3 മാസം ഗുരുതരം; കോവിഡ് രോഗികളും മരണവും വലിയതോതിൽ കൂടാമെന്ന് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ ; സമൂഹവ്യാപനം പ്രതീക്ഷിച്ച് മുന്നൊരുക്കം; സമ്പർക്ക രോഗപകർച്ച വെല്ലുവിളി; മാസ്കും സാനിറ്റൈസറും ഉപയോഗിക്കുന്നതിനൊപ്പം അകലവും പാലിച്ചില്ലെങ്കിൽ സഥിതി ഗുരുതരമാകും

കേരളത്തിലെ കോവിഡ് രോഗികളുടെ എണ്ണം തുടർച്ചയായ രണ്ട് ദിവസങ്ങളിൽ മൂന്നക്കം തൊടുന്ന സാഹചര്യത്തിൽ വീണ്ടും ആശങ്ക വർദ്ധിക്കുകയാണ്. ലോക്ക്ഡൗൺ ഇളവുകൾ കൂടി നിലവിൽ വരുകയും സമ്പർക്കത്തിലൂടെ രോഗ ബാധയേൽക്കുന്നവരുടെ എണ്ണം വർദ്ധിക്കുന്നതുമാണ് സംസ്ഥാനത്തിന് മുന്നിലുള്ള വെല്ലുവിളി. 108 പേർക്ക് കോവിഡ് സ്ഥിരീകരിച്ച ശനിയാഴ്ച സംസ്ഥാനത്ത് ചികിത്സയിലുള്ളവരുടെ എണ്ണം ഇതാദ്യമായി 1000 കടക്കുന്ന സാഹചര്യവും ഉണ്ടായി. ആകെ 1029 ആക്ടീവ് കേസുകളാണ് ഇപ്പോൾ കേരളത്തിലുള്ളത്
സംസ്ഥാനത്ത് 3 മാസത്തിനുള്ളിൽ കോവിഡ് ബാധിതരുടെ എണ്ണവും മരണവും വലിയതോതിൽ വർധിക്കാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ എന്ന് റിപ്പോർട്ടുകൾ . മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.കെ. ശൈലജടീച്ചറും വെള്ളിയാഴ്ച പങ്കെടുത്ത ഉന്നതതല യോഗത്തിലാണു 100 ദിവസത്തിനുള്ളിൽ സംഭവിക്കാവുന്ന ഗുരുതര സാഹചര്യം ആരോഗ്യവകുപ്പ് മേധാവികൾ അവതരിപ്പിച്ചത്. മുതിർന്ന പൗരന്മാരും ഇതര രോഗികളുമാണു കടുത്ത വെല്ലുവിളി നേരിടുന്നവർ. ഈ യോഗത്തിനുശേഷം നടന്ന വാർത്താ സമ്മേളനത്തിലാണു സ്ഥിതി രൂക്ഷമാകുന്നുവെന്നു മുഖ്യമന്ത്രി വെളിപ്പെടുത്തിയത്.
റിപ്പോർട്ട് അനുസരിച്ചു ജൂൺ 31വരെ ദിവസം 169, ജൂലൈ 31വരെ ദിവസം 272 , ഓഗസ്റ്റ് 31വരെ ദിവസം 342 എന്ന നിലയിൽ പുതിയ രോഗികൾ ഉണ്ടാകാം. ഓഗസ്റ്റ് അവസാനത്തോടെ മരണം 150 ൽ അധികമാകാമെന്നാണു വിലയിരുത്തൽ. ഇതുവരെ മരിച്ചതു 14 പേരാണ്.
ഒരു രോഗിയിൽ നിന്നു 3 പേർക്കു വരെ വൈറസ് പകരാമെന്നാണു ലോകാരോഗ്യ സംഘടനയുടെ കണക്ക്. കേരളത്തിൽ ഇതു പരമാവധി 1.45 ൽ നിർത്താനാകുമെന്നാണു പ്രതീക്ഷ. സമ്പർക്കം വഴി ജൂണിൽ 100 പേർക്കു വരെ രോഗം ബാധിക്കാം. ജൂലൈയിൽ 610 പേർക്കും ഓഗസ്റ്റിൽ 2909 പേർക്കും സെപ്റ്റംബറിൽ 10,281പേർക്കും സമ്പർക്കത്തിലൂടെ രോഗം വരാൻ സാധ്യതയുണ്ട്. ഈ വിഭാഗം രോഗികളിൽ ഭൂരിഭാഗവും വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും വരുന്നവരുമായി ഇടപഴകുന്നവരായിരിക്കും.
പുറത്തു നിന്നെത്തുന്നവരുടെ ക്വാറന്റീനും 65 വയസ്സു കഴിഞ്ഞവരുടെയും ഇതര രോഗികളുടെയും റിവേഴ്സ് ക്വാറന്റീനും ശക്തമാക്കിയില്ലെങ്കിൽ രോഗവ്യാപനം നിയന്ത്രിക്കാനാകില്ല. ഇവർ മുറികളിൽ തന്നെ കഴിയണം.
റിവേഴ്സ് ക്വാറന്റീനിലുള്ളവർ പുറത്തിറങ്ങുന്നത് ആത്മഹത്യയ്ക്കു തുല്യമാണ്. രോഗവ്യാപനമുള്ള സംസ്ഥാനങ്ങളിൽ നിന്നു പതിനായിരത്തിലേറെ ആളുകൾ പാസ് ഇല്ലാതെ എത്തിയിട്ടുണ്ട്. തൊഴിലിടങ്ങളിലും മറ്റും എത്തിയ ഇവർ സമൂഹവ്യാപനത്തിനു കാരണമാകും. അതിനാൽ വ്യക്തികൾ മാസ്കും സാനിറ്റൈസറും ഉപയോഗിക്കുന്നതിനൊപ്പം അകലവും പാലിച്ചില്ലെങ്കിൽ കൈവിട്ടുപോകും.
അതിനിടെ, രോഗികളുടെ എണ്ണം കൂടന്ന സാഹചര്യത്തിൽ താമസയോഗ്യമായ വീടുകളും കെട്ടിടങ്ങളും ഏറ്റെടുത്ത് ക്വാറന്റീൻ കേന്ദ്രങ്ങളാക്കാനുള്ള നടപടികളുമായി സംസ്ഥാനം മുന്നോട്ട് പോവുകയാണ്. ഇതിനായ ദുരന്തനിവാരണ അതോറിറ്റി ഉത്തരവിറക്കിയതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു. ആശുപത്രികൾക്കുപുറമേ തദ്ദേശസ്ഥാപനങ്ങളും പ്രത്യേക ചികിത്സാകേന്ദ്രങ്ങൾ തുറക്കും. കോവിഡ് സമൂഹവ്യാപനം പ്രതീക്ഷിച്ചുള്ള തയ്യാറെടുപ്പുകളാണ് സംസ്ഥാനത്ത് പുരോഗമിക്കുന്നത്.
https://www.facebook.com/Malayalivartha