ഗാസ ഇനിയൊരിക്കലും പഴയപോലെയാകില്ല:- 44 വര്‍ഷമെടുത്ത് വളര്‍ന്ന ഗാസ മുനമ്പിനെ നാമാവശേഷമാക്കി, ഇസ്രയേല്‍ സൈനിക നീക്കം:- വെടിനിർത്തൽ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ചർച്ചകൾ...
ഹമാസിനെ ലക്ഷ്യമിട്ട് ഇസ്രായേൽ തരിപ്പണമാക്കിയ ഗാസ ഇനിയൊരിക്കലും പഴയപോലെയാകില്ല. ഗാസയെ പുനര്‍നിര്‍മിക്കാന്‍ ഒന്നരപ്പതിറ്റാണ്ടിലധികം വേണ്ടിവരുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. 44 വര്‍ഷമെടുത്ത് വളര്‍ന്ന ഗാസ മുനമ്പിനെയാണ് ഇസ്രയേല്‍ സൈനിക നീക്കം നാമാവശേഷമാക്കിയത്. ആക്രമത്തില്‍ മേഖലയിലെ ആരോഗ്യം, വിദ്യാഭ്യാസം, സമ്പദ് വ്യവസ്ഥകളെ പാടെ തകര്‍ത്തു. ഇനി ഗാസ മുനമ്പിനെ പൂര്‍ണതോതില്‍ വാസ്യയോഗ്യമാക്കാന്‍ 4,000 കോടി ഡോളര്‍ ചെലവ് വരുമെന്നും ഇതിന് ഏകദേശം 16 വര്‍ഷങ്ങള്‍ പ്രയത്‌നിക്കേണ്ടിവരുമെന്നുമാണ് യുഎൻ ഡെവലപ്‌മെൻ്റ് പ്രോഗ്രാം നടത്തിയ പഠനത്തിൽ പറയുന്നത്.
ഗാസയുടെ പുനരധിവാസ പാക്കേജിനു വേണ്ടിയുള്ള ആസൂത്രണത്തിന്റെ ഭാഗമായാണ് ഐക്യരാഷ്ട്രസഭ പഠനം നടത്തിയത്. ഇസ്രയേലും ഹമാസും തമ്മിൽ ഈജിപ്റ്റിൽ പുരോഗമിക്കുന്ന വെടിനിർത്തൽ ചർച്ചകൾക്കിടെയാണ് യു എന്നിന്റെ വിലയിരുത്തൽ. എന്നാൽ സംഘർഷം വേറിട്ട അളവിലും തീവ്രതയിലും ഇനിയും തുടരാനാണ് സാധ്യതയെന്നാണ് പല നിരീക്ഷകരും കരുതുന്നത്. ഇസ്രയേൽ ആക്രമണത്തിൽ ആരംഭിച്ച ശേഷം 34,500-ലധികം സ്ത്രീകളും കുട്ടികളുമാണ് മരിച്ചത്. സംഘർഷത്തിൽ ഗാസയിലെ 79,000-ലധികം വീടുകൾ പൂർണമായി നശിപ്പിക്കപ്പെടുകയും 3,70,000 വീടുകൾക്കു കേടുപാടുകൾ സംഭവിച്ചതായുമാണ് പുതിയ വിലയിരുത്തൽ.
സ്കൂൾ, ആരോഗ്യകേന്ദ്രങ്ങൾ, റോഡുകൾ, ഓടകൾ, ജലവിതരണ പൈപ്പുകൾ തുടങ്ങി നിരവധി അടിസ്ഥാന സൗകര്യങ്ങൾക്ക് സാരമായ നാശം സംഭവിച്ചിട്ടുണ്ട്. ഇസ്രയേൽ ആക്രമണങ്ങൾ അവസാനിക്കുന്നതിനു തൊട്ടടുത്ത ദിവസം മുതൽ പുനർനിർമാണം ആരംഭിക്കാൻ 100 മില്യൺ ഡോളർ സംഭാവന അറബ് രാജ്യങ്ങൾക്കായുള്ള യുഎൻ ഡെവലപ്‌മെൻ്റ് പ്രോഗ്രാം റീജിയണൽ ബ്യൂറോ ഡയറക്ടർ അബ്ദല്ല അൽ ദർദാരി അഭ്യർത്ഥിച്ചിരുന്നു. 20 ലക്ഷം പേരാണ് സഹായങ്ങളൊന്നും ലഭിക്കാതെ കഴിയുന്നത്. ഇത് അന്യായവും മനുഷ്യത്വരഹിതമായ കാര്യവുമാണെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ഗാസയുടെ തെക്കൻ നഗരമായ റഫായിൽ ആക്രമണത്തിന് പദ്ധതിയിടുന്ന ഇസ്രയേൽ സൈന്യം, മേഖലയിലേക്ക് കടക്കുന്നതിനു മുൻപ് വെടിനിർത്തൽ ഉണ്ടാകുമെന്ന പ്രതീക്ഷയിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. ലക്ഷകണക്കിന് അഭയാർത്ഥികൾ തിങ്ങിപ്പാർക്കുന്ന റഫായിൽ ആക്രമണം ആരംഭിച്ചാൽ നാശനഷ്ടങ്ങളും മരണസംഖ്യയും ഒരുപാട് വർധിക്കും. ഇതിനെതിരെ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ രംഗത്തുവന്നിരുന്നു. അമേരിക്കയും ഈജിപ്ഷ്യൻ മധ്യസ്ഥത വഹിക്കുന്ന ചർച്ചയിൽ ഇസ്രയേൽ വെടിനിർത്തൽ കരാറിന് പ്രത്യക്ഷത്തിൽ സമ്മതം അറിയിച്ചിട്ടുണ്ട്.
ആറാഴ്ചത്തെ വെടിനിർത്തലും ഭാഗികമായുള്ള ബന്ധിമോചനം എന്നിവ ഉൾപ്പെട്ട മൂന്നുഘട്ട പ്രക്രിയ ആയിട്ടാണ് കരാർ. ഒപ്പം ഗാസയിൽനിന്നുള്ള ഇസ്രയേലിന്റെ പിന്മാറ്റവും കരാറിലെ പ്രധാന നിർദേശമാണ്. ഗസ്സയിൽ വെടിനിർത്തൽ ചർച്ചക്കായി ഹമാസ് പ്രതിനിധി സംഘം ഇന്ന് കെയ്റോയിൽ എത്തും. സൈനിക പിൻവാങ്ങലിന് ചർച്ച വഴിയൊരുക്കുമെന്ന പ്രതീക്ഷയുണ്ടെന്ന് ഹമാസ് അറിയിച്ചു. ഇന്ന് കൈറോയിൽ മടങ്ങിയെത്തുന്ന സംഘം വെടിനിർത്തൽ നിർദേശത്തിലുള്ള തങ്ങളുടെ അന്തിമ പ്രതികരണം മധ്യസ്ഥരാജ്യങ്ങളെ അറിയിക്കുമെന്ന് ഹമാസ് നേതൃത്വം വെളിപ്പെടുത്തി.
തങ്ങൾക്ക് ലഭിച്ച വെടിനിർത്തൽ നിർദേശത്തെ പോസിറ്റീവ് സ്പിരിറ്റിൽ തന്നെയാണ് കാണുന്നതെന്നും ആക്രമണം അവസാനിപ്പിച്ച് സൈനിക പിൻമാറ്റം നടപ്പാകുമാറുള്ള കരാർ വേണമെന്നാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും ഹമാസ് അറിയിച്ചു.
എന്നാൽ മുമ്പ് സംഭവിച്ചതു പോലെ കരാർ അട്ടിമറിക്കാൻ ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു ശ്രമിച്ചേക്കുമെന്ന ആശങ്കയും ഹമാസ് പങ്കുവെച്ചു. സി.ഐ.എ തലവൻ വില്യം ബേൺസ് ഇന്നലെ വൈകീട്ടാണ് കൈറോയിൽ എത്തിയത്. ഹമാസിന്‍റെ അനുകൂല പ്രതികരണം ലഭിക്കും മുമ്പ് സി.ഐ.എ മേധാവിയെ കൈറോയിലേക്കയച്ച യു.എസ് നടപടിയിൽ നെതന്യാഹു എതിർപ്പ് അറിയിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വിദ്യാർഥി പ്രക്ഷോഭം സൃഷ്ടിച്ച സമ്മർദം കാരണം എത്രയും പെട്ടെന്ന് വെടിനിർത്തൽ കരാർ യാഥാർഥ്യമാകണമെന്നാണ് ബൈഡൻ ഭരണകൂടം ആഗ്രഹിക്കുന്നത്.
https://www.facebook.com/Malayalivartha