വാ പൊളിച്ച് ഭക്തര്‍... അടുത്ത ശബരിമല സീസണ്‍ തീരും മുമ്പ് കഴിഞ്ഞ ശബരിമല സീസണില്‍ നടന്നത് വള്ളി പുള്ളി തെറ്റാതെ തുറന്നടിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പദ്മകുമാര്‍; മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചെങ്കിലും കേട്ടില്ല; മറുപടി നല്‍കാനാകാതെ ഓടിയൊളിച്ച് പാര്‍ട്ടിക്കാര്‍
അയ്യപ്പന്റെ മഹാത്ഭുതമെന്നല്ലാതെ എന്ത് പറയാന്‍. എത്രവേഗമാ കാര്യങ്ങള്‍ കറങ്ങിത്തിരിയുന്നത്. അല്ലെങ്കില്‍ ഒരു ശബരിമല സീസണ്‍ കഴിയും മുമ്പ് എല്ലാം മാറി മറിയുമോ. കഴിഞ്ഞ വര്‍ഷത്തെ ശബരിമല സീസണില്‍ എന്തായിരുന്നു പുകില്‍. യുവതികളെ ഒന്നൊന്നായി ശബരിമലയിലേക്ക് പോലീസും സര്‍ക്കാരും ചേര്‍ന്ന് കയറ്റും. ഭക്തര്‍ ശരണം വിളി കടുപ്പിക്കുന്നതോടെ അവരെ ഇറക്കും. രഹ്നാ ഫാത്തിമയും മറ്റൊരു യുവതിയും കൂടി പോലീസിന്റെ പടച്ചട്ട അണിയിപ്പിച്ച് ശബരിമലയിലേക്ക് കയറ്റിയത് വലിയ വിവാദമായിരുന്നു. ഏതാണ്ട് നടപ്പന്തല്‍ വരെ ഇവരെ പോലീസുകാര്‍ കൊണ്ടു വന്നു. എന്നാല്‍ തന്ത്രിയുടേയും ദേവസ്വം ബോര്‍ഡിന്റേയും നടയടച്ചിടുമെന്ന കടുത്ത നിലപാടാണ് അവരെ താഴെയിറക്കിയത്. അന്നേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ പറഞ്ഞതാണ് യുവതികളെ കയറ്റില്ലെന്ന്.
പദ്മകുമാര്‍ പരമ ഭക്തനാണെന്ന് ജനത്തിനറിയാമായിരുന്നു. എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു കഴിഞ്ഞാല്‍ പദ്മകുമാര്‍ പറഞ്ഞതെല്ലാം മാറ്റിപ്പറയും. എങ്കിലും യുവതികളെ കയറ്റാതിരിക്കാന്‍ അദ്ദേഹം പരമാവധി ശ്രമിച്ചു. ഇതറിഞ്ഞ സര്‍ക്കാരും പാര്‍ട്ടിയും പദ്മകുമാര്‍ അറിയാതെ രാത്രിയുടെ മറവില്‍ ബിന്ദു അമ്മിണിയേയും കനകദുര്‍ഗയേയും കയറ്റി. അത് പദ്മകുമാറിനേറ്റ വലിയ അടിയായിരുന്നു. അതിനാല്‍ തന്നെ പിറ്റേന്ന് ശുദ്ധി കലശം ചെയ്ത് പകരം വീട്ടി. എങ്കിലും പിണറായിയെ പേടിച്ച് പദ്മകുമാര്‍ എപ്പോഴും നിശബ്ദനായിരുന്നു. പേടികാരണം നിന്ന നില്‍പില്‍ മാറ്റി പറയുന്ന ആളായും പദ്മകുമാറിനെ വ്യാഖ്യാനിച്ചു. എന്നാല്‍ ഇപ്പോള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞ ശേഷം എല്ലാം വെട്ടിത്തുറന്ന് പറയുകയാണ് പദ്മകുമാര്‍.
കഴിഞ്ഞ മണ്ഡലകാലത്ത് ശബരിമല യുവതീപ്രവേശ വിഷയം വിവാദമാക്കിയത് മുഖ്യമന്ത്രിയുടെ പിടിവാശിയാണെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പദ്മകുമാര്‍ പറയുന്നത്.
യുവതീപ്രവേശം അനുവദിച്ച് സുപ്രീംകോടതിവിധി വന്ന നാളുകളില്‍ത്തന്നെ മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. പ്രത്യാഘാതങ്ങള്‍ ഏറെയുള്ളതിനാല്‍ മണ്ഡലകാലത്ത് യുവതീപ്രവേശത്തില്‍ എടുത്തുചാടിയുള്ള നടപടി ഒഴിവാക്കണമെന്ന് അഭ്യര്‍ഥിച്ചിരുന്നെന്നും സി.പി.എം. പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ നടന്ന സംഘടനാചര്‍ച്ചയില്‍ പദ്മകുമാര്‍ പറഞ്ഞു.
അനിവാര്യമെങ്കില്‍ മാസപൂജക്കാലത്തു മാത്രം യുവതീപ്രവേശം അനുവദിക്കുന്നത് ആലോചിക്കണമെന്നും നിര്‍ദേശിച്ചു. ഇങ്ങനെയായാല്‍ സംഘര്‍ഷം ഒഴിവാക്കാനാകുമെന്ന് ചിലരുടെ ഉറപ്പ് തനിക്കു ലഭിച്ചിരുന്നു. എന്നാല്‍, മുഖ്യമന്ത്രി ഇതെല്ലാം തള്ളിയെന്നും അദ്ദേഹം ആരോപിച്ചു.
പദ്മകുമാറിന്റെ ആരോപണങ്ങള്‍ പാര്‍ട്ടിനേതൃത്വത്തില്‍ ചര്‍ച്ചയായിട്ടുണ്ട്. അദ്ദേഹത്തിനെതിരേ അച്ചടക്കനടപടി വേണമെന്ന ആവശ്യമുയര്‍ത്താനുള്ള തയ്യാറെടുപ്പിലാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം.
കണ്ണൂര്‍ ജില്ലക്കാരനല്ലാത്തതിനാലാണ് ദേവസ്വം പ്രസിഡന്റ് സ്ഥാനത്ത് തനിക്ക് കാലാവധി നീട്ടിനല്‍കാതിരുന്നതെന്നും പദ്മകുമാര്‍ തുറന്നടിച്ചു. പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെടുത്തുന്ന പീഡനങ്ങളാണ് കഴിഞ്ഞകാലങ്ങളിലുണ്ടായത്.
സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് അനുകൂല നിലപാടുണ്ടായില്ല. മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്ത് കാലാവധി നീട്ടിക്കൊടുത്ത മുന്‍ ബി.ജെ.പി. നേതാവ് ഒ.കെ. വാസുവിനു നല്‍കിയ പരിഗണനപോലും കിട്ടിയില്ല. സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ കെ.എന്‍. ബാലഗോപാല്‍, കെ.ജെ. തോമസ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. എന്തായാലും പദ്മകുമാറിന്റെ തുറന്ന് പറച്ചില്‍ വരും ദിവസങ്ങളില്‍ സിപിഎമ്മിന് മറുപടി പറയേണ്ടി വിരക തന്നെ ചെയ്യും.
https://www.facebook.com/Malayalivartha