നൂറ്റാണ്ടുകള്‍ അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയ്ക്ക് രാഷ്ട്രീയ ഭൂപടം നിര്‍മിച്ചു നല്‍കിയ രാഷ്ട്ര പിതാവിന്റെ ജ്വലിക്കുന്ന സ്മരണയിൽ ഇന്ത്യ... ചോര പൊടിയാത്ത സ്വാതന്ത്ര്യത്തിന്റെ ഉടമ, നമ്മുടെ രാജ്യത്തിന്റെ പിതാവ് മോഹൻദാസ് കരംചന്ദ് ഗാന്ധിയെന്ന മഹാത്മാ പിറന്നുവീണ് ഇന്ന് നൂറ്റിയമ്പതാം വർഷം; വിപുലമായ ആഘോഷപരിപാടികളിലൂടെ രാജ്യം

ഇന്ന് മഹാത്മാഗാന്ധിയുടെ നൂറ്റമ്ബതാം ജന്മദിനം ആഘോഷിക്കുകയാണ് ഓരോ ഇന്ത്യനും. രാവിലെ കോൺഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയും, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗും രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. സ്പീക്കർ ഓം ബിർളയും രാവിലെ പുഷ്പാർച്ചന നടത്താനെത്തി. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തി. കേന്ദ്രമന്ത്രിമാർ അടക്കം നിരവധി പ്രമുഖർ ഇന്ന് രാജ്ഘട്ടിലെത്തി പുഷ്പാർച്ചന നടത്തും. പാർലമെന്റിലും ഗാന്ധിജിയെ സ്മരിച്ച് കൊണ്ടുള്ള ചടങ്ങുകൾ നടക്കും.രാവിലെ 9.30 ന് കോൺഗ്രസ് ദില്ലിയിൽ പദയാത്രയും സംഘടിപ്പിച്ചിട്ടുണ്ട്. രാജ്യമെമ്പാടും, സബർമതിയിലും വിപുലമായ ആഘോഷ പരിപാടികളാണ് നടക്കുന്നത്. പ്രധാനമന്ത്രി ഇന്ന് വൈകിട്ട് സബർമതി ആശ്രമം സന്ദർശിക്കും.
ഭാരതത്തില്‍, ബ്രിട്ടീഷ് ഭരണത്തിന്റെ അവസാന പാദങ്ങള്‍ മുതല്‍ക്ക് സ്വതന്ത്ര ഇന്ത്യ കെട്ടിപ്പടുക്കുന്നതു വരേയ്ക്കും മാത്രം ഒതുക്കി നിര്‍ത്താവുന്നതല്ല മഹാത്മാഗാന്ധിയെന്ന വിശ്വ വ്യക്തിത്വത്തിന്റെ പ്രസക്തി. ഒരു രാഷ്ട്രതന്ത്രജ്ഞനെന്നതിലുപരി, ഭാരതത്തിന്റെ സുദീര്‍ഘമായ ഭാവിയെയും, സര്‍വ്വതോന്മുഖമായ വികസനത്തെയും പറ്റി വിശാലമായി സ്വപ്നം കാണുവാനും, സുവ്യക്തമായ കാഴ്ചപ്പാടുകള്‍ പങ്കു വയ്ക്കുവാനും ഗാന്ധിജിയ്ക്കു സാധിച്ചു.
നൂറ്റാണ്ടുകള്‍ അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയ്ക്ക് രാഷ്ട്രീയ ഭൂപടം നിര്‍മിച്ചു നല്‍കിയ രാഷ്ട്ര പിതാവിന്റെ ജ്വലിക്കുന്ന സ്മരണയിലാണ് ഇന്ത്യ ആഘോഷിക്കുകയാണ്. ലോകമെങ്ങുമുള്ള വിമോചനപ്പോരാട്ടങ്ങള്‍ക്ക് പുതിയ ദിശാബോധം നല്‍കിയ ആള്‍. അഹിംസ ആയുധമാക്കി സാമ്രാജ്യത്വ ഭീകരതയോട് പട പൊരുതി ജയിച്ചയാള്‍. ചോര പൊടിയാത്ത സ്വാതന്ത്ര്യത്തിന്റെ ഉടമ. നമ്മുടെ രാജ്യത്തിന്റെ പിതാവ്. ഗുജറാത്തിലെ പോര്‍ബന്തറില്‍ ജനിച്ചു. ദക്ഷിണാഫ്രിക്കയായിരുന്നു ഗാന്ധിയുടെ രാഷ്ട്രീയ പാഠശാല. കറുത്തവന്റെ അതിജീവന പോരാട്ടം ഗാന്ധിയെ നിര്‍മിച്ചു. സത്യഗ്രഹത്തെ അദ്ദേഹം പോരാട്ടത്തിന്റെ ഉപകരണമാക്കി. 1917 ലെ ചമ്ബാരന്‍ സമരത്തിലാണ് ഇന്ത്യയിലെ സമരത്തുടക്കം. 18ല്‍ ആദ്യ നിരാഹാര സമരം. 1930 ലെ ദണ്ഡിയാത്ര ഗാന്ധിയന്‍ സമരത്തെ ഇതിഹാസമാക്കി.
ദണ്ഡിയിലെ നിയമലംഘനത്തിന്റെ ഉപ്പ് ബ്രിട്ടീഷ് ഭരണകൂടത്തിന് കയ്പ്പായി. 1942 ല്‍ ക്വിറ്റ് ഇന്ത്യാ സമരത്തില്‍ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവിക്കുക അല്ലെങ്കില്‍ മരിക്കുക എന്ന് നമ്മോട് പറഞ്ഞു. പലവട്ടം തടവറയില്‍ കിടന്നു. 47 ലെ ആ സ്വാതന്ത്ര്യ രാത്രിയില്‍ ആഘോഷങ്ങളില്ലാതെ വിഭജനത്തിന്റെ സങ്കടങ്ങളില്‍ മുറിവേറ്റിരുന്നു. 1948ല്‍ ഹിന്ദു തീവ്രവാദിയാല്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ ഇന്നും ലോകം മുഴുവന്‍ പഠിയ്ക്കുകയും, പഠിപ്പിയ്ക്കപ്പെടുകയും ചെയ്യുമ്ബൊഴും, ഗാന്ധി സ്വപ്നം കണ്ട ഗ്രാമസ്വരാജ്, ശുചിത്വം തുടങ്ങിയ ഭാരതത്തിന്റെ ആത്മഭാവത്തോടു ചേര്‍ന്നു നില്‍ക്കുന്നതും, ഇവിടുത്തെ പ്രകൃതിയോടും, സമൂഹത്തോടും നീതിപുലര്‍ത്തുന്നതുമായ പദ്ധതികള്‍ ഗാന്ധിജയന്തിയോടനുബന്ധിച്ച് സ്വച്ഛ് ഭാരത് പോലെയുള്ള പദ്ധതികളിലൂടെ നാം ഇന്നു വിജയപഥത്തില്‍ എത്തിച്ചു കഴിഞ്ഞു.
https://www.facebook.com/Malayalivartha






















