മുഖ്യമന്ത്രി ഒരു പോലീസ് അന്വേഷണം പോലും പ്രഖ്യാപിക്കാത്തത് അന്വേഷണം തന്റെ സില്‍ബന്തികളിലേക്ക് എത്തുമെന്ന് അറിയാവുന്നത് കൊണ്ട്; മുഖ്യമന്ത്രിക്കെതിരെ ശക്തമായ ആരോപണവുമായി ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍
നയതന്ത്ര ബാഗേജ് സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിരോധത്തിലായിരിക്കുകയാണ്. യു.എ.ഇ കോണ്‍സുലേറ്റ് വഴിയുള്ള സ്വര്‍ണക്കടത്ത് ഇടപാടുകാരുമായി അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കപ്പെടുന്ന എം.ശിവശങ്കറിനെ മുഖ്യമന്ത്രിയുടെ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കിയതിനു പിന്നാലെഐടി സെക്രട്ടറി സ്ഥാനത്തുനിന്നും മാറ്റിയിരുന്നു. ആരോപണം മുഖ്യമന്ത്രിയുടെ ഓഫിസിനെ ബാധിച്ചതോടെ സർക്കാർ പ്രതിരോധത്തിലാണ്. പ്രതിപക്ഷത്തിന് ആക്രമിക്കാൻ ആയുധം കിട്ടയതുപോലെ ആണ്. മുഖ്യമന്ത്രിയുടെ ഓഫിസിലെ ചില ഉന്നതര്‍ കേസില്‍ ഇടപെട്ടതായി അവർ ആരോപിക്കുകയും ചെയ്തു. മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം വ്യാപക പ്രതിഷേധം നടത്തുകയാണ്.
മുഖ്യമന്ത്രിക്കെതിരെ ശക്തമായ ആരോപണമുന്നയിച്ചിരിക്കുകയാണ് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. തന്റെ ഓഫീസിലെ ഒരു വ്യക്തിയെ കാണാതായിട്ട് ദിവസങ്ങളായിട്ടും അവര്‍ക്ക് സ്വര്‍ണക്കടത്തുമായി ബന്ധമുണ്ടെന്ന് അറിഞ്ഞിട്ടും മുഖ്യമന്ത്രി ഒരു പോലീസ് അന്വേഷണം പോലും പ്രഖ്യാപിക്കാത്തത് അന്വേഷണം തന്റെ സില്‍ബന്തികളിലേക്ക് എത്തുമെന്ന് അറിയാവുന്നത് കൊണ്ടാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. കളങ്കിത വ്യക്തിയുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നതോടെയാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ മാറ്റിയത്. ഇതേ ആരോപണം സ്പീക്കര്‍ക്കെതിരേയും ഉയര്‍ന്നിട്ടുണ്ട്. പക്ഷെ അദ്ദേഹത്തെ മാത്രം മാറ്റാത്തത് എന്ത് കൊണ്ടാണെന്നും കെ. സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു.
തെറ്റ് ചെയതിട്ടില്ലെന്നും കളങ്കിതനല്ലെന്നും ഉറപ്പുണ്ടെങ്കില്‍ എന്തിനാണ് അന്വേഷണത്തെ മുഖ്യമന്ത്രി ഭയക്കുന്നത്. ആത്മാര്‍ഥതയുണ്ടെങ്കില്‍ സി.ബി.ഐ. അന്വേഷണത്തിന് ശുപാര്‍ശ ചെയ്യണമായിരുന്നു. പകരം പ്രധാനമന്ത്രിക്ക് കത്തയച്ചുവെന്നും പറഞ്ഞ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ്. അന്വേഷണത്തിന് എല്ലാ സഹായവും ചെയ്ത് കൊടുക്കുമെന്നാണ് പറയുന്നത്. എന്ത് സഹായമാണ് സംസ്ഥാന സര്‍ക്കാര്‍ ചെയ്ത് കൊടുത്തത്. സി.സി.ടി.വി. ദൃശ്യങ്ങള്‍ അടക്കമുള്ളവ ചോദിച്ചിട്ട് കൊടുത്തിട്ടില്ല.കൃത്യമായ മറുപടി നല്‍കുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ സി.സി.ടി.വി. ദൃശ്യങ്ങള്‍ അവിടെ തന്നെയുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.
മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു മുഖ്യ പ്രതി മുങ്ങിയിട്ട് ദിവസങ്ങളായിട്ടും ഇതുവരെ കണ്ടെത്താനാവാത്തത് എന്ത് കൊണ്ടാണ്. സ്വപ്ന എവിടെയാണ് എന്ന് കേരള പോലീസിന് അറിയില്ല എന്നാണോ. മുഖ്യമന്ത്രിക്ക് സ്വപ്ന സുരേഷിനെ അറിയാം എന്നും പല സര്‍ക്കാര്‍ പരിപാടികളിലും സംഘാടനത്തില്‍ പ്രധാന പങ്ക് വഹിച്ചുവെന്നും ഞാന്‍ പറഞ്ഞതാണ്. എന്നാല്‍ ഇതൊന്നും നിഷേധിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. ഓഫീസിലെ എഡിറ്റ് ചെയ്യാത്ത സി.സി.വി ദൃശ്യങ്ങള്‍ പുറത്ത് വിടാന്‍ മുഖ്യമന്ത്രി തയ്യാറാണോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.
തന്റെ ഓഫീസിനേയും ഉള്‍പെടുത്തി സി.ബി.ഐ. അന്വേഷണം നടത്തണമെന്ന നിലപാടെടുക്കാന്‍ മുഖ്യമന്ത്രി തയ്യാറുണ്ടോ? സ്വപ്‌ന സുരേഷ് സര്‍ക്കാര്‍ പരിപാടിയിലടക്കം മുഖ്യ നടത്തിപ്പുകാരിയായി പ്രവര്‍ത്തിച്ച്, സര്‍ക്കാര്‍ മുദ്രവെച്ച ഐ.ഡി. കാര്‍ഡ് അടക്കം അടിച്ച് പ്രവര്‍ത്തിച്ചത് വെറും കരാര്‍ ജീവനക്കാരിയായത് കൊണ്ടാണോയെന്നും സുരേന്ദ്രന്‍ പ്രതികരിച്ചു.
അതേസമയം സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ ചില കോണ്‍ഗ്രസ് നേതാക്കൾക്കും പങ്കുണ്ടെന്ന് ബി.ജെ.പി. വക്താവ് ബി. ഗോപാലകൃഷ്ണന്‍ പ്രതികരിച്ചു. കേസിലെ ഒന്നാംപ്രതി മുഖ്യമന്ത്രിയുടെ ഓഫീസ് ആണെങ്കില്‍ രണ്ടാം പ്രതി ഇന്ദിരാഭവനാണ്, കോണ്‍ഗ്രസിന്റെ ഓഫീസാണെന്ന് ഗോപാലകൃഷ്ണൻ ആരോപിക്കുന്നു. അതുകൊണ്ട് ഈ വിഷയം കോണ്‍ഗ്രസും സി.പി.എമ്മും തമ്മില്‍ രമ്യമായി പരിഹരിക്കാന്‍ ഇടയുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.
സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിനെ ഒളിപ്പിച്ചതിനു പിന്നില്‍ കെ.സി.വേണുഗോപാലിനു പങ്കുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. കോണ്‍സുലേറ്റിലേക്ക് സ്വപ്നയെ ശുപാര്‍ശ ചെയ്തത് ഒരു ഉന്നത കോണ്‍ഗ്രസ് നേതാവാണ്. സ്വപ്‌നയുടെ കേരളത്തിലെ ആദ്യ സ്‌പോണ്‍സര്‍ കെ.സി വേണുഗോപാല്‍ ആണെന്നും ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു.
2012 മുതല്‍ 2014 വരെ സിവില്‍ ഏവിയേഷന്‍ മന്ത്രിയായി, ദക്ഷിണേന്ത്യയുടെ പ്രത്യേകിച്ച് കേരളത്തിന്റെ ചുമതലയുണ്ടായിരുന്ന വേണുഗോപാല്‍, നാല് സ്വപ്‌നസുന്ദരിമാരെ ഏവിയേഷന്‍ ഡിപ്പാര്‍ട്‌മെന്റില്‍ കയറ്റിയിട്ടുണ്ട്. കോണ്‍സുലേറ്റില്‍ സ്വപ്ന ജോലിക്ക് കയറിയത് 2016 ഒക്ടോബറിലാണ്. പക്ഷെ ശുപാര്‍ശ നടന്നത് ജനുവരിയിലാണ്.
2012 മുതല്‍ 2014 വരെ സിവില്‍ ഏവിയേഷന്‍ മന്ത്രിയായി വേണുഗോപാല്‍ നടത്തിയിട്ടുള്ള ഇടപെടലുകള്‍ പുനഃപരിശോധിക്കപ്പെടണം. വേണ്ടത്ര യോഗ്യതയില്ലാത്തതിനാലാണ് എന്‍.ഡി.എ. സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ഈ കോട്ടയംകാരന്‍ അടക്കം സ്വപ്‌ന സുന്ദരിമാരെയും ഈ സ്വപ്‌ന സുരേഷിനെയും പുറത്താക്കിയത്. അതുകൊണ്ട് സ്വര്‍ണ്ണക്കടത്തിന്റെ കരങ്ങളില്‍ കോണ്‍ഗ്രസിന്റെ കൈപ്പത്തിയുണ്ടെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
മുഖ്യമന്ത്രിയുടെയും സി.പി.എം. നേതാക്കന്മാരുടെയും ധൈര്യം കെ.സി. വേണുഗോപാല്‍ അടക്കമുള്ള നേതാക്കന്മാരുടെ ഇടപെടലാണ്. എയര്‍ ഇന്ത്യ സാറ്റ്‌സില്‍ ജോലി ചെയ്തിരുന്ന സമയത്ത് അവിടുത്തെ എച്ച്.ആര്‍. ഡിപ്പാര്‍ട്‌മെന്റുമായുള്ള പ്രശ്‌നങ്ങളുടെ പേരിലാണ് സ്വപ്‌ന പുറത്തുപോകുന്നത്. വെളിയില്‍ പോയ സ്വപ്നയെ സംരക്ഷിക്കാന്‍ വീണ്ടും കോണ്‍ഗ്രസുകാര്‍ സംരക്ഷിച്ചുവെന്നും ഗോപാലകൃഷ്ണന്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്‍ ശിവശങ്കറിനെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാക്കിയശേഷം, ശിവശങ്കറുമായി ബന്ധപ്പെട്ടു നടത്തിയ വിദേശയാത്രകളെക്കുറിച്ച് അന്വേഷിക്കണം. ഗ്രീന്‍ ചാനല്‍ അനുവദിക്കുന്നത് മുഖ്യമന്ത്രിക്ക് മാത്രമാണ്. എയര്‍പോര്‍ട്ടുകളില്‍ മുഖ്യമന്ത്രിയുടെ പേരില്‍ ഗ്രീന്‍ ചാനലുകളിലൂടെ ശിവശങ്കര്‍ അടക്കം കൂടെയുണ്ടായിരുന്ന ബാക്കിയുള്ളവരുടെ ലഗേജുകളും പരിശോധിച്ചിരുന്നില്ല. ഇക്കാര്യവും അന്വേഷിക്കേണ്ടതാണെന്ന് ബി ഗോപാലകൃഷ്ണന്‍ ആരോപിച്ചു.
https://www.facebook.com/Malayalivartha