സമൂഹ മാധ്യമത്തിലൂടെ അപമാനിക്കാൻ ശ്രമം; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും പരാതിയുമായി ബലാത്സംഗക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീ
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ വീണ്ടും പരാതിയുമായി ബലാത്സംഗക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീ രംഗത്ത്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്ന് കാട്ടി ദേശീയ വനിതാ കമ്മീഷനും സംസ്ഥാന വനിതാ കമ്മീഷനും കന്യാസ്ത്രീ പരാതി നല്‍കി. അനുയായികളിലൂടെ യൂട്യൂബ് ചാനലുകളുണ്ടാക്കി ഫ്രാങ്കോ മുളക്കല്‍ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നാണ് കന്യാസ്ത്രീയുടെ പരാതിയിൽ പറയുന്നത്.
ഫ്രാങ്കോ കേസിൽ ഇതുവരെ എട്ട് അനുബന്ധ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. കേസിൻ്റെ നാൾവഴികളിൽ ഇരയാക്കപ്പെട്ട കന്യാസ്ത്രീയെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്താനും അപമാനിക്കുവാനും ശ്രമിച്ചവർക്കെതിരെയാണ് കേസ് നല്‍കിയിട്ടുള്ളത്. എന്നാൽ ഫാ. ജെയിംസ് എര്‍ത്തയിലിൻ്റെ കേസുൾപ്പെടെ ഒരു കേസിലും ഇതുവരെ കുറ്റപത്രം സമർപ്പിച്ചിട്ടില്ല. എല്ലാം കേസുകളുടെയും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്.
കേസ് രജിസ്റ്റര്‍ ചെയ്തതിന് ശേഷം ഫ്രാങ്കോ മുളക്കലിന്‍റെ തന്നെ നേതൃത്വത്തിൽ ആരംഭിച്ച യുട്യൂബ് ചാനലാണ് ക്രിസ്റ്റ്യൻ ടൈംസ്. ഈ ചാനലിനെതിരെ കുറവിലങ്ങാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തുന്നതിനിടയിൽ വീണ്ടും ഇരയെ സമൂഹമാധ്യമത്തിൽ തിരിച്ചറിയുന്നതിനിടയാക്കുന്ന തരത്തിലും അപകീർത്തിപ്പെടുത്തുന്ന വിധത്തിലും വീഡിയോകൾ ഇറക്കുന്നതിൽ മനം നൊന്താണ് കന്യാസ്ത്രീ ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്.
സോഷ്യല്‍മീഡിയയിലൂടെ തന്നെ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന പോസ്റ്റുകള്‍ക്ക് പിന്നില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലാണെന്നാണ് പരാതിക്കാരിയായ കന്യാസ്ത്രീ ആരോപിക്കുന്നത് . ഫ്രാങ്കോയ്‌ക്കെതിരെ ബലാത്സംഗക്കേസിലെ ഇരയായ കന്യാസ്ത്രീ ദേശീയ വനിതാ കമ്മീഷനും സംസ്ഥാന വനിതാ കമ്മീഷനും പരാതി നല്‍കിയിരിക്കുന്നത്.
കേസിന്റെ തുടക്കം മുതല്‍ ബിഷപ്പ് ഫ്രാങ്കോ കേസില്‍ ഇരയായ കന്യാസ്ത്രീയെ അപമാനിച്ചു കൊണ്ട് രംഗത്തുണ്ട്. എന്നാൽ സഭയെ ക്ഷീണിപ്പിക്കാനും ബലഹീനപ്പെടുത്താനും ഉള്ള ശ്രമങ്ങള്‍ പലതരത്തില്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും ആ വലിയ ശ്രമത്തിന്റെ ഭാഗമാണ് കന്യാസ്ത്രീ പീഡനക്കേസ് എന്നുമാണ് ബിഷപ്പ് ഫ്രാങ്കോയുടെ വാദം. താനിപ്പോള്‍ നടത്തുന്നത് സത്യത്തിനും നീതിക്കും വേണ്ടിയുള്ള പോരാട്ടമാണെന്നും രാജ്യത്തെ നീതിന്യായ വ്യവസ്ഥയോട് സഹകരിച്ചുകൊണ്ട് സത്യം പുറത്തുകൊണ്ടുവരുമെന്നും ബിഷപ്പ് പറയുന്നു. ഇതിനായി ജനങ്ങള്‍ തനിക്കൊപ്പം നില്‍ക്കണമെന്നും തനിക്കായി പ്രാര്‍ത്ഥിക്കണമെന്നും ബിഷപ്പ് ആവശ്യപ്പെടുന്നു.
ആരോപണം ഉന്നയിച്ച കന്യാസ്ത്രീക്ക് വ്യക്തിവിരോധമാണെന്ന് ഫ്രാങ്കോയുടെ തുടക്കം മുതല്‍ കേസില്‍ ഉയര്‍ത്തിയ വാദം. ഇവര്‍ കന്യാസ്ത്രീ മഠത്തിലെ സ്ഥിരം ശല്യക്കാരിയാണെന്നും പലതവണ താന്‍ ശാസിച്ചിട്ടുണ്ടെന്നും ഫ്രാങ്കോ മുളയ്ക്കല്‍ പറയുന്നു. തനിക്കെതിരായ പീഡന പരാതി കള്ളക്കഥയാണെന്നും ഫ്രാങ്കോ ആരോപിച്ചിരുന്നു. ഫ്രാങ്കോ മുളയ്ക്കലിനെതിരെ 2018 ജൂണ്‍ 26നാണ് കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാന്‍സിസ് മിഷന്‍ ഹോമിലെ കന്യാസ്ത്രീ പരാതി നല്‍കിയത്. തുടര്‍ന്ന് സെപ്റ്റംബര്‍ 21ന് ബിഷപ്പിനെ അറസ്റ്റു ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha