വീണ്ടും നക്‌സലാക്കരുത്'; കേരളത്തിലെ ദേശീയപാത വികസനം വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിക്കു മുന്നിലിരുത്തിതന്നെ അതിരൂക്ഷമായി ശാസിച്ച് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

'വീണ്ടും നക്‌സലാക്കരുത്'; പിണറായിയെ മുന്നിലിരുത്തി നിതിന്‍ ഗഡ്കരി ഉദ്യോഗസ്ഥരെ ശാസിച്ച രീതിയാണിത്. കേരളത്തിലെ ദേശീയപാത വികസനം വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിക്കു മുന്നിലിരുത്തിതന്നെ അതിരൂക്ഷമായാണ് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി ശാസിച്ചത്. നക്‌സലൈറ്റായ ശേഷമാണ് താന്‍ ആര്‍എസ്എസുകാരനായതെന്നും വീണ്ടും നക്‌സലൈറ്റാക്കി നിങ്ങളുടെ മുകളില്‍ ബുള്‍ഡോസര്‍ കയറ്റാന്‍ നിര്‍ബന്ധിതനാക്കരുതെന്നുമായിരുന്നു ഗഡ്കരി പറഞ്ഞ്. വളരെ ക്ഷുഭിതനായായിരുന്നു മന്ത്രി സംസാരിച്ചത്.
'ആരാണു കുഴപ്പാക്കാരെന്ന് എനിക്കറിയാം. ഞാനാണു ബോസ്. അഞ്ചാംവട്ടമാണ് മുഖ്യമന്ത്രി ഒരേ ആവശ്യത്തിന് എന്നെ കാണാനെത്തുന്നത്. എനിക്കു തന്നെ നാണക്കേടു തോന്നുന്നു' ഗഡ്കരി പറഞ്ഞു. ഓഫിസ് സമയം അവസാനിക്കുന്നതിനു മുന്‍പായി ഫയലില്‍ ഒപ്പുവച്ചിരിക്കണമെന്നായിരുന്നു ഗഡ്കരി ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ നിര്‍ദേശം. നിതിന്‍ ഗഡ്കരിയുടെ അന്ത്യശാസനത്തിനു പിന്നാലെ, കേരളത്തിലെ ദേശീയപാത വികസനത്തിനു ഭൂമി ഏറ്റെടുക്കുന്നതിനുള്ള തടസ്സങ്ങള്‍ നീങ്ങി. ചെലവിന്റെ 25% വഹിക്കാമെന്ന കേരളത്തിന്റെ സമ്മതം നേരത്തേ ലഭിച്ച പശ്ചാത്തലത്തില്‍ ചെലവു സംബന്ധിച്ച ഫയല്‍ ഇന്നലെ വൈകിട്ടു തന്നെ കേന്ദ്രം അംഗീകരിച്ചു. നിലവിലുള്ള ദേശീയപാതയുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ടു കേരളം വച്ച നിര്‍ദേശത്തിന് കേന്ദ്ര അംഗീകാരം. ഇതിനായി വൈകാതെ 175 കോടി രൂപ അനുവദിക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി മുഖ്യമന്ത്രി പിണറായി വിജയന് ഉറപ്പു നല്‍കി. 184 കിലോമീറ്റര്‍ അറ്റകുറ്റപ്പണിക്കുള്ളതാണ് പദ്ധതി. ഭൂമി ഏറ്റെടുക്കാനുള്ള തുകയുടെ 25 ശതമാനം കേരളം നല്‍കും. ഈ മാസം ഒമ്പതിന് കരാര്‍ ഒപ്പുവെക്കാനാണു ധാരണ. ഇതു സംബന്ധിച്ച കത്ത് കേന്ദ്രം കേരളത്തിന് കൈമാറിക്കഴിഞ്ഞു. കേരളം മുന്നോട്ടു വച്ച നിര്‍ദേശത്തില്‍ തീരുമാനം വൈകുന്നതില്‍ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ നിതിന്‍ ഗഡ്കരി ശാസിച്ചതാണ് നടപടികള്‍ വേഗത്തിലാകാന്‍ കാരണം. മുഖ്യമന്ത്രിയെ ഈയാവശ്യവുമായി വീണ്ടും വരുത്തിയതില്‍ ലജ്ജിക്കുന്നുവെന്നും ഉടന്‍ ഉത്തരവ് ഇറക്കിയില്ലെങ്കില്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുമെന്നുമുള്ള പ്രസ്ഥാവനയാണ് ഇപ്പോള്‍ ഏറെ വാര്‍ത്താ പ്രാധാന്യം നേടുന്നതും.
അതുപോലെതന്നെ മന്ത്രി പ്രകാശ് ജാവഡേക്കറുമായും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച്ച നടത്തിയിരുന്നു. ബന്ദിപ്പുര്‍ വനമേഖലയിലെ രാത്രിയാത്ര നിരോധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ പഠിക്കാന്‍ വിദഗ്ധസമിതിയെ നിയോഗിക്കുമെന്നാണ് കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കറും പറഞ്ഞത്. രാത്രിയാത്ര നിരോധനംകാരണം കേരളീയര്‍ അനുഭവിക്കുന്ന പ്രശ്‌നം പരിഹരിക്കാന്‍ ഉടന്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി ജാവഡേക്കറെ കണ്ടത്. വിദഗ്ധസമിതിക്കുമുമ്പാകെ കേരളത്തിന്റെ പ്രശ്‌നങ്ങളും നിര്‍ദേശങ്ങളും അറിയിക്കാമെന്ന് കേന്ദ്രമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു. വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലായതിനാല്‍ കേന്ദ്രത്തിന്റെ ഇടപെടലിനു പരിമിതിയുണ്ടെന്നും വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ വേഗത്തില്‍ സമര്‍പ്പിമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. തോല്‍പ്പെട്ടി-നാഗര്‍ഹോള സംസ്ഥാനപാതയെ ദേശീയപാതയാക്കി പ്രശ്‌നം പരിഹരിക്കാമെന്ന നിര്‍ദേശം പ്രായോഗികമല്ലെന്ന് മുഖ്യമന്ത്രി ജാവഡേക്കറെ ധരിപ്പിച്ചു. 40 കിലോമീറ്റര്‍ അധികമുള്ള ഈ പാതയും പലയിടങ്ങളിലായി വനത്തിലൂടെയാണ് കടന്നുപോകുന്നത്. ഭാവിയില്‍ ഈ പാതയിലും നിരോധനം വേണമെന്ന ആവശ്യം ഉയര്‍ന്നേക്കാം -മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
എന്നാല്‍ കേരളം സമര്‍പ്പിച്ച എലിവേറ്റഡ് ഹൈവേ എന്ന നിര്‍ദേശം കര്‍ണാടകം പൂര്‍ണമായി തള്ളിയതായി മുഖ്യമന്ത്രി പിന്നീട് പത്രസമ്മേളനത്തില്‍ പറഞ്ഞു. മൃഗങ്ങള്‍ക്ക് അടിയിലൂടെ പോകാന്‍പറ്റുന്ന രീതിയിലുള്ള പാതയായിരുന്നു സംസ്ഥാനം മുന്നോട്ടുവെച്ചത്. ഇതിനു ചെലവാകുന്നതിന്റെ പകുതിതുക സംസ്ഥാനം വഹിക്കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു. ഈ തുക ബജറ്റില്‍ വകയിരുത്തുകയും ചെയ്തു. അതൊന്നും ഇപ്പോള്‍ പരിഗണിക്കുന്നില്ല -മുഖ്യമന്ത്രി വ്യക്തമാക്കി.ബന്ദിപ്പുര്‍ സംരക്ഷിതവനമേഖലയില്‍ പകല്‍കൂടി യാത്ര നിരോധിക്കാനുള്ള നീക്കങ്ങളാണു നടക്കുന്നത്. വയനാട്ടിലെ ജനങ്ങളാകെ പ്രതിഷേധസമരത്തിലാണിപ്പോള്‍. പ്രശ്‌നങ്ങള്‍ മനസ്സിലാക്കിയിട്ടുണ്ടെന്നാണ് കേന്ദ്രമന്ത്രി കൂടിക്കാഴ്ചയില്‍ പറഞ്ഞത്. ഇക്കാര്യത്തില്‍ കേരളത്തിലുള്ളവര്‍ക്കെല്ലാം ഒരേ അഭിപ്രായമാണ് എന്നതു ശ്രദ്ധയിലുണ്ടെന്നും മന്ത്രി പറഞ്ഞു -മുഖ്യമന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha






















