സംസ്ഥാനത്ത് കോവിഡ് മരണനിരക്ക് വര്‍ധിച്ചു, രോഗബാധിതരുടെ എണ്ണം 8 മടങ്ങ് വര്‍ധിച്ചാലും നേരിടാന്‍ സൗകര്യമെന്ന് മുഖ്യമന്ത്രി
സംസ്ഥാനത്ത് കോവിഡ് മരണനിരക്കു വര്‍ധിച്ചു. ആരോഗ്യവകുപ്പിന്റെ രേഖകള്‍ പ്രകാരം ഈ മാസം 1 മുതല്‍ 13 വരെ 55 പേരാണു മരിച്ചത്; തുടര്‍ന്ന് 26 വരെയുള്ള 13 ദിവസങ്ങളില്‍ 128 പേരും.
കോവിഡ് ബാധിതരുടെ എണ്ണത്തിന് ആനുപാതികമായി മരണനിരക്കില്‍ വ്യത്യാസം വരാം. പക്ഷേ, കോവിഡ് വ്യാപനനിരക്കിനെക്കാള്‍ ഈ ദിവസങ്ങളിലെ മരണനിരക്കു കൂടിയത് ഗൗരവത്തോടെ കാണണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. വിദഗ്ധ സമിതിയുടെ ശുപാര്‍ശയെത്തുടര്‍ന്ന് കോവിഡ് ബാധിച്ചവരുടെ മരണം സര്‍ക്കാര്‍ കൃത്യമായി പട്ടികയില്‍ ഉള്‍പ്പെടുത്തിത്തുടങ്ങിയതും എണ്ണം വര്‍ധിക്കാനിടയാക്കി. മരിച്ചവരില്‍ 71% പേര്‍ 60 വയസ്സില്‍ കൂടുതലുള്ളവരാണ്.
എന്നാല്‍ രോഗബാധിതരുടെ എണ്ണം ഇപ്പോഴുള്ളതിലും 8 മടങ്ങു വര്‍ധിച്ചാലും ചികിത്സ നല്‍കാന്‍ കേരളത്തില്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 1076 താല്‍ക്കാലിക ചികിത്സാ കേന്ദ്രങ്ങളിലായി 90,785 കിടക്കകള്‍ സജ്ജമാക്കി. ഇവിടേക്കു മാത്രമായി ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, ലാബ് ടെക്‌നിഷ്യന്മാര്‍, ഫാര്‍മസിസ്റ്റ് ഉള്‍പ്പെടെ 1843 പേരെ നിയമിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോവിഡ് ഉച്ചസ്ഥായിയില്‍ എത്താന്‍ അനുവദിക്കാതെ കൂടുതല്‍ സമയം കേരളത്തിനു പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞു. കോവിഡ് ബാധിതരുടെ എണ്ണം തമിഴ്‌നാട്ടില്‍ 4 ലക്ഷവും കര്‍ണാടകയില്‍ 3 ലക്ഷവുമായി. തമിഴ്‌നാട്ടില്‍ 7000 പേരും കര്‍ണാടകയില്‍ 5100 പേരും മരിച്ചു. കര്‍ണാടകയില്‍ 10 ലക്ഷത്തില്‍ 82 പേരും തമിഴ്‌നാട്ടില്‍ 10 ലക്ഷത്തില്‍ 93 പേരും കോവിഡ് മൂലം മരിച്ചപ്പോള്‍ കേരളത്തില്‍ ഇതു 10 ലക്ഷത്തില്‍ 8 ആണ്. സര്‍ക്കാര്‍ സംവിധാനങ്ങളുടെ മികച്ച പ്രവര്‍ത്തനവും ജനങ്ങളുടെ സഹകരണവും കാരണമാണിതെന്നും പറഞ്ഞു.
കോവിഡ് വന്നുപോയാലും കുഴപ്പമില്ലെന്നത് അപകടകരമായ പ്രചാരണമാണ്. രോഗികളുടെ എണ്ണം വര്‍ധിച്ചാല്‍ മരണവും ആനുപാതികമായി വര്‍ധിക്കും. സ്വീഡന്‍ മാതൃക പലരും ചൂണ്ടിക്കാണിക്കുന്നുണ്ടെങ്കിലും അവിടെ മരണനിരക്ക് 10 ലക്ഷത്തിന് 575 ആണെന്നു കൂടി ഓര്‍ക്കണം-മുഖ്യമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha