മൂന്ന് ദിവസംകൊണ്ട് ഒരു ടണ്‍ സാധനങ്ങൾ! 100 കിലോയ്ക്ക് 200 രൂപ; തിരുവനന്തപുരം-കോഴിക്കോട് പാതയില്‍ സര്‍വീസ്... തിരുവനന്തപുരത്തുനിന്ന് രാവിലെ എട്ടുമണിക്ക് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് ആറിന് കോഴിക്കോട് എത്തും
പാഴ്സല്‍ ട്രെയിന്‍ സര്‍വീസ് വഴി സംസ്ഥാനത്ത് അവശ്യസാധനങ്ങള്‍ അയക്കാന്‍ സംവിധാനമൊരുങ്ങി. കോട്ടയം വഴി തിരുവനന്തപുരം- കോഴിക്കോട് പാതയിലുള്ള ട്രെയിന്‍ സര്‍വീസ് പ്രയോജനപ്പെടുത്തി സാധനങ്ങള്‍ അയക്കാം. മൂന്ന് ദിവസംകൊണ്ട് ഒരു ടണ്‍ സാധനങ്ങളാണ് ഈ മാര്‍ഗ്ഗം അയച്ചത്. ഒരു പാഴ്സല്‍ വാനും ഒരു ഗാര്‍ഡ് കം ലഗേജ് റാക്കും ചേര്‍ന്ന 'കുട്ടി' ട്രെയിനാണ് സര്‍വീസ് നടത്തുന്നത്. തിരുവനന്തപുരത്തുനിന്ന് രാവിലെ എട്ടുമണിക്ക് പുറപ്പെടുന്ന ട്രെയിന്‍ വൈകീട്ട് ആറിന് കോഴിക്കോട് എത്തും.
കൊല്ലം, കോട്ടയം, എറണാകുളം ടൗണ്‍, ആലുവ, തൃശ്ശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍ വഴി കോഴിക്കോട് സര്‍വീസ് അവസാനിക്കും. കോഴിക്കാടുനിന്ന് രാവിലെ എട്ടിന് പുറപ്പെട്ട് വൈകീട്ട് ആറിന് തിരുവനന്തപുരത്ത് തിരിച്ചെത്തും. 30 ടണ്‍വരെ അയയ്ക്കാന്‍ കഴിയുന്ന സര്‍വീസിലൂടെ കുറഞ്ഞത് ഒരു കിലോമുതല്‍ അയക്കാനാകും. തിരുവനന്തപുരത്തുനിന്ന് കോഴിക്കോടുവരെ 100 കിലോ സാധനം അയയ്ക്കുന്നതിന് 200 രൂപയാണ് ഈടാക്കുന്നത്.
നിലവില്‍ ട്രെയിന്‍ വഴി അയച്ചിരുന്ന സാധനങ്ങള്‍ക്ക് പുറമേ പാല്‍, പാലുത്പന്നങ്ങള്‍, മരുന്നുകള്‍, മുഖാവരണം, സാനിെെറ്റസര്‍, എണ്ണ, മുട്ട, പഴങ്ങള്‍, പച്ചക്കറി തുടങ്ങിയവയും അയയ്ക്കാം. കഴിഞ്ഞ ദിവസങ്ങളില്‍ പ്രധാനമായും ഭക്ഷ്യവസ്തുക്കള്‍, ജീവന്‍രക്ഷാ മരുന്നുകള്‍, വീട്ടുപകരണങ്ങള്‍, ഇരുചക്രവാഹനങ്ങള്‍ എന്നിവയാണ് കയറ്റിയയച്ചത്. ട്രെയിന്‍ പുറപ്പെടുന്നതിന് ഒന്നരമണിക്കൂര്‍ മുന്പുമുതല്‍ സ്റ്റേഷനിലെ പാഴ്സല്‍ ഓഫീസ് പ്രവര്‍ത്തിക്കും. ലോക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ സേവനം ഈ മാസം 25 വരെ നീട്ടിയിട്ടുണ്ട്. കൊറോണ വൈറസ് വ്യാപനം കണക്കിലെടുത്ത് മുന്‍കരുതലോടെയാണ് പ്രവര്‍ത്തനം.
https://www.facebook.com/Malayalivartha