സഹായിക്കാന്‍ കാണിച്ച മനസ്സിനെയാണ് നിങ്ങള്‍ കരയിച്ചത്, ഇനി ഞാന്‍ എന്താ വേണ്ടേ മരിക്കണോ, എന്ത് തെറ്റാണ് ഞാന്‍ ചെയ്തത്? ഞാനും മനുഷ്യസ്ത്രീയാണ് ' ട്രാന്‍സ് ജന്‍ഡര്‍ സജ്ന ഷാജിയുടെ ആത്മഹത്യാ ശ്രമത്തിനു മുൻപുള്ള കുറിപ്പ് പുറത്ത്....

ട്രാൻസ്ജെൻഡർ സജ്ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു. അമിതമായ അളവിൽ ഗുളിക കഴിച്ച സജ്‌നയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഐസിയുവിൽ നിരീക്ഷണത്തിലാണ് സജ്‌നയിപ്പോൾ. ഗുരുതരാവസ്‌ഥയിൽ അല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ബിരിയാണി വിൽപ്പനക്കിടെ ആക്രമണം ഉണ്ടായി എന്ന ഇവരുടെ പരാതി വലിയ വാർത്തയായിരുന്നു സിനിമാ താരങ്ങൾ അടക്കം നിരവധി പേർ സജ്നയ്ക്ക് സഹായവുമായി എത്തുകയും ചെ്യതു. എന്നാൽ തട്ടിപ്പായിരുന്നു എന്ന് മറ്റൊരു ട്രാൻസ്‍വുമണ്‍ ആരോപണം ഉന്നയിച്ചു സാമൂഹിക മാധ്യമങ്ങളിൽ എത്തിയിരുന്നു. ഒപ്പമുള്ള ആളിനോട് സജ്‌ന സംസാരിക്കുന്ന ശബ്ദസന്ദേശവും ഇവർ പുറത്തുവിട്ടിരുന്നു തുടർന്നാണ് സജ്‌ന ആത്മഹത്യക്ക് ശ്രമിച്ചത്. വഴിയരികിൽ ബിരിയാണി വിറ്റിരുന്ന സജ്നയുടെ കച്ചവടം തടസപ്പെടുത്താൻ ചിലര്‍ ശ്രമിച്ചക്കുന്നതായി സജ്ന തന്നെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. തുടർന്ന് യൂത്ത് കോൺഗ്രസ് അടക്കമുള്ള സംഘടനകളും ആരോഗ്യമന്ത്രിയടക്കമുള്ള പ്രമുഖരും സജ്നയ്ക്ക് പിന്തുണയുമായി എത്തി. വിവിധയിടങ്ങളിൽ നിന്നും സജ്നക്ക് പിന്തുണ ഏറിയതോടെ സജ്നയുടെ കച്ചവടം നല്ലനിലയിൽ ഉയരുകയും ചെയ്തു.
നേരത്തെ ദിവസവും 200 ബിരിയാണി വിറ്റിരുന്ന സ്ഥാനത്ത് ഇപ്പോൾ 500-ഓളം ബിരിയാണികളാണ് വിൽക്കുന്നതെന്ന് സജ്ന തന്നെ പറഞ്ഞിരുന്നു. തെരുവിലെ ബിരിയാണി വിൽപ്പനയില്‍ നിന്ന് ഹോട്ടൽ തുടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു സജ്ന. ഇതിനിടെയാണ് സജ്നയ്ക്കെതിരെ ഓഡിയോ സഹിതമുള്ള ആരോപണവുമായി ട്രാൻസ്‍വുമണ്‍ രംഗത്തെത്തിയത്.
അതേസമയം ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജി ആത്മഹത്യയ്ക്ക് ശ്രമിച്ചതിന് മുന്നേ എഴുതിയ കുറിപ്പ് വൈറലാകുകയാണ്. സമൂഹമാധ്യമങ്ങളിലൂടെയുള്ള അവഹേളനം സഹിക്കാന്‍ കഴിയാതെയാണ് സജ്‌ന ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് സുഹൃത്തുക്കളും പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെ വിഷമങ്ങള്‍ പങ്കുവച്ചിതന് ശേഷമാണ് സജ്‌ന ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
തന്നെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന ഓഡിയോ ക്ലിപ്പ് പുറത്തുവന്നതില്‍ മാനസികമായി ക്ലേശമനുഭവിച്ചിരുന്നു സജ്‌നയെന്ന് കുറിപ്പില്‍ പറയുന്നു. അതിന്റെ സത്യമെന്തെന്ന് അറിയാതെയാണ് പലരും തന്നെ അവഹേളിക്കുന്നതെന്നും കുറിപ്പില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്....
വളരെയേറെ വിഷമത്തോടെയാണ് ഞാനീ കുറിപ്പ് എഴുതുന്നത്, എന്നെ സ്‌നേഹിക്കുന്ന വിവിധ രാഷ്ട്രീയ സാംസ്‌കാരിക, സന്നദ്ധസംഘടന നേതാക്കളോടും, സുഹൃത്തുക്കളോടും, വിവിധ ദൃശ്യമാദ്ധ്യമങ്ങളോടുമായി വീണ്ടും പറയുന്നു ഞാന്‍ ഒരു തെറ്റും ചെയ്തിട്ടില്ല, ഇന്ന് എന്റെ വോയിസ് ക്ലിപ്പ് എഡിറ്റ് ചെയ്ത് ഒരു പറ്റം സമൂഹമാദ്ധ്യമങ്ങള്‍ എന്നെ ആക്ഷേപിക്കുകയുണ്ടായി, അതിന്റെ പരിപൂര്‍ണ സത്യം എന്തെന്ന് അറിയാതെയാണ് സമൂഹത്തില്‍ തന്നെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നരീതിയില്‍ വോയിസ് സന്ദേശം പ്രചരിപ്പിക്കുന്നത്,
തന്നെ നിരന്തരം ആക്ഷേപിക്കുക മാത്രമാണ് അവരുടെ ഉദ്ദേശം, ഞാന്‍ അത്തരം സംഭാഷണം നടത്തി എന്നത് ശരിയാണ് അത് ഞാന്‍ നിക്ഷേധിക്കുന്നില്ല എന്നാല്‍ മുഴുവന്‍ വശം അറിയാതെ ഏതാനും ഭാഗം മാത്രം എഡിറ്റ് ചെയ്ത് പ്രചരണം നടക്കുന്നത്, തന്നെ പോലെ തന്നെ കഷ്ടതകള്‍ അനുഭവിക്കുന്ന സഹപ്രവര്‍ത്തകയ്ക്ക് തനിക്ക് കിട്ടുന്നതില്‍ നിന്നും സഹായം ചെയ്യാമെന്ന് കരുതിയാണ് പറഞ്ഞത്. സഹായിക്കാന്‍ കാണിച്ച മനസ്സിനെയാണ് നിങ്ങള്‍ കരയിച്ചത്, ഇനി ഞാന്‍ എന്താ വേണ്ടേ മരിക്കണോ, അപ്പോഴും സമൂഹത്തോട് ഒന്നേ ചോദിക്കാനുള്ളൂ ഞാന്‍ എന്ത് തെറ്റാണ് ചെയ്തത്?
ആരെയും ആശ്രയിക്കാതെ സ്വയം തൊഴില്‍ ചെയ്ത് കൂടെയുള്ളവര്‍ക്ക് തൊഴിലും നല്‍കി, ഒരു നേരത്തെ ആഹാരത്തിന് വേണ്ടി ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ആഹാരവും നല്‍കിയാണ് ജീവിതം മുന്നോട്ട് പോകുന്നത് സ്വന്തമായി വീടില്ല, വാടകയ്ക്കാണ് കഴിയുന്നത്, ഒരു അപേക്ഷയുണ്ട് എന്നെ സഹായിക്കേണ്ട പക്ഷെ ഉപദ്രവിക്കരുത്, ഞാനും മനുഷ്യസ്ത്രീയാണ്, സമൂഹത്തില്‍ എനിക്കും ജീവിക്കാന്‍ അവകാശമില്ലേ?
https://www.facebook.com/Malayalivartha