ചോദ്യം ബാക്കി... സ്വര്‍ണക്കടത്ത് കേസില്‍ മൊബൈല്‍ ആപ്പായ ടെലഗ്രാം ഗ്രൂപ്പില്‍ സിപിഎം കമ്മിറ്റി എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കാന്‍ കാരണം അന്വേഷിച്ചപ്പോള്‍ അമ്പരപ്പ്; ഡിജിറ്റല്‍ തെളിവുകള്‍ ലഭിച്ചതോടെ അന്വേഷണം ശക്തം
സ്വര്‍ണക്കടത്ത് കേസില്‍ മൊബൈല്‍ ആപ്പായ ടെലഗ്രാം ഗ്രൂപ്പില്‍ സി പി എം കമ്മിറ്റി എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കാന്‍ കാരണം സി പി എമ്മുമായുള്ള സജീവ ബന്ധമാണെന്ന് പ്രതി സരിത്തിന്റെ മൊഴി. ഇത് തെളിയിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. സിപി എമ്മുമായി ഒരു ബന്ധവുമില്ലാത്തവര്‍ ഗ്രൂപ്പിന് സി പി എം എന്ന് പേരിടില്ലെന്ന കണക്കുകൂട്ടലിലാണ് ഏജന്‍സികള്‍.
ചുരുക്കത്തില്‍ ആര് വന്നാലും ചിലര്‍ക്ക് കിടക്ക പൊറുതി ഇല്ലെന്ന് പറഞ്ഞതു പോലെയാണ് നൂറാം വാര്‍ഷികം ആഘോഷിക്കുന്ന സി പി എമ്മിന്റെ ഗതി.
സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിന്റെ മൊഴി പുറത്ത് വന്നതോടെയാണ് സി പി എം പുതിയ പൊല്ലാപ്പിലായത് . സ്വര്‍ണക്കടത്തിനായി 'സി.പി.എം കമ്മിറ്റി' എന്ന പേരില്‍ ടെലഗ്രാം ഗ്രൂപ്പുണ്ടാക്കിയിരുന്നുവെന്ന് സരിത്ത് എന്‍ഫോഴ്‌സ്‌മെന്റിന് മൊഴി നല്‍കി.
സിപിഎം കമ്മിറ്റി എന്ന് ഗ്രൂപ്പിന് പേരിട്ടത് എന്തുകൊണ്ടാണെന്ന എന്‍ഫോഴ്‌സ്‌മെന്റിന്റെ ചോദ്യത്തിന് തങ്ങള്‍ക്ക് സി പി എമ്മുമായി അടുത്ത ബന്ധം ഉണ്ടെന്നായിരുന്നു സരിത്തിന്റെ മറുപടി. പ്രസ്തുത മൊഴി എന്‍ഫോഴ്‌സ്‌മെന്റ് പൂര്‍ണമായി വിശ്വസിക്കുന്നു. കാരണം സ്വര്‍ണ്ണക്കടത്തിന്റെ ഉപദേശ നിര്‍ദ്ദേശങ്ങളെല്ലാം സംഘാംഗങ്ങള്‍ക്ക് ലഭിച്ചിരുന്നത് സിപിഎം കേന്ദ്രങ്ങളില്‍ നിന്നു തന്നെയാണ്. മുഖ്യമന്ത്രിയുടെ ഓഫീസാണ് സ്വര്‍ണ്ണക്കടത്ത് കേസിലെ പോയിന്റ് ഓഫ് കോണ്‍ടാക്റ്റ്.
സന്ദീപ് നായരാണ് ടെലഗ്രാം ഗ്രൂപ്പുണ്ടാക്കിയത്. അദ്ദേഹത്തിന് സിപി എം നേതാക്കളുമായി അടുത്ത ബന്ധമുണ്ട്. പിന്നീട് തന്നേയും കെടി റമീസ്, സ്വപ്ന ഉള്‍പ്പെടെയുള്ളവരെ ഗ്രൂപ്പില്‍ അംഗമാക്കിയത് സന്ദീപാണെന്നും സരിത്ത് എന്‍ഫോഴ്‌സ്‌മെന്റിനോട് വെളിപ്പെടുത്തി.
സ്വര്‍ണക്കടത്തിലെ മുഖ്യപ്രതിയായ ഫൈസല്‍ ഫരീദിനെ തനിക്ക് നേരിട്ട് അറിയില്ലെന്നും റമീസിനാണ് ഫൈസലുമായി നേരിട്ട് ബന്ധമെന്നും സരിത്തിന്റെ മൊഴിയില്‍ പറയുന്നു. ഇവര്‍ക്കെല്ലാം സഹായം ലഭിച്ചത് ഒരേ കേന്ദ്രത്തില്‍ നിന്നാണെന്നാണ് വിവരം. അത് കേരളത്തിലെ ഉന്നതരില്‍ നിന്നാണ്.
സ്വര്‍ണക്കടത്ത് കേസില്‍ അന്വേഷണം തടസപ്പെടുത്താന്‍ ആസൂത്രിത നീക്കമാണ് നടക്കുന്നത് . ശിവശങ്കറിനെ ഒഴിവാക്കാന്‍ ആസൂത്രിതമായ ഗൂഢാലോചനയാണ് നടക്കുന്നത്. മുഖ്യമന്ത്രിയുടെ ചങ്കാണ് ശിവശങ്കര്‍.
കേസന്വേഷണത്തെ തടസപ്പെടുത്താനാണ് സിപിഎം ശ്രമിക്കുന്നത്. അന്വേഷണ സംഘം ശേഖരിക്കുന്ന ഡിജിറ്റല്‍ തെളിവുകള്‍ നീളുന്നത് മുഖ്യമന്ത്രി പിണറായി വിജയനിലേക്കാണെന്ന് പൊതുവേ ആരോപണമുണ്ട്. ശിവശങ്കര്‍ എന്തെങ്കിലും പറയുമോ എന്നുള്ള പേടി മുഖ്യമന്ത്രിക്കുണ്ട്. മുഖ്യമന്ത്രിയെ ബാധിക്കുന്ന ഫയലുകളാണ് സെക്രട്ടറിയേറ്റില്‍ കത്തിയതെന്ന് ആരോപണമുണ്ട്. മുഖ്യമന്ത്രി എന്തിനാണ് സ്വപ്നക്കൊപ്പം വിദേശത്ത് പോയതെന്ന് ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ ചോദിച്ചു.
കേരളവും യു എ ഇയും തമ്മിലുള്ള പ്രത്യേക ബന്ധത്തിന്റെ പേരിലാണ് പരാതിക്ക് ഇടയാക്കിയ സംഭവങ്ങളെല്ലാം കേരളത്തില്‍ നടന്നത്. കോണ്‍സുലേറ്റിന്റെ മറവില്‍ നടന്നത് കച്ചവടമാണെന്ന് ശിവശങ്കര്‍ തന്നെ സ്ഥിതീകരിച്ചിട്ടുണ്ട്. യു എ ഇ കോണ്‍സുലേറ്റും മുഖ്യമന്ത്രിയുടെ ഓഫീസും നേരിട്ടാണ് ബന്ധപ്പെട്ടിരുന്നത്. അതിനിടയില്‍ മറ്റൊരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനെയും ബന്ധപ്പെട്ടിരുന്നില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏറ്റവും ഉന്നതനെ തന്നെയാണ് മുഖ്യമന്ത്രി ബന്ധപ്പെട്ടവര്‍ക്ക് പരിചയപ്പെടുത്തി കൊടുത്തത്. ഇവിടെ നടന്നത് തികഞ്ഞ പ്രോട്ടോക്കോള്‍ ലംഘനമാണ്. കോണ്‍സുലേറ്റില്‍ എന്തുനടന്നാലും കണ്ണടച്ച് കൊടുക്കുകയായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസിന്റെ പതിവ്.
കുറ്റകൃത്യം അറിഞ്ഞിട്ടും ശിവശങ്കര്‍ അക്കാര്യം മറച്ചുവച്ചുവെന്ന് വ്യക്തമാണ്. സൗന്ദര്യ വര്‍ധക വസ്തുക്കള്‍ കള്ളക്കടത്ത് നടത്തി ബീമാപ്പള്ളിയില്‍ വില്‍ക്കുമെന്ന് തന്നോട് സ്വപ്ന പറഞ്ഞതായി ശിവശങ്കര്‍ മൊഴി നല്‍കിയിട്ടുണ്ട്. ഈന്തപ്പഴം കടത്ത്, ഖുറാന്‍ കടത്ത് തുടങ്ങിയവക്ക് പ്രോട്ടോക്കോള്‍ തടസ്സമില്ലാതെ സഹായം നല്‍കിയതും ശിവശങ്കറാണ്. മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്ന പദവിയുടെ ആനുകൂല്യമാണ് ഇതിനെല്ലാം അദ്ദേഹം ഉപയോഗിച്ചത്.ഐ. റ്റി. സെക്രട്ടറി മാത്രമായ ശിവശങ്കറിന് ഇത്തരം അധികാരദുര്‍വിനിയോഗങ്ങളില്‍ ഏര്‍പ്പെടാനാവില്ല. അതിനര്‍ത്ഥം മുഖ്യമന്ത്രിയുടെ ഓഫീസിനെ അദ്ദേഹം ദുരൂപയോഗം ചെയ്തു എന്നു തന്നെയാണ്.
കോണ്‍സുല്‍ ജനറലും മുഖ്യമന്ത്രിയും തമ്മിലുള്ള കുടിക്കാഴ്ചകളില്‍ മിനിറ്റ്‌സ് ഇല്ലെന്ന ശിവശങ്കറിന്റെ മൊഴിയും അന്വേഷണ ഏജന്‍സികള്‍ ഗൗരവമായി എടുത്തിട്ടുണ്ട്. ഒരു നയതന്ത്ര കാര്യാലയത്തിലെ ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയും തമ്മില്‍ അത്തരം കുടിക്കാഴ്ചകള്‍ നടത്താന്‍ പാടില്ലെന്നാണ് നിയമം. അങ്ങനെ നടത്തിയാല്‍ അത് പ്രോട്ടോക്കോള്‍ ലംഘനമായി മാറും. മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍ തന്നെ അക്കാര്യം സമ്മതിച്ചിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha