാഴ്ചമുമ്പ് ആവശ്യപ്പെട്ടതോടെയാണ് യു.ഡി.എഫ് ആങ്കയിലായത്. ഒരു ഘട്ടത്തില്‍ വി.കെ ഇബ്രാഹീംകുഞ്ഞിനെ അറസ്റ്റ് ചെയ്യുമോ എന്ന അവസ്ഥവരെ ഉണ്ടായി. മതിയായ തെളിവുകള്‍ ശേഖരിച്ച ശേഷം അറസ്റ്റ് മതി എന്ന നിലപാടിലാണ് സര്‍ക്കാര്‍. കേസ് രാഷ്ട്രീയ ആയുധമാക്കുകയാണെന്നും വി.കെ ഇബ്രാഹീംകുഞ്ഞിനെതിരെ തെളിവുകള്‍ ഇല്ലെന്നും യു.ഡി.എഫ് നേതൃത്വം ആവര്‍ത്തിക്കുമ്പോഴും കാര്യങ്ങള്‍ കൈവിട്ട് പോയേക്കാം എന്ന ഭയം അവര്‍ക്കുമുണ്ട്. കേസിലെ ഒന്നാം പ്രതി സുമിത് ഗോയല്‍, രണ്ടാം പ്രതിയും കേരള റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ അസിസ്റ്റന്റ് ജനറല്‍ മാനേജരുമായ എം.ടി തങ്കച്ചന്‍, മൂന്നാം പ്രതിയും കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജരുമായ ബെന്നി പോള്‍, നാലാം പ്രതി ടി ഒ സൂരജ് എന്നിവര്‍ നല്‍കിയ ജാമ്യാപേക്ഷ എതിര്‍ത്താണ് വിജിലന്‍സ് സത്യവാങ്മൂലം നല്‍കിയത്.
https://www.facebook.com/Malayalivartha






















