രാപകലില്ലാതെ അതിഥികളായെത്തുന്ന വിഷപ്പാമ്പുകൾ; പച്ചക്കട്ടയിൽ നിർമിച്ച വീടിന്റെ ഭിത്തിയോടു ചേർന്നു പലപ്പോഴും വളർന്നു വരുന്ന പുറ്റുക, ആരും ഇത് കാണുന്നില്ലേ....
രാപകലില്ലാതെ അതിഥികളായെത്തുന്ന വിഷപ്പാമ്പുകൾ, പച്ചക്കട്ടയിൽ നിർമിച്ച വീടിന്റെ ഭിത്തിയോടു ചേർന്നു പലപ്പോഴും വളർന്നു വരുന്ന പുറ്റുകൾ, മഴ പെയ്താൽ ചോർന്നൊലിക്കുന്ന മേൽക്കൂര, കല്ലിളകി പൊത്തുകൾ നിറഞ്ഞ അടിത്തറ. വിണ്ടു കീറിയ ഭിത്തി...ഇതൊക്കെയാണു മീനങ്ങാടി പന്നിമുണ്ട കാരാട്ടുകുന്ന് പേരാങ്കോട്ടിൽ ശോഭനനെന്ന കൂലിപ്പണിക്കാരന്റെ വീടിന്റെ ദുരവസ്ഥ. വീട്ടിലിരുന്ന് പഠിക്കാനോ ഭക്ഷണം കഴിക്കാനോ പറ്റുന്നില്ലെന്ന് ശോഭനന്റെ മകൾ ഏഴാം ക്ലാസുകാരി റോസ്പ്രിയ പറയുന്നു.
പഠിക്കുമ്പോൾ ചോർന്നൊലിക്കുന്ന വെള്ളം പുസ്തകങ്ങളിലേക്കെത്തും. ചിതൽ മണ്ണ് പലപ്പോഴും ചോറിൽ വീണിട്ടുണ്ട്. ഭിത്തി വിണ്ടുകീറി വീഴാനായ സ്ഥിതിയാണ്. വീടിന്റെ ഇളം തിണ്ണയിൽ കിടന്ന മൂർഖനെ റോസ്പ്രിയ കഴിഞ്ഞ ദിവസം അറിയാതെ ചവിട്ടി. ബഹളം വച്ചപ്പോൾ വീടിന്റെ തറയുടെ ഉള്ളിലേക്ക് ഇഴഞ്ഞു പോയി. തറയുടെ ഒരു ഭാഗം പൊളിച്ചപ്പോൾ കൂടുതൽ ഉള്ളിലേക്കാണ് പാമ്പ് പോയത്. കിടപ്പുമുറിയിലും ഹാളിലുമൊക്കെ ചിതൽ പുറ്റുകളുണ്ടായിരുന്നതു കഴിഞ്ഞദിവസം പൊളിച്ചു മാറ്റി. നനവുള്ളതു കൊണ്ടു വീണ്ടും പുറ്റുകളുണ്ടാകുന്നുണ്ട്. വീടിനുള്ളിലെത്തിയ വിഷപ്പാമ്പിനെ തല്ലിക്കൊല്ലേണ്ടി വന്നു.
എത്ര ഓടിച്ചിട്ടും പാമ്പുകൾ പോകുന്നില്ലെന്നു ശോഭനൻ പറയുന്നു. പഞ്ചായത്തിൽ അപേക്ഷിച്ചെങ്കിലും പുതിയ വീട് ലഭിക്കുന്നതിന് നടപടികളൊന്നുമുണ്ടായിട്ടില്ല. കലശലായ വാതരോഗത്തെത്തുടർന്നു ശരീരമാസകലം നീരും വേദയും രോഗം ബാധിച്ചു ചികിത്സയിലായ ശോഭനന്റെ ഭാര്യ പ്രിൻസിക്കു മരുന്നിനു വലിയ തുക വേണം. കുട്ടികൾക്കും അസുഖം മാറിയ ദിവസമില്ല. 475 രൂപയുടെ ദിവസക്കൂലി മാത്രമാണ് ശോഭനന് ലഭിക്കുന്നത്. പലപ്പോഴും ജോലിക്ക് പോകാനും പറ്റുന്നില്ല. ഇളയ മകൻ റോഷനും വിദ്യാർഥിയാണ്. പഠനത്തിൽ മിടുക്കരായ രണ്ടു കുഞ്ഞുങ്ങളുടെ നല്ലഭാവി കരുതിയെങ്കിലും ഇവർക്ക് വീടും സൗകര്യങ്ങളുമൊരുങ്ങേണ്ടത് അത്യാവശ്യമാണ്.
https://www.facebook.com/Malayalivartha