കണ്ണൂരിലെ തയ്യിലില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കടലില്‍ കണ്ടെത്തിയ സംഭവം കൊലപാതകം; മൂർദ്ധാവിലേറ്റ ക്ഷതം മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്: കൊലപാതകത്തിന് ശേഷം കുഞ്ഞിനെ കടൽഭിത്തിയിൽ തള്ളി; കൊലയ്ക്ക് പിന്നിൽ മാതാപിതാക്കളിൽ ഒരാളാണെന്ന് അന്വേഷണ സംഘം- പ്രണവും ശരണ്യയും തമ്മില്‍ ദാമ്പത്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും കുട്ടിയെ മാതാപിതാക്കള്‍ ശ്രദ്ധിക്കാറില്ലെന്നും ബന്ധുവിന്റെ വെളിപ്പെടുത്തൽ
കണ്ണൂരിലെ തയ്യിലില്‍ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം കടലില്‍ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചു. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമായത്. കൊലപാതകത്തിന് ശേഷം കടൽഭിത്തിയിൽ തള്ളി. കൊലപാതകത്തിന് പിന്നിൽ മാതാപിതാക്കളിൽ ഒരാളാണെന്ന് അന്വേഷണ സംഘം വ്യക്തമാക്കി. തയ്യില്‍ കടപ്പുറത്തെ ശരണ്യ പ്രണവ് ദമ്പതികളുടെ മകൻ വിയാന്റെ മൃതദേഹമാണ് കടൽഭിത്തിയിലെ പാറക്കൂട്ടത്തിനിടയില്‍ നിന്ന് ലഭിച്ചത്.
കുഞ്ഞിന്റെ അച്ഛനെയും, അമ്മയെയും ചോദ്യം ചെയ്യന്നത് തുടരുകയാണ്. തിരയടിച്ചുകയറാതിരിക്കാൻ കരയോടുചേർന്ന് കൂട്ടിയ കോൺക്രീറ്റ് കട്ടകൾക്കിടയിലാണ് മൃതദേഹമുണ്ടായിരുന്നത്. ഞായറാഴ്ച രാത്രി അച്ഛനമ്മമാരോടൊപ്പം കിടന്നതാണ് വിയാൻ. രാത്രി വൈകി കുഞ്ഞിന് പാൽകൊടുത്തിരുന്നു. പുലർച്ചെ ആറിന് ഉണർന്നപ്പോഴാണ് കുഞ്ഞിനെ കാണാതായ വിവരമറിയുന്നതെന്ന് ശരണ്യ പറയുന്നു. കളിക്കുകയായിരുന്ന കുഞ്ഞിനെ ആരോ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പ്രണവിന്റെ മൊഴി.
കുട്ടിയെ കാണാനില്ലെന്ന് പ്രണവ് കണ്ണൂർ സിറ്റി സ്റ്റേഷനിൽ പരാതിനൽകിയിരുന്നു. പരാതിയിൽ കേസെടുത്ത പോലീസ് മാതാപിതാക്കളെ ചോദ്യം ചെയ്തപ്പോൾ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മനസ്സിലായി. അച്ഛനമ്മമാരുടെ മൊഴിയിലെ വൈരുധ്യത്തെത്തുടർന്ന് വിശദമായി ചോദ്യംചെയ്തപ്പോഴാണ് തട്ടിക്കൊണ്ടുപോയെന്ന പരാതി കളവാണെന്ന് വ്യക്തമായത്. നാട്ടുകാരുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും കുട്ടിയെ കണ്ടെത്താനായില്ല. തുടര്‍ന്ന് പോലീസ് ബന്ധുക്കളെ ചോദ്യം ചെയ്തു.
ഏറെ നേരം തുടര്‍ന്ന തെരച്ചിലിന് ഒടുവില്‍ രാവിലെ പതിനൊന്നോടെ വീടിനു സമീപത്തെ കടല്‍ത്തീരത്തെ പാറക്കൂട്ടത്തില്‍ നിന്നും മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
ഇതോടെ കുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് പോലീസിന് ആദ്യം തന്നെ സൂചനകള്‍ ലഭിച്ചിരുന്നു. അച്ഛനേയും, അമ്മയേയും കസ്റ്റഡിയിലെടുത്ത് കണ്ണൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്യുകയാണ്. ശരണ്യയും, പ്രണവും തമ്മില്‍ സ്ഥിരമായി പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായി നാട്ടുകാരും ബന്ധുക്കളും പറയുന്നു. രണ്ടുവർഷം മുമ്പാണ് ശരണ്യയും പ്രണവും പ്രണയിച്ച് വിവാഹിതരായത്. കുഞ്ഞിനെ കാണാത്തകന്നതിന്റെ തലേ ദിവസം രാത്രിയാണ് കുറെക്കാലമായി അകന്നു കഴിഞ്ഞിരുന്ന പ്രണവ് വീട്ടിലെത്തിയത്.
കുഞ്ഞിന്റെ അച്ഛനാണ് കൊല നടത്തിയതെന്ന ആരോപണം ബന്ധുക്കള്‍ ഉയര്‍ത്തുന്നുണ്ടെങ്കിലും പൊലീസ് ഇക്കാര്യം പൂര്‍ണമായും സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍, ആരാണ് ക്രൂരമായ കൊലപാതകം നടത്തിയതെന്ന് ഇന്ന് വ്യക്തമാകുമെന്നാണ് പൊലീസ് നല്‍കുന്ന സൂചന. പ്രണവും ശരണ്യയും തമ്മില്‍ ദാമ്ബത്യ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതായും കുട്ടിയെ മാതാപിതാക്കള്‍ ശ്രദ്ധിക്കാറില്ലെന്നും ബന്ധു ആരോപിച്ചു.
ഇവര്‍ തമ്മിലുള്ള തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന സൂചനയുണ്ട്. എന്നാല്‍ രണ്ട് പേരും പരസ്പ്പരം പഴിചാരുന്ന അവസ്ഥയാണ് ഉള്ളത്.തെരച്ചിലില്‍ കടല്‍ത്തീരത്ത് കടലില്‍ കരിങ്കല്‍ ഭിത്തികള്‍ക്കിടയില്‍ നിന്ന് 11 മണിയോടെയാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. മലര്‍ന്നു കിടന്ന നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം. കണ്ണിന്റെ ഭാഗത്ത് പൊട്ടല്‍ ഉണ്ട്. കുട്ടിയുടെ അച്ഛനും അമ്മയും അമ്മയുടെ അമ്മയും അമ്മയുടെ ആങ്ങളയും ഉള്‍പ്പെടുന്ന നാലുപേരാണ് ഈ സമയം വീട്ടില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ ഉള്‍പ്പെടെ സംഭവ സമയം വീട്ടില്‍ ഉണ്ടായിരുന്നവരെ പൊലീസ് ചോദ്യം ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha