സിനിമാക്കഥയെ വെല്ലുന്ന മോഷണം; കാവൽക്കാരെ ആക്രമിച്ച് കെട്ടിയിട്ട ശേഷം സർക്കാർ മദ്യവിൽപ്പനശാലയിൽനിന്ന് വിലകൂടിയ 12 കുപ്പി മദ്യവുമായി കള്ളൻമാർ കടന്നു കളഞ്ഞു

ചെങ്ങന്നൂരിൽ സിനിമാക്കഥയെ വെല്ലുന്ന മോഷണം. കാവൽക്കാരെ ആക്രമിച്ച് കെട്ടിയിട്ട ശേഷം സർക്കാർ മദ്യവിൽപ്പനശാലയിൽനിന്ന് വിലകൂടിയ 12 കുപ്പി മദ്യവുമായി കള്ളൻമാർ കടന്നു കളഞ്ഞു. പുലിയൂർ പാലച്ചുവട് പ്രവർത്തിക്കുന്ന മദ്യശാലയിൽ കഴിഞ്ഞദിവസം പുലർച്ചേ രണ്ടരയോടെയാണ് മോഷണം നടന്നത്. മോഷണത്തിൽ രണ്ടുപേരാണ് ഉൾപെട്ടിരിക്കുന്നതെന്ന് പോലീസ് വ്യക്തമാക്കി. ആക്രമണത്തിൽ മദ്യശാലയിലെ കാവൽക്കാരായ നൂറനാട് സുരേഷ്ഭവനത്തിൽ സുരേഷ് (47), ചെന്നിത്തല ചെറുകോൽ ഇടപ്പിള്ളേടത്ത് സുധാകരൻ (58) എന്നിവർക്ക് പരിക്കേറ്റു. ഇവരെ മാവേലിക്കര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൃത്യത്തിനു ശേഷം പ്രതികൾ സെക്യൂരിറ്റി ജീവനക്കാരന്റെ ബൈക്കിൽ കടന്നു കളഞ്ഞു. തുടർന്നുള്ള അന്വേഷണത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ബൈക്ക് മാവേലിക്കര തഴക്കരയിൽനിന്ന് പോലീസ് കണ്ടെത്തി.
സംഭവത്തെപ്പറ്റി പൊലീസ് പറയുന്നതിങ്ങനെ-ചൊവ്വാഴ്ച വെളുപ്പിനെ രണ്ടരയോടെ കത്തിയും കമ്പിവടിയുമടക്കമുള്ള ആയുധങ്ങളുമായി മോഷ്ടാക്കൾ എത്തി. മദ്യശാലയുടെ ചുറ്റുമതിൽ ചാടിക്കടന്നവർ ഡ്യൂട്ടിയിലുണ്ടായിരുന്ന സുരേഷിനെ ആദ്യം മർദിച്ചു. ബഹളം കേട്ട് തടയാനെത്തിയ സുധാകരനേയും അടിച്ചവശനാക്കി. ഇരുവരുടെയും കൈകൾ പുറകിലേക്ക് പിടിച്ച് കെട്ടിയിട്ടു. തുടർന്ന് താക്കോൽ ആവശ്യപ്പെട്ടെങ്കിലും നൽകാതിരുന്നതിനെ തുടർന്ന് പൂട്ട് തകർത്ത് മോഷ്ടാക്കൾ മദ്യശാലയിൽ കയറി.
അകത്തുകടന്ന ഇവർ വിലകൂടിയ പന്ത്രണ്ട് മദ്യകുപ്പികൾ കൈക്കലാക്കി. സി.സി. ടി.വി. ക്യാമറയിൽ തങ്ങളുടെ ദൃശ്യങ്ങൾ പതിഞ്ഞെന്ന് മനസ്സിലാക്കിയ പ്രതികൾ ക്യാമറയുടെ ഹാർഡ് ഡിസ്‌ക് കൈക്കലാക്കി. തുടർന്ന് പണം വച്ചിരുന്ന ലോക്കറിന്റെ താക്കോൽ ആവശ്യപ്പെട്ടെങ്കലും സെക്യൂരിറ്റി ജീവനക്കാരുടെ കൈയിൽ ഇല്ലെന്നു മനസ്സിലായതോടെ പ്രതികൾലോക്കർ പൊളിക്കാനും ശ്രമിച്ചു. പരാജയപ്പെട്ടതോടെ ഇരുവരുടെയും മൊബൈലും മോഷ്ടാക്കൾ കൈക്കലാക്കി. തുടർന്ന് സെക്യൂരിറ്റി ജീവനക്കാരനായ സുധാകരന്റെ ബൈക്കിൽ മോഷ്ടാക്കൾ കടന്നു.
യാത്രക്കിടെ മാവേലിക്കര തഴക്കരയിൽ വച്ച് ഇവരുടെ ബൈക്ക് അപകടത്തിൽപ്പെട്ടു. എന്നാൽ ബൈക്ക് ഉപേക്ഷിച്ച് പ്രതികൾ അവിടെനിന്ന് രക്ഷപ്പെട്ടു. ഇതേസമയം മർദനമേറ്റ് അവശരായിക്കിടന്ന സെക്യൂരിറ്റി ജീവനക്കാർ ഇഴഞ്ഞുനീങ്ങി പരസ്പരം ഇവരുടെ കൈയിലെകെട്ടഴിച്ചു. അതിനുശേഷം സുരേഷിന്റെ ബൈക്കിൽപ്പോയി ബിവറേജിലെ മറ്റ് ജീവനക്കാരെയും മാനേജരേയും വിവരം അറിയിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha






















