കേരളം ഭരിക്കുന്നത് ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവർ; കെ.സുരേന്ദ്രന്റെ ഉപവാസ സമരത്തിൽ ആഞ്ഞടിച്ച് ദേവേന്ദ്ര ഫഡ്നാവിസ്

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന പ്രസിഡൻ്റ് കെ.സുരേന്ദ്രൻ ഉപവാസം ആരംഭിച്ചതോടെ സംസ്ഥാന സർക്കാർ കൂടുതൽ സമ്മർദ്ദത്തിലേക്കെത്തിയിരിക്കുകയാണ്. മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിനെ ഓൺലൈൻ വീഡിയോ കോൺഫെറെൻസിലൂടെ തിരുവനന്തപുരത്തു എത്തിച്ചതിലും ബി.ജെ.പി രാഷ്ട്രീയ നേട്ടം കൈവരിച്ചു.
ഇന്നലെ രാവിലെ 10 മുതൽ വൈകുന്നേരം 5 വരെയായിരുന്നു കെ സുരേന്ദ്രന്റെ ഉപവാസ സമരം. അഴിമതിയിൽ മുങ്ങിക്കുളിച്ച ഇടതുപക്ഷ സർക്കാരിനെതിരെയുള്ള തുടര്‍ സമര പരിപാടികള്‍ക്ക് ബി.ജെ.പി കോര്‍ കമ്മറ്റി രൂപം നല്‍കുമെന്നും ബിജെപി നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം സുരേന്ദ്രൻെറ ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഫഡ്നാവിസ്, കേരളം ഭരിക്കുന്നത് ദേശവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നവരാണെന്ന് ആഞ്ഞടിക്കുകയുണ്ടായി. സംസ്ഥാനത്ത് നടക്കുന്ന സ്വർണ്ണക്കടത്തിലെ പണം ഉപയോഗിക്കുന്നത് ദേശവിരുദ്ധ പ്രവർത്തനങ്ങൾക്കാണെന്നും അദ്ദേഹം വീഡിയോ കോൾ വഴി നടത്തിയ ഉദ്ഘാടന പ്രസംഗത്തിൽ പ്രതികരിച്ചു.
യു.ഡി.എഫ് ആയാലും എൽ.ഡി.എഫ് ആയാലും ഭരണത്തിലെത്തുമ്പോൾ രാജ്യത്തിനെതിരെ പ്രവർത്തിക്കുന്നവരെ പിന്തുണയ്ക്കുക എന്നത് മാത്രമാണ് അജണ്ട. രാജ്യത്തിനകത്ത് പ്രശ്നം സൃഷ്ടിക്കാനുള്ള ധനസമാഹരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുമായി ബന്ധമുള്ളവരാണ് സ്വർണ്ണക്കടത്തു കേസിലെ പ്രതികൾ. ഇവരെയാണ് കേരള മുഖ്യമന്ത്രിയും സർക്കാരും സഹായിക്കുന്നത്.
'ഇന്ത്യയിൽ ഒരിടത്തും കേട്ടുകേൾവിയില്ലാത്ത രീതിയിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് രാജ്യദ്രോഹത്തിനായി ദുരുപയോഗം ചെയ്യപ്പെട്ടത്. ഈ കേസിൽ സംസ്ഥാന ഭരണകൂടം മുഴുവൻ ഉൾപ്പെട്ടതിനാൽ മുഖ്യമന്ത്രി രാജിവെക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
എൻ.ഐ.എ കേസ് ഏറ്റെടുത്തില്ലായിരുന്നെങ്കിൽ കേരള പൊലീസും സർക്കാരും സത്യം മൂടിവെക്കുമായിരുന്നു. കേരള ജനത ചതിക്കപ്പെട്ടിരിക്കുകയാണ്. വ്യത്യസ്തമായ അഴിമതികളാണ് സംസ്ഥാനത്ത് നടന്നുവരുന്നത്.' ഫഡ്‌നാവിസ് പറയുന്നു.
ബി.ജെ.പി അദ്ധ്യക്ഷൻ പോരാടുന്നത് ദേശവിരുദ്ധ പ്രവർത്തനങ്ങളുടെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും പുറത്തെത്തിക്കാനും കേരളത്തിലെ ജനങ്ങൾക്ക് നീതി ലഭിക്കാൻ ആണെന്നും അദ്ദേഹം പറയുന്നു. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തെത്തിച്ച അദ്ദേഹത്തെ അവഹേളിച്ചുകൊണ്ട് പ്രിൻസിപ്പൽ സെക്രട്ടറിയെ സംരക്ഷിക്കുകയുമായിരുന്നു മുഖ്യമന്ത്രി ചെയ്തത്.
എന്നാൽ ബി.ജെ.പിയുടേയും മാദ്ധ്യമങ്ങളുടേയും സമ്മർദ്ദത്തിൻെറ ഫലമായി തൻെറ പ്രിൻസിപ്പൽ സെക്രട്ടറിയെ ഇപ്പോൾ പുറത്താക്കി. ബി.ജെ.പി സംസ്ഥാനഘടകത്തിൻെറ പോരാട്ടത്തിന് രാജ്യത്തിൻെറ എല്ലാ പിന്തുണയുമുണ്ടാകുമെന്നും ദേവേന്ദ്ര ഫട്നാവിസ് പറഞ്ഞു.
https://www.facebook.com/Malayalivartha























