വിമാനത്തിൽ കയറാൻ എയർപോർട്ട് വരെ എത്തിയിരുന്നു ; പക്ഷേ മനസ്സിൽ വന്ന 'ആ ചിന്ത' യാത്ര മുടക്കി; പിറ്റേന്ന് അറിഞ്ഞത് വിമാനം അപകടത്തിൽ പെട്ടെന്ന വാർത്ത; ഇപ്പോൾ ഒരേയൊരു ആശ്വാസം മാത്രം; ഞെട്ടിക്കുന്ന അനുഭവത്തിൽ കരയണോ ചിരിക്കണോ എന്നറിയാതെ സക്കീർ
മലപ്പുറം എടപ്പാൾ സ്വദേശി സക്കീർ താഴത്തുവളപ്പിന് ഇപ്പോഴും ആ കാര്യം വിശ്വസിക്കാൻ സാധിക്കുന്നില്ല. കരിപ്പൂരിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസ് യാത്രാതീരുമാനം അവസാനനിമിഷം മാറ്റിയെങ്കിലും അപകടവാർത്ത കേട്ട ഞെട്ടലിൽനിന്നും ഇപ്പോഴും അദ്ദേഹം മുക്തനായിട്ടില്ല. അഞ്ചുവർഷത്തോളം അജ്മാൻ മത്സ്യമാർക്കറ്റിൽ തൊഴിലാളിയായിരുന്നു ഇദ്ദേഹം . ശേഷം നാട്ടിലേക്ക് മടങ്ങി ഇപ്പോൾ മൂന്നുമാസത്തെ സന്ദർശകവിസയിൽ തൊഴിൽ തേടിയെത്തിയതായിരുന്നു. പക്ഷേ വൈറസ് വ്യാപനം കാരണം കാര്യമായി ജോലിയന്വേഷിക്കാനോ നേടാനോ ഇദ്ദേഹത്തിന് കഴിഞ്ഞില്ല. ആ നിരാശയിൽ നാട്ടിലേക്ക് മടങ്ങാൻ സുഹൃത്തിന്റെ സഹായത്തോടെ ഒരു ടിക്കറ്റ് ഒപ്പിച്ചെടുത്തു.
എന്നാൽ എങ്ങനെയെങ്കിലും പിടിച്ചു നിൽക്കണമെന്നും ഒരു ജോലി കണ്ടെത്തണമെന്നും നാട്ടിലെ സാഹചര്യം വളരെ മോശമാണെന്നുമുള്ള സഹോദരന്റെ വാക്കുകൾ ആ നിമിഷം ഓർത്തു. . മറ്റൊരുവഴിയും മുന്നിൽ തെളിയാത്തതിനാൽ രണ്ടും കൽപ്പിച്ച് നാട്ടിലേക്ക് മടങ്ങാൻത്തന്നെ തീരുമാനിക്കുകയും ചെയ്തു .
നാട്ടിൽ ചെന്നാൽ എന്തുചെയ്യുമെന്നുള്ള ആശങ്ക ഉണ്ടായിരുന്നു . ഒടുവിൽ ദുബായിൽനിന്നും കരിപ്പൂരിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസിനായി പെട്ടി കെട്ടി വിമാനത്താവളത്തിലേക്ക് പുറപ്പെടുകയും ചെയ്തു . വിമാനത്തിലെ 74-ാമത് യാത്രക്കാരനായിട്ടാണ് സക്കീറിന്റെ പേര് പട്ടികയിൽ വന്നത്. പക്ഷെ പാതിവഴിയിൽ വീണ്ടും നാട്ടിലെത്തിയാലുള്ള ജീവിതത്തിന്റെ അനിശ്ചിതത്വം പിന്നോട്ട് വലിച്ചു . ഒടുവിൽ തത്‌കാലം നാട്ടിലേക്കില്ലെന്നുറപ്പിച്ച് തിരികെ അജ്മാനിലേക്ക് മടങ്ങുകയും ചെയ്തു .
ടിക്കറ്റ് തരപ്പെടുത്തിക്കൊടുത്ത സുഹൃത്തിനടക്കം തന്റെ തീരുമാനത്തിൽ ദേഷ്യം വന്നു. പക്ഷേ സക്കീറിന് ഇവിടെ പിടിച്ചുനിന്നേ മതിയാവുമായിരുന്നുള്ളു. തിരികെ താമസസ്ഥലത്ത് വന്ന് കടുത്ത നിരാശയിൽ ഇനിയെന്ത് എന്നാലോചിച്ച് ഇരിക്കുമ്പോഴാണ് വിമാനം അപകടത്തിൽപ്പെട്ട വിവരവുമായി സുഹൃത്തിന്റെ വിളി എത്തിയത് . സന്തോഷമാണോ സങ്കടമാണോ എന്നറിയാത്ത അവസ്ഥയായിരുന്നു . വാർത്തകളിൽ കൂടുതൽകാര്യങ്ങൾ അറിഞ്ഞതോടെ ആ നടുക്കം വർധിച്ചു . ഇപ്പോൾ പ്രതീക്ഷയോടെ അജ്മാനിലുണ്ട് സക്കീർ വിമാനയാത്രയോട് ഭയപ്പാടുള്ള മനസ്സുമായി.സുഹൃത്തിന്റെ സഹായത്തോടെ സന്ദർശകവിസ പുതിയത് തരപ്പെടുത്താനുള്ള നീക്കത്തിലാണ് ഇദ്ദേഹം . ഇടപ്പാളയം കൂട്ടായ്മയും ഈ ചെറുപ്പക്കാരന് സഹായവുമായി രംഗത്തുണ്ട്. നാട്ടിൽ ഭാര്യയും രണ്ടുമക്കളും ഇതുവരെയും ഈ കാര്യത്തിലെ ആശ്ച്ചര്യത്തിൽ നിന്നും മുക്തമായിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha