ഒരു വശത്തു കോവിഡ് അഴിഞ്ഞാട്ടം; മറ്റൊരിടത്തു കോടിയേരി മക്കളുടെ കുരുക്ക്, സംഗതി ആകെ ഗുലുമാൽ! സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഒന്നോ ഒന്നരയോ കൊല്ലം വരെ മുന്നോട്ടുപോകും...

സംഗതി ആകെ ഗുലുമാലായതോടെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഒന്നോ ഒന്നരയോ കൊല്ലം വരെ മുന്നോട്ടുപോകും. ഒരു വശത്തു കോവിഡ് അഴിഞ്ഞാട്ടം. മറ്റൊരിടത്തു കോടിയേരി മക്കളുടെ കുരുക്ക്. ഇതിനെ രണ്ടിനെയും തരണം ചെയ്താലും കേരളം, ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പാര്‍ട്ടിയെ അടിയോടെ തകര്‍ക്കുമോ എന്ന് എന്ന ഭയം. എന്തായാലും ഏപ്രിലില്‍ നടക്കേണ്ടിയിരുന്ന സിപിഎം ദേശീയ ഉത്സവം അഥവാ പാര്‍ട്ടി കോണ്‍ഗ്രസ് അടുത്ത വര്‍ഷം അവസാനമോ 2022ലോ നടന്നാലായി. പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി ഈ മാസങ്ങളില്‍ ആരംഭിക്കേണ്ട ലോക്കല്‍ കമ്മിറ്റി സമ്മേളനവും ഡിസംബറില്‍ നടക്കേണ്ട ഏരിയ സമ്മേളനവും ജനുവരിയിലെ സംസ്ഥാന സമ്മേളനവും ഫെബ്രുവരിയിലെ സംസ്ഥാന സമ്മേളവുമൊക്കെ ആകെ കുഴമ്പു പരുവത്തില്‍ കുഴഞ്ഞു മറിഞ്ഞുകിടപ്പാണല്ലോ . കപ്പിയും കയറും കൊടിമരവുമൊക്കെയായുള്ള ഘോഷയാത്രകളും ബക്കറ്റ് പിരിവുമൊന്നും നടത്താന്‍ കോവിഡ് അനുവദിക്കില്ല.
പാര്‍ട്ടി കോണ്‍ഗ്രസ് നടത്താന്‍ പറ്റിയ ഇടംപോലും കണ്ടെത്താന്‍ നിലവില്‍ പാര്‍ട്ടിക്കു കഴിയുന്നില്ല. ന്യായമായും അടുത്ത സമ്മേളനം നടക്കേണ്ടത് ബംഗാളിലാണ്. ആ പരിസരത്തു കാലുകുത്താന്‍ സംഹാര രൂപിമിയായ മമത ബാനര്‍ജി അനുവദിക്കില്ല. ബംഗാളിലും തൃപുരയിലും അടിപറഞ്ഞുപോയ പാര്‍ട്ടിക്ക് അല്‍പമെങ്കിലും അടിവേരുള്ളത് കേരളത്തില്‍ മാത്രമാണ്. പക്ഷെ കേരളം വിട്ട് ബാഗളൂരിലോ മുംബൈയിലോ പാര്‍ട്ടി കോണ്‍ഗ്രസ് നടത്താനാണ് ഉള്ളിലിരിപ്പെങ്കിലും പാര്‍ട്ടി ആകെ അലങ്കോലത്തിലായതാണ് പോളിറ്റ് ബ്യൂറോയെ ആകെ ആശങ്കപ്പെടുത്തുന്നത്. കേരളത്തില്‍ കോടിയേരി മക്കളും സ്വപ്‌നക്കള്ളക്കടത്തും ആകെ ചീഞ്ഞ കേസായതോടെ അണികളെയും ആള്‍ക്കൂട്ടത്തെയും സംഘടിപ്പിക്കുക പ്രായോഗികമല്ലെന്ന് കേരള ഘടകത്തിനും പ്രകാശ് കാരാട്ട്, സീതാറാം യച്ചൂരി തുടങ്ങിയ ദേശീയ സഖാക്കള്‍ക്ക് നന്നായി അറിയാം.
കേരളത്തിലും ബംഗാളിലും തമിഴ് നാട്ടിലും ആസാമിലും അടുത്ത ഏപ്രിലില്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കേണ്ടതുണ്ട്. ഇതിനൊപ്പം പാര്‍ട്ടി കോണ്‍ഗ്രസും അതിലെ ആള്‍ക്കോലാഹലങ്ങളും പാര്‍ട്ടിക്കു നേട്ടമാകില്ലെന്നാണ് കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും ഇതോടകം ഉറപ്പിച്ചിരിക്കുന്നത്. അഞ്ചു പേര്‍ ഒരുമിച്ചു കൂടാന്‍ പറ്റാത്ത വിധം കസറിക്കയറുന്ന കോവിഡ് അതിനേക്കാള്‍ മാരകമായ പാരയായി കേരളത്തിലും ബംഗാളിലും അഴിഞ്ഞാടുകയാണ്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ പേരില്‍ പിരിവെടുപ്പും ചര്‍ച്ചകളും ജനസമ്പര്‍ക്കങ്ങളുമൊന്നും നടക്കില്ലെന്നതിനാല്‍ പാര്‍ട്ടി ഖജനാവിലേക്ക് നയാ പൈസ പിരിക്കാന്‍ വകയുമില്ല. ഇതിനൊപ്പം വേണം ഇലക്ഷന്‍ ഫണ്ടിലേക്കുള്ള പിരിവെടുത്തും നടത്താന്‍. തിരഞ്ഞെടുപ്പു വര്‍ഷങ്ങളില്‍ സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും മുന്‍പും നീട്ടിവച്ചിട്ടുണ്ട് എന്നതാണ് സിപിഎം നല്‍കുന്ന നീതീകരണം. പക്ഷെ അന്നൊക്കെ സിപിഎം ബംഗാളിലും തൃപുരയിലും കേരളത്തിലും അധികാരം പിടിച്ച കാലഘട്ടമായിരുന്നു.
ഇത്തവണ കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ താഴെത്തട്ടിലെ സമ്മേളനങ്ങളും പ്രായോഗികമല്ല. ഏകദേശം 15 പേര്‍ പങ്കെടുക്കുന്ന ബ്രാഞ്ച് സമ്മേളനത്തിനു നിയന്ത്രണങ്ങള്‍ ബാധകമല്ലെങ്കിലും ലോക്കല്‍ മുതലുള്ള സമ്മേളനങ്ങളില്‍ അന്‍പതിലേറെ പേര്‍ ഉള്ളതിനാല്‍ വിലക്കുണ്ടാകുംം. പാര്‍ട്ടി കമ്മിറ്റികള്‍ ഓണ്‍ലൈനില്‍ ചേരുന്നതു സിപിഎം കേന്ദ്രസംസ്ഥാന നേതൃത്വങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുവെങ്കിലും സമ്മേളനങ്ങള്‍ അങ്ങനെ ചേരുന്ന കാര്യം അജന്‍ഡയിലില്ല. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം താഴേത്തട്ടിലെ സമ്മേളനങ്ങള്‍ തുടങ്ങി 2021 അവസാനമോ 2022 ആദ്യമോ പാര്‍ട്ടി കോണ്‍ഗ്രസ് നടത്താനാണ് നിലവിലെ ആലോചന. നിലവിലുള്ള കമ്മിറ്റികള്‍ക്കും സെക്രട്ടറിമാര്‍ക്കും ആറു മാസം മുതല്‍ ഒന്നര വര്‍ഷം വരെ അധിക കാലം കസേര അലങ്കരിക്കാം എന്നു ചുരുക്കം.
https://www.facebook.com/Malayalivartha



























