മുരളീധരന്റെ സത്യാഗ്രഹവും തുടര്‍ച്ചയായ പ്രസ്താവനകളും സ്വര്‍ണക്കടത്ത് അന്വേഷണത്തെ സ്വാധീനിക്കാനുള്ള ശ്രമം; വി.മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി കോടിയേരി ബാലകൃഷ്ണന്‍
കേന്ദ്ര സഹമന്ത്രി വി.മുരളീധരനെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. മുരളീധരന്റെ സത്യാഗ്രഹവും തുടര്‍ച്ചയായ പ്രസ്താവനകളും സ്വര്‍ണക്കടത്ത് അന്വേഷണത്തെ സ്വാധീനിക്കാനുള്ള ശ്രമമെന്ന് കോടിയേരി ആരോപിച്ചു. കേന്ദ്ര ഏജന്‍സികളായ എന്‍.ഐ.എയും കസ്റ്റംസുമാണ് കേസ് അന്വേഷിക്കുന്നത്. ഇത്തരമൊരു കേസില്‍ കേന്ദ്ര മന്ത്രി തന്നെ പ്രത്യക്ഷ സമരത്തില്‍ വരുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണെന്നും ഇത് പരസ്യമായ സത്യാപ്രതിഞ്ജാ ലംഘനമാണെന്നും കോടിയേരി ആരോപിച്ചു.
ആഭ്യന്തര മന്ത്രിയിലും ധനമന്ത്രിയിലും അവിശ്വാസം രേഖപ്പെടുത്തുകയാണ് വി മുരളീധരന്‍ ചെയ്തിരിക്കുന്നത്. എന്‍.ഐ.എ ആഭ്യന്തര മന്ത്രാലയത്തിന്റേയും കസ്റ്റംസ് ധനമന്താലയത്തിന്റേയും കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. വി.മുരളീധരന്‍ സത്യാഗ്രഹം നടത്തിയതിലൂടെ കൂട്ടുത്തരവാദിത്ത്വം ലംഘിച്ചുവെന്നും ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ മുരളിധരന് അവകാശമില്ലെന്നും കോടിയേരി തന്റെ പ്രസ്താവനയില്‍ പറഞ്ഞു.
വി.മുരളീധരന്‍ മന്ത്രി സ്ഥാനത്തിരുന്ന് അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ശ്രമിക്കുന്നുവെന്ന മുന്നറിയിപ്പാണ് കഴിഞ്ഞ ദിവസത്തെ എന്‍.ഐ.എയുടെ പത്രകുറിപ്പില്‍ പ്രതിഫലിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്തെ യു.എ.ഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ് വഴിയാണ് സ്വര്‍ണ്ണം കടത്തിയതെന്ന് പത്രകുറിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നു. കേസ്സിന്റെ തുടക്കം മുതല്‍ കഴിഞ്ഞ ദിവസം വരെ നയതന്ത്ര ബാഗേജല്ലെന്ന് ആവര്‍ത്തിച്ച മുരളീധരനെയാണ് എന്‍.ഐ.എ പരസ്യമായി തള്ളിപ്പറഞ്ഞത്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും വിളിച്ചു എന്ന നുണ പറഞ്ഞ സുരേന്ദ്രനെ തിരുത്തിയ കസ്റ്റംസ് ഓഫീസറെ സ്ഥലം മാറ്റിയതു പോലെ മുരളീധരനെ തിരുത്തിയ എന്‍.ഐ.എ സംഘത്തെ മാറ്റുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും കോടിയേരി പറഞ്ഞു. മുരളീധരന്‍ മന്ത്രി സ്ഥാനത്ത് തുടരുന്നത് ഈ കേസിന്റെ സ്വതന്ത്ര അന്വേഷണത്തെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. മുരളീധരന്‍ മന്ത്രി സ്ഥാനം രാജിവയ്ക്കാന്‍ തയ്യാറാകുന്നില്ലെങ്കില്‍ പ്രധാനമന്ത്രി തന്നെ അദ്ദേഹത്തെ മന്ത്രി സ്ഥാനത്തു നിന്നും പുറത്താക്കാന്‍ തയ്യാറാകണമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha