ഭക്തരുടെ കണ്ണ് നിറഞ്ഞു... ഒറ്റയ്ക്ക് പൊരുതുന്നതിനേക്കാളും കൂട്ടായ് പൊരുതുന്നതിന് ശക്തി കൂടും; മന്നം ജയന്തിയാഘോഷത്തില്‍ ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തെ എത്തിച്ച് സുകുമാരന്‍ നായര്‍; ശബരിമല വിഷയം മുതലുള്ളവ എണ്ണിയെണ്ണി പറഞ്ഞ് തിരുമേനി
സ്വന്തം നിലപാടിലുറച്ച് നിന്നിട്ടുള്ള ആളാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സുകുമാരന്‍ നായരുടെ ശക്തമായ നിലപാടാണ് സര്‍ക്കാരിനെ പിന്നോട്ട് വലിച്ചത്. മാത്രമല്ല കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും സുകുമാരന്‍ നായരുടെ ശക്തി കണ്ടതാണ്. ഇതിനിടെ സുകുമാരന്‍ നായര്‍ക്കെതിരെ മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ ആഞ്ഞടിച്ചിരുന്നു. എന്നാല്‍ നിലപാടില്‍ ഒരു മാറ്റവും വരുത്താതെയാണ് സുകുമാരന്‍ നായര്‍ ശക്തനായത്. അതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു മന്നം ജയന്തിയില്‍ ചങ്ങനാശേരി അതിരൂപതാധ്യക്ഷന്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടത്തെ എത്തിച്ചത്. ഒറ്റയ്ക്ക് നില്‍ക്കുന്നതിനേക്കാളുപരി ക്രിസ്ത്യന്‍ വിഭാഗത്തോടൊപ്പം നിന്നാല്‍ പല നേട്ടങ്ങളും കൈവരിക്കാനാകുമെന്നാണ് വിലയിരുത്തല്‍. നിയമസഭാ തെരഞ്ഞെടുപ്പിന് ഒരു വര്‍ഷമുള്ളപ്പോള്‍ സിപിഎമ്മിനെ ഇത് അങ്കലാപ്പിലാക്കുന്നുണ്ട്.
ശബരിമല പ്രശ്‌നം മതവികാരങ്ങളെ വ്രണപ്പെടുത്തിയെന്നും അക്കാര്യത്തില്‍ എന്‍.എസ്.എസ്. കൈക്കൊണ്ട ധീരമായ നിലപാടിന്റെ ഫലം രാഷ്്രടീയ കേരളം കണ്ടറിഞ്ഞെന്നും ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം പറഞ്ഞു. എല്ലാ മതങ്ങള്‍ക്കും തുല്യപരിഗണന ലഭിക്കുന്ന മതേതര രാജ്യമാണ് മന്നത്തു പത്മനാഭന്‍ സ്വപ്‌നം കണ്ടത്. രാഷ്ട്രീയത്തില്‍ മതം ഇടപെടാതിരിക്കുക എന്നതുപോലെ മതത്തിന്റെ വിശ്വാസാചാരങ്ങളില്‍ രാഷ്്രടീയ നേതൃത്വം കൈകടത്താന്‍ പാടില്ല. മതാചാരങ്ങളുമായി ബന്ധപ്പെട്ട മാറ്റങ്ങള്‍ മതത്തിനുള്ളില്‍നിന്നു രൂപമെടുക്കണം. മതവിശ്വാസത്തെ യുക്തിയില്‍ ഒതുക്കിനിര്‍ത്താന്‍ സാധിക്കില്ലെന്നും മതസ്വാതന്ത്ര്യം നിഷേധിക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.
മതേതര മൂല്യങ്ങള്‍ സംരക്ഷിക്കുന്നതിലും കേരളത്തില്‍ സമാധാനം പുലരുന്നതിലും ഹൈന്ദവ ജനതയുടെ, പ്രത്യേകിച്ച് നായര്‍ സമുദായത്തിന്റെ നിലപാട് ഒരിക്കലും മറക്കാനാവില്ല. രാഷ്ട്രീയത്തില്‍ മതങ്ങളും മതനേതൃത്വങ്ങളും ഇടപെടുന്നതിനെ രാഷ്ട്രീയ നേതാക്കള്‍ എന്നും എതിര്‍ക്കും. അതുപോലെ തന്നെയാണ് മതത്തില്‍ രാഷ്ട്രീയം കലരാതിരിക്കാന്‍ മതനേതാക്കള്‍ ശ്രമിക്കുന്നത്. ശബരിമല ആചാര സംബന്ധമായ കാര്യങ്ങളില്‍ എന്‍.എസ്.എസിന്റെ നിലപാടാണു വിശ്വാസികളും രാഷ്ട്രീയ കേരളവും അംഗീകരിച്ചതെന്നും മാര്‍ പെരുന്തോട്ടം പറഞ്ഞു.
സാമ്പത്തിക സംവരണ വിഷയത്തില്‍ എന്‍.എസ്.എസ്. ഉന്നയിച്ച ആവശ്യം എല്ലാവര്‍ക്കും അംഗീകരിക്കേണ്ടിവന്നു. കത്തോലിക്കാസഭയും അതേ നിലപാട് സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ഇനിയും ഒട്ടേറെ പ്രശന്ങ്ങള്‍ പരിഹരിക്കാനുണ്ട്. വിദ്യാഭ്യാസ രംഗത്തു സ്വകാര്യ മേഖലയെ അവഗണിച്ച് ഭരണകൂടങ്ങള്‍ക്കു മുന്നേറാനാകില്ല. സ്വകാര്യ മാനേജ്‌മെന്റുകളുടെ സംഭാവനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനു പകരം നിര്‍വീര്യമാക്കുന്ന പ്രവൃത്തികളാണ് ഉണ്ടാകുന്നത്. കലാലയങ്ങള്‍ രാഷ്ട്രീയ നേതാക്കളെ വാര്‍ത്തെടുക്കാന്‍ വേണ്ടിയുള്ളതല്ല. അവയെ കലാപകേന്ദ്രങ്ങളാക്കരുതെന്നും അദ്ദേഹം പറഞ്ഞു.
സമ്മേളനത്തില്‍ എന്‍.എസ്.എസ്. പ്രസിഡന്റ് അഡ്വ. പി.എന്‍. നരേന്ദ്ര നാഥന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സമസ്ത കേരള സാഹിത്യ പരിഷത്ത് അധ്യക്ഷന്‍ സി. രാധാകൃഷ്ണന്‍ മന്നം അനുസ്മരണ പ്രഭാഷണം നടത്തി. കേരള ആരോഗ്യ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ.സി. നായര്‍, എന്‍.എസ്.എസ്. ട്രഷറര്‍ എം. ശശികുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.
എന്തായാലും പെരുന്നയില്‍ 143ാമത് മന്നം ജയന്തി ആഘോഷത്തില്‍ ചങ്ങനാശേരി അതിരൂപതാധ്യക്ഷനെ എത്തിച്ചത് വലിയ നേട്ടമായാണ് എന്‍എസ്എസ് കാണുന്നത്. അതേസമയം തന്നെ ഈ കൂട്ടായ്മയെ ഒരു ഭീഷണിയായാണ് സിപിഎം കാണുന്നതും.
https://www.facebook.com/Malayalivartha