'കോവിഡ് ബാധിതരുടെ എണ്ണം വർധിച്ച് ഒക്ടോബർ 7 നു പതിനായിരവും കടന്ന് 10606 ൽ എത്തിയിരുന്നു. കേരളത്തിൽ ഇപ്പോൾ കോവിഡ് അതിന്റെ മൂർധന്യ സ്ഥിതിയിലാണെങ്കിലും ഒക്ടോബർ മാസം അവസാനത്തോടെ രോഗവ്യാപനം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്...' കുറിപ്പുമായി ഇക്ബാൽ ബാപ്പുകുഞ്ചു
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ച് ഒക്ടോബർ 7 നു പതിനായിരവും കടന്ന് 10606 ൽ എത്തിയയതായി ഇക്ബാൽ ബാപ്പുകുഞ്ചു. കേരളത്തിൽ രോഗവ്യാപനം കുറഞ്ഞുവരുന്നതിന്റെ സൂചനയാണോ എന്ന് പലരും അന്വേഷിച്ചു. അങ്ങിനെ പറയാറായിട്ടില്ല എന്നും അദ്ദേഹം പറയുകയുണ്ടായി.
കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ച് ഒക്ടോബർ 7 നു പതിനായിരവും കടന്ന് 10606 ൽ എത്തിയിരുന്നു. ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്ക് (ടെസ്റ്റിന് വിധേയരാവുന്നതിൽ പോസിറ്റാകുന്നവരുടെ ശതമാനം) 13-14 ശതമാനമായും വർധിച്ചിരുന്നു. എന്നാൽ ഇന്നലെ മൊത്തം 63146 പേരെ ടെസ്റ്റ് ചെയ്തപ്പോൾ 5445 പേർ മാത്രമാണ് പോസിറ്റീവ് ആയത്. അതായത് ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്ക് 8,4 ശതമാനം മാത്രം. ഇത് കേരളത്തിൽ രോഗവ്യാപനം കുറഞ്ഞുവരുന്നതിന്റെ സൂചനയാണോ എന്ന് പലരും അന്വേഷിച്ചു. അങ്ങിനെ പറയാറായിട്ടില്ല. ഇങ്ങനെ പ്രതിഭാസങ്ങളിൽ പെട്ടെന്ന് മാറ്റം വരുന്നതിനെ Statistical Noise, Secular Trend എന്നിങ്ങനെ സ്ഥിതിവിവര വിദഗ്ധർ (Statistical Experts) പലതരത്തിൽ വ്യാഖ്യാനിക്കാറുണ്ട്. ദിവസക്കണക്കിനുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനേക്കാൾ രോഗവ്യാപന പ്രവണത മനസ്സിലാക്കാൻ കഴിഞ്ഞ ആറുദിവസത്തെ നിരക്കും കൂടി ചേർത്ത് ഒരാഴ്ചത്തെ മൂവിങ്ങ് വീക്കിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (Moving Weekly Test Positivity Rate) കണക്കാക്കുന്നതാണ് കൂടുതൽ ശാസ്തീയം അത് കൊണ്ട് ഇനിയുള്ള ദിവസങ്ങളിലെ ടെസ്റ്റ് ഫലങ്ങൾ കൂടി നിരീക്ഷിച്ച് നമുക്ക് ശരിയായ നിഗമനത്തിലെത്താം.
കേരളത്തിൽ ഇപ്പോൾ കോവിഡ് അതിന്റെ മൂർധന്യ (Peak) സ്ഥിതിയിലാണെങ്കിലും ഒക്ടോബർ മാസം അവസാനത്തോടെ രോഗവ്യാപനം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ അത് സാക്ഷാത്ക്കരിക്കണമെങ്കിൽ കരുതൽ നടപടികൾ കൂടുതൽ കർശനമായി പാലിക്കാൻ എല്ലാവിഭാഗം ജനങ്ങളും രാഷ്ടീയവും മറ്റുമായ ഭിന്നതകൾ ഒഴിവാക്കി ഒരുമിച്ച് നിൽക്കേണ്ടതുണ്ട് ബ്രേക്ക് ദി ചെയിൻ (മാസ്ക് ധാരണം, ശരീരം ദൂരം പാലിക്കൽ, ആവർത്തിച്ച് കൈകകഴുകൽ) എന്നെ ജീവിതരീതികൾ കർശനമായി പിന്തുടരേണ്ടതാണ്. ആൾകൂട്ടങ്ങളിലാണ് അതിവ്യാപനം (Super Spread) നടക്കുന്നതും രോഗവ്യാപനം അതിരുകടന്ന് വർധിക്കുന്നതും അത് കൊണ്ട് കല്യാണം, ചരമം തുടങ്ങിയ ചടങ്ങുകളിൽ സർക്കാർ നിഷ്കർഷയനുസരിച്ചിട്ടുള്ളവർ മാത്രമേ പങ്കെടുക്കാവൂ. ആൾകൂട്ട സമരങ്ങൾ ഒഴിവാക്കണം.
ഏറ്റവും കുറഞ്ഞ മരണ നിരക്കാണ് കേരളത്തിലുള്ളത് 0.36 ശതമാനം മാത്രം. (ദേശീയ നിരക്ക് 1.8%). ഇതിൽ നമുക്ക് തീർച്ചയായും അഭിമാനിക്കാവുന്നതാണ്. അത് നിലനിർത്തി ജീവൻ രക്ഷിക്കാൻ സംരക്ഷണ സമ്പർക്കവിലക്ക് (റിവേഴ് സ് ക്വാറന്റൈൻ) വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കണം. സംരക്ഷണ സമ്പർക്ക വിലക്കിൽ കഴിയുന്നവർക്കാവശ്യമയ സഹായങ്ങൾ എത്തിച്ച് കൊടുക്കാൻ പൊതു സമൂഹം ശ്രദ്ധിക്കണം. മറ്റ് രോഗമുള്ളവർ ഉചിതമായ ചികിത്സ സ്വീകരിച്ച് രോഗം നിയന്ത്രിച്ച് നിർത്താൻ പ്രത്യേകം ശ്രദ്ധിക്കയും വേണം.
കോവിഡ് പ്രതിരോധത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ ആർക്കും ഉന്നയിക്കാവുന്നതാണ്. യഥാർത്ഥത്തിൽ കോവിഡ് നിയന്ത്രണ നടത്തിപ്പ് ഏജൻസികൾക്ക് പുറത്ത് നിൽക്കുന്നവരുടെ നിരീക്ഷണങ്ങൾ വളരെ വിലപ്പെട്ടതാണ്. അതെല്ലാം കലവറയില്ലാതെ പരിശോധിക്കാൻ സർക്കാർ പൊതുവിലും ആരോഗ്യവകുപ്പ് പ്രത്യേകിച്ചും ശ്രദ്ധിക്കുന്നുണ്ട്. എന്നാൽ പരസ്പരബഹുമാനത്തിലധിഷ്ടിതമായ ജനാധിപത്യപരമായ ആശയവിനിമയത്തിന് പകരം വിരൽ ചൂണ്ടലുകളും കുറ്റപ്പെടുത്തലുകളും നിഷേധാത്മക വ്മർശനങ്ങളും ഒഴിവാക്കേണ്ടതാണ്. ഇങ്ങനെ കോവിഡ് സുരക്ഷാ നടപടികൾ ശ്രദ്ധയോടെ പിന്തുടരാൻ ഏല്ലാവരും പരസ്പര സഹകരണത്തോടെ ഒത്ത് ശ്രമിച്ചാൽ തീർച്ചയായ്യും നമുക്ക് കോവിഡിനെ നിയന്ത്രിച്ച് ഈ വർഷാവസാനത്തോടെ പുതിയ സാധാരണത്വത്തിലേക്ക് (New Normal) കടക്കാൻ കഴിയും.
https://www.facebook.com/Malayalivartha



























