കെ.എസ്.ആർ.ടി.സി സ്റ്റേഷൻ മാസ്റ്റർക്ക് കൊവിഡ്; തിരുവനന്തപുരത്ത് ആര്യനാട് ഡിപ്പോയിലെ ബസുകൾ തിരിച്ചുവിളിച്ചു
തിരുവനന്തപുരം ആര്യനാട് കെ.എസ്.ആർ.ടി.സി യൂണിറ്റിലെ ഒരു ജീവനക്കാരന് കൊവിഡ് സ്ഥിരീകരിച്ചു. ആര്യനാട് ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്ററായ കുറ്റിച്ചൽ സ്വദേശിക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇയാളുടെ ഒരു ബന്ധു വിദേശത്ത് നിന്ന് വന്നിരുന്നു അയാളിൽ നിന്നാണ് രോഗം ബാധിച്ചതെന്നാണ് സൂചന. എന്നാൽ അവരുടെ അടുത്തേക്ക് പോയില്ലെങ്കിലും അവർ കൊണ്ടുവന്ന പെട്ടികൾ ഇയാൾ ചുമന്നിരുന്നു.
ഇദ്ദേഹവുമായി സമ്പർക്കത്തിലേർപ്പെട്ട മുഴുവൻ ജീവനക്കാരോടും ആരോഗ്യവകുപ്പുമായി ബന്ധപ്പെടാനും തുടർനടപടികൾ സ്വീകരിക്കാനും നിർദ്ദേശം നൽകി. ആര്യനാട് കെ.എസ്.ആർ.ടി.സി ഡിപ്പോയിൽ നിന്നും ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സർവീസുകൾ ഉണ്ടാകില്ല. ഇന്ന് സർവീസ് നടത്തിയ മുഴുവൻ ബസുകളും ഡിപ്പോയിലേക്ക് തിരിച്ചു വിളിച്ചിട്ടുണ്ട്.ഡിപ്പോയും ബസുകളും അണുനശീകരണം നടത്തുവാനുള്ള സജ്ജീകരണം ഏർപ്പെടുത്തി കഴിഞ്ഞു. ആര്യനാട് ഡിപ്പോയിൽ നിന്നും നടത്തിവന്നിരുന്ന പ്രധാന സർവീസുകൾ താത്ക്കാലികമായി തൊട്ടടുത്ത നെടുമങ്ങാട്, കാട്ടാക്കട എന്നീ ഡിപ്പോകളിൽ നിന്നും നടത്തുന്നതാണ്. വെള്ളനാട് ഡിപ്പോ തീവ്രബാധിത മേഖല ആയതിനാൽ അവിടെനിന്നും സർവീസുകൾ നടത്താൻ സാധിക്കില്ലെന്ന് കെ.എസ്.ആർ.ടി.സി അധികൃതർ അറിയിച്ചു.
അതേസമയം കോവിഡ് വ്യാപനത്തെ തുടർന്ന് തലസ്ഥാനത്ത് നിയന്ത്രണം ശക്തമാക്കിയിരിക്കുകയാണ്.
തലസ്ഥാന നഗരത്തിൽ രോഗബാധിതരെ കണ്ടെത്താൻ ആന്റിജൻ പരിശോധന നടത്തുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. തലസ്ഥാന നഗരത്തിൽ ഗുരുതരമായ സ്ഥിതിവിശേഷമാണ് നിലനിൽക്കുന്നത് ശ്രദ്ധിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകുമെന്ന സ്ഥിതിയാണ് നിലവിൽ. പല ജില്ലകളിലുമുള്ളവർ തിങ്ങിപ്പാർക്കുന്ന നഗരം കൂടിയാണ് തിരുവനന്തപുരം. തമിഴ്നാടിനോട് ചേർന്നാണ് തിരുവനന്തപുരം കിടക്കുന്നത്. കച്ചവടത്തിനായും ചികിത്സക്കായും നിരവധി ആളുകളാണ് തമിഴ്നാട്ടിൽനിന്ന് തിരുവനന്തപുരത്ത് വന്നുപോകുന്നത്. ആദ്യ രണ്ടു ഘട്ടങ്ങളിലും കുറച്ച് രോഗികൾ മാത്രമാണ് തിരുവനന്തപുരത്തുണ്ടായിരുന്നത്. മെയ് മൂന്ന് വരെ 13 പേർക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. അതിൽ 12 പേർ കേരളത്തിനു പുറത്തുനിന്ന് വന്നതും അഞ്ചുപേർ സമ്പർക്കത്തിലൂടെ രോഗം വന്നവരുമായിരുന്നു.
എന്നാൽ മെയ് നാലുമുതൽ ഇതുവരെ 277 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 216 പേർ കേരളത്തിന് പുറത്തുനിന്ന് വന്നവരാണ്. 61 പേർക്ക് സമ്പർക്കത്തിലുടെയാണ് രോഗം ബാധിച്ചത്. അടുത്തിടെ മണക്കാട്, പൂന്തുറ ഭാഗങ്ങളിൽ നിരവധി ആളുകൾക്കാണ് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടായത്.
തലസ്ഥാനത്ത് സമ്പർക്കത്തിലൂടെ രോഗബാധയുണ്ടാകുന്നതിനാൽ വളരെ ശ്രദ്ധിച്ചില്ലെങ്കിൽ ഗുരുതരമാകുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ ദിവസം സരോഗം സ്ഥിരീകരിച്ച 27 പേരിൽ 22 പേർക്കും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചു. ഇതിൽ പലതിന്റെയും ഉറവിടം കണ്ടത്താൻ കഴിഞ്ഞിട്ടില്ല.
വളരെയേറെ ഓഫീസുകളും സെക്രട്ടേറിയേറ്റുമുള്ള ഇവിടെ പലസ്ഥലങ്ങളിൽ നിന്നുമാണ് ആളുകൾ വരുന്നത്. അതിനാൽ അവർക്ക് രോഗം വന്നാൽ പലസ്ഥലങ്ങളിലേക്ക് വ്യാപിക്കും. ശ്രദ്ധിച്ചില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടെന്ന് വരും അതിനാലാണ് ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയത്.
അത്യാവശ്യം സന്ദർഭങ്ങളിൽ മാത്രമേ തിരുവനന്തപുരം നഗരത്തിന് അകത്തേക്കും പുറത്തേക്കും പോകാൻ അനുവാദമുള്ളു. മറ്റ് ജില്ലകളിൽ നിന്നുള്ള അത്യാസന്ന നിലകളിലുള്ള രോഗികൾക്ക് നഗരത്തിനകത്തെ സ്പെഷ്യലൈസ്ഡ് ആശുപത്രികളിലേക്ക് മാറ്റുന്നതുപോലുള്ള കാര്യങ്ങളാണ് അനുവദിക്കുക.
https://www.facebook.com/Malayalivartha