എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച് ഹമാസിന്റെ പതനം ഉറപ്പിക്കാന്‍, ഗാസയിൽ നടത്തുന്ന യുദ്ധത്തില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി കൊളംബിയ...
ഹമാസിന്റെ പതനം ഉറപ്പിക്കാന്‍ ഗസ്സയില്‍ എല്ലാ മനുഷ്യാവകാശങ്ങളും അന്താരാഷ്ട്ര ധാരണകളും ലംഘിച്ച് നടത്തുന്ന യുദ്ധത്തില്‍ പ്രതിഷേധിച്ച് ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും ഒഴിവാക്കി ലാറ്റിനമേരിക്കന്‍ രാജ്യമായ കൊളംബിയ. അന്താരാഷ്ട്ര തൊഴിലാളി ദിനത്തില്‍ സംസാരിക്കവേ കൊളംബിയന്‍ പ്രസിഡന്റ് ഗുസ്താവോ പെട്രോയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഗസ്സയിലെ അതിക്രമത്തിന് മുന്നില്‍ ലോകരാജ്യങ്ങള്‍ നിഷ്‌ക്രിയരായി നില്‍ക്കരുതെന്നും അദ്ദേഹം പറഞ്ഞു.
'ഇസ്രായേലുമായുള്ള എല്ലാ നയതന്ത്രബന്ധവും മുറിക്കുകയാണെന്ന് നിങ്ങള്‍ക്ക് മുമ്പില്‍ ഞാന്‍ പ്രഖ്യാപിക്കുന്നു. വംശഹത്യക്ക് നേതൃത്വം നല്‍കുന്ന ഒരു സര്‍ക്കാറും ഒരു പ്രസിഡന്റുമാണ് ഇസ്രായേലിലേത്' -തലസ്ഥാനമായ ബോഗോട്ടയില്‍ സംസാരിക്കവേ ഗുസ്താവോ പെട്രോ പറഞ്ഞു. ഇടതു പക്ഷക്കാരനായ പെട്രോ 2022ലാണ് കൊളംബിയയുടെ പ്രസിഡന്റായത്. തെക്കേ അമേരിക്കയില്‍ ഇസ്രായേലിന്റെ പ്രധാന വിമര്‍ശകരിലൊരാളാണ് പെട്രോ.
ഇസ്രായേല്‍ പ്രതിരോധ മന്ത്രി യോവ് ഗാല്ലന്റ് 'ജൂതരിലെ നാസികളുടെ' ശബ്ദത്തിലാണ് സംസാരിക്കുന്നതെന്ന് ഗസ്സ അധിനിവേശത്തിന്റെ ആദ്യദിനങ്ങളില്‍ തന്നെ ഗുസ്താവോ പെട്രോ വിമര്‍ശിച്ചിരുന്നു. ഗസ്സയില്‍ മനുഷ്യമൃഗങ്ങള്‍ക്കെതിരെയാണ് ഞങ്ങളുടെ പോരാട്ടമെന്ന ഗാല്ലന്റിന്റെ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു കൊളംബിയയുടെ വിമര്‍ശനം. ഇതിന് പിന്നാലെ കൊളംബിയയിലേക്കുള്ള സുരക്ഷാ ഉപകരങ്ങളുടെ കയറ്റുമതി നിര്‍ത്തിവെക്കുകയാണെന്ന് ഇസ്രായേല്‍ പ്രഖ്യാപിച്ചിരുന്നു.
ഇസ്രായേല്‍ ഗസ്സയില്‍ വംശഹത്യയാണ് നടത്തുന്നതെന്ന് ആക്രമണം തുടങ്ങി ഒരു മാസം പിന്നിട്ടപ്പോള്‍ ഗുസ്താവോ പെട്രോ വിമര്‍ശിച്ചിരുന്നു. ഫെബ്രുവരിയില്‍ ഗസ്സയില്‍ ഭക്ഷണത്തിനായി വരി നിന്നവരുടെ നേരെ ഇസ്രായേല്‍ നടത്തിയ ആക്രമണം നാസികളുടെ കൂട്ടക്കൊലയെ ഓര്‍മിപ്പിക്കുന്നതാണെന്ന് പെട്രോ വിമര്‍ശിച്ചു. ഇതിന് പിന്നാലെ ഇസ്രായേലില്‍ നിന്നുള്ള ആയുധം വാങ്ങലും കൊളംബിയ നിര്‍ത്തിവെച്ചു.
ഗസ്സയിലെ റഫയില്‍ ഇസ്രായേല്‍ ക്രൂരമായ കരയാക്രമണത്തിന് ഒരുങ്ങുന്നതിനിടെയാണ് കൊളംബിയന്‍ പ്രസിഡന്റ് നയതന്ത്രബന്ധം മുറിച്ചിരിക്കുന്നത്. ഗസ്സയില്‍ മാസങ്ങളായി തുടരുന്ന മനുഷ്യത്വരഹിത ആക്രമണത്തില്‍ 34,500ലേറെ പേരാണ് കൊല്ലപ്പെട്ടത്.
അതിനിടെ, ഇസ്രായേലിന് ആയുധം നല്‍കുന്ന യു.കെയിലെ കേന്ദ്രങ്ങള്‍ക്ക് മുന്നില്‍ പ്രതിഷേധവുമായി തൊഴിലാളികളും തൊഴിലാളി സംഘടനകളും രംഗത്ത് എത്തി. തങ്ങളുടെ ജനതക്കായി ലോക തൊഴിലാളി ദിനത്തില്‍ ഒരുമിക്കാനുള്ള ഫലസ്തീനിലെ ട്രേഡ് യൂനിയനുകളുടെ അഭ്യര്‍ഥനക്ക് പിന്നാലെയായിരുന്നു നടപടി.
വര്‍ക്കേഴ്‌സ് ഫോര്‍ എ ഫ്രീ ഫലസ്തീന്‍ എന്ന കൂട്ടയ്മാക്ക് കീഴിലാണ് പ്രതിഷേധക്കാര്‍ ഒരുമിച്ചുകൂടിയത്. ആയിരത്തിലധികം ജീവനക്കാരും ട്രേഡ് യൂണിയനിസ്റ്റുകളും ലണ്ടനിലെ യു.കെ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ബിസിനസ് ആന്‍ഡ് ട്രേഡ് ഉപരോധിച്ചു. കൂടാതെ വെയില്‍സ്, സ്‌കോട്ട്‌ലന്‍ഡ്, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളിലുള്ള ബ്രിട്ടീഷ് ഡിഫന്‍സ് കമ്പനിയായ ബി.എ.ഇ സിസ്റ്റംസിന്റെ ആയുധ ഫാക്ടറികള്‍ക്ക് മുന്നിലും സമരക്കാര്‍ അണിനിരന്നു.
ആയുധ കമ്പനി മേധാവികളും ബ്രിട്ടനിലെ രാഷ്ട്രീയ നേതൃത്വവും ഇസ്രായേലിനുള്ള ആയുധ വില്‍പ്പന നിര്‍ത്തുന്നില്ലെങ്കില്‍ തൊഴിലാളികളായ തങ്ങള്‍ അത് അവസാനിപ്പിക്കാന്‍ മുന്നിട്ടിറങ്ങുമെന്ന് ലണ്ടനിലെ ഉപരോധത്തില്‍ പങ്കെടുത്ത ട്രേഡ് യൂനിയനിസ്റ്റ് ടാനിയ പറഞ്ഞു.
യു.കെ സര്‍ക്കാര്‍ ഇസ്രായേലിന് ആയുധം നല്‍കുന്നത് അവസാനിപ്പിക്കണമെന്നും അതാണ് ധാര്‍മികമമായ ശരിയെന്നും സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌കോയില്‍ സമരത്തില്‍ പങ്കെടുത്ത ജാമി പറഞ്ഞു. നടപടി സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഫലസ്തീനിലെ കൂട്ടക്കുരുതി ആരംഭിച്ചിട്ട് ഏഴ് മാസത്തോളമായി. നമ്മുടെ സമീപ പ്രദേശങ്ങളില്‍ നിര്‍മിക്കുന്ന ആയുധങ്ങള്‍ ഉപയോഗിച്ചിട്ടാണ് അത് സംഭവിക്കുന്നു എന്നത് വളരെയധികം ഭയാനകമാണ്' -ജാമി കൂട്ടിച്ചേര്‍ത്തു.
തങ്ങളുടെ ദീര്‍ഘകാല ലക്ഷ്യം സര്‍ക്കാറില്‍നിന്നുള്ള ആയുധ ഉപരോധമാണ്. ബി.എ.ഇയുടെ ആയുധ നിര്‍മാണവും വ്യാപാരവും തടയുക എന്നത് ഹ്രസ്വകാല ലക്ഷ്യം മാത്രമാണെന്നും അവര്‍ പറഞ്ഞു. പ്രതിഷേധക്കാരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ എത്രയും വേഗം അവസാനിപ്പിക്കാന്‍ ഇതുമായി ബന്ധപ്പെട്ട കക്ഷികള്‍ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബി.എ.ഇ സിസ്റ്റംസിന്റെ വക്താവ് പറഞ്ഞു. സംഘര്‍ഷങ്ങള്‍ അവിടത്തെ സാധാരണക്കാരായ ജനങ്ങളില്‍ വലിയ പ്രത്യാഘാതമാണ് സൃഷ്ടിക്കുന്നതെന്നും പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha